Science

മരം കൊണ്ടൊരു ഉപഗ്രഹം; ശാസ്ത്ര ലോകത്ത് ഞെട്ടിക്കുന്ന മുന്നേറ്റവുമായി ജപ്പാന്‍

വെബ് ഡെസ്ക്

ബഹിരാകാശ രംഗത്ത് വിപ്ലവ മുന്നേറ്റവുമായി ജപ്പാന്‍. മരം കൊണ്ട് ഉപഗ്രഹം നിര്‍മിച്ചാണ് ജപ്പാന്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലിഗ്നോസാറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം മഗ്നോളിയ മരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്‍ (ഐഎസ്എസ്) പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ഈ പേടകം സ്ഥിരതയുള്ളതും വിള്ളലുകളെ പ്രതിരോധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നാസയുടെ റോക്കറ്റ് ഉപയോഗിച്ച് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.

ക്യോട്ടോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും തടിക്കമ്പനിയായ സുമിടോമോ ഫോറസ്ട്രിയും ചേര്‍ന്നാണ് ഉപഗ്രഹം നിര്‍മിച്ചത്. നിലവില്‍ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്ന ലോഹങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദമായ, എളുപ്പത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കുന്ന മരം പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉപഗ്രഹം നിര്‍മിക്കുകയെന്ന ആശയമാണ് ഇത്തരമൊരു നിര്‍മിതിക്ക് പിന്നില്‍.

ഉപഗ്രഹങ്ങള്‍ കത്തിനശിക്കുമ്പോഴുള്ള ബഹിരാകാശ മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ഇത്തരം പരിസ്ഥിതി സൗഹൃദ നിര്‍മിതികള്‍ സഹായിക്കുമെന്നാണ് ക്യോട്ടോ സര്‍വകലാശാല പറയുന്നത്. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ എത്തിച്ച് കത്തിച്ചു നശിപ്പിക്കുന്ന രീതിയാണ് നിലവില്‍ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്നത്. ഇത്തരത്തില്‍ ഉപഗ്രഹങ്ങള്‍ കത്തി നശിക്കുമ്പോള്‍ ചെറിയ അലൂമിനിയം കണങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അത് വര്‍ഷങ്ങളോളം ഭൗമാന്തരീക്ഷത്തില്‍ നിലനില്‍ക്കുകയും ചെയ്യും. കാലക്രമേണ ഇത് ഭൂമിയുടെ പരിസ്ഥിതിയെ ബാധിക്കുമെന്നു ബഹിരാകാശ യാത്രികനും ക്യോട്ടോ സര്‍വകലാശാലയിലെ എയറോസ്‌പേസ് എഞ്ചിനീയറുമായ ടകാവോ ഡോയ് പറഞ്ഞിരുന്നു.

നിലവില്‍ ഏകദേശം 2000ത്തോളം ഉപഗ്രഹങ്ങള്‍ വരും വര്‍ഷങ്ങളില്‍ വിക്ഷേപിക്കപ്പടുമെന്നതാണ് കണക്കുകള്‍, അങ്ങനെയാണെങ്കില്‍ അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്ന അലൂമിനുയം കണങ്ങളുടെ അളവ് വര്‍ധിക്കാന്‍ ഇടയാകും. ഈ അലൂമിനിയം കണങ്ങള്‍ ഓസോണ്‍ പളികളുടെ ശോഷണത്തിനും ഭൂമിയിലേക്ക് വരുന്ന സൂര്യ രശ്മികളുടെ അളവിനെയും ബാധിക്കുമെന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ നടത്തിയ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് തടികൊണ്ടുള്ള ഉപഗ്രഹ നിര്‍മാണത്തിലേക്ക് എത്തിച്ചത്. റോക്കറ്റ് വിക്ഷേപണ സമയത്തുണ്ടാകുന്ന ഉയര്‍ന്ന ചൂടിനെയും ബഹിരാകാശത്ത് ദീര്‍ഘകാലം ഭ്രമണം ചെയ്യുമ്പോഴുണ്ടാകുന്ന ഘര്‍ഷണത്തെയുമൊക്കെ നേരിടാന്‍ മരങ്ങള്‍ക്ക് കഴിയുമോയെന്നായിരുന്നു ആദ്യ പരീക്ഷണം. തുടര്‍ന്ന് ബഹിരാകാശ അന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ ലാബില്‍ പുനസൃഷ്ടിച്ച് കൊണ്ട് നടത്തിയ പരീക്ഷണത്തില്‍ മരത്തിന്റെ പിണ്ഡ(മാസ്)ത്തില്‍ മാറ്റങ്ങള്‍ വരികയോ നശിക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ടെത്തി.

ഈ പരിശോധനകളുടെ സാമ്പിളുകള്‍ രാജ്യാന്തര സ്‌പേസ് സ്‌റ്റേഷനിലേക്ക്‌ അയക്കുകയും അവിടെ ഒരു വര്‍ഷത്തോളം ട്രയലുകള്‍ നടത്തുകയും ചെയ്തു. മരങ്ങള്‍ കത്താന്‍ കാരണമാകുന്ന ഓക്‌സിജന്‍ ബഹിരാകാശത്തില്ലെന്നതും ഒരു പ്രത്യേകതയാണ്. ജാപ്പനീസ് ചെറിയടക്കം വിവിധങ്ങളായ പല മരങ്ങളും ഉപഗ്രഹത്തിന് വേണ്ടി പരീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും കരുത്തുറ്റത് മഗ്നോളിയയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു കോഫി മഗിന്റെ മാത്രം വലുപ്പാണ് ലിഗ്നോസാറ്റിനുള്ളത്. ഭ്രമണപഥത്തിലെ പ്രവര്‍ത്തന സമയത്ത് ലിഗ്നോസാറ്റ് മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഉപഗ്രഹ നിര്‍മാണത്തിന് ഭാവിയില്‍ മരങ്ങള്‍ കൂടുതലായി ഉപയോഗിച്ചേക്കും.

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ