TENNIS

പോയിന്റ് വഴങ്ങിയ നിരാശയില്‍ റാക്കറ്റ് അടിച്ചു തകർത്തു; ജോക്കോവിച്ചിന് കനത്ത പിഴ

വെബ് ഡെസ്ക്

തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് വന്‍ തിരിച്ചടി. വിംബിള്‍ഡണ്‍ 2023 ഫൈനല്‍ മത്സരത്തിനിടെ കാര്‍ലോസ് അല്‍ക്കാരസിനോടു പോയിന്റ് വഴങ്ങിയ നിരാശയില്‍ തന്റെ റാക്കറ്റ് അടിച്ചു തകര്‍ത്തതിനാണ് ജോക്കോവിച്ചിന് പിഴ ചുമത്തിയിരിക്കുന്നത്. 8000 യുഎസ് ഡോളറാണ് താരത്തിന് പിഴ. ഇത് വിംബിള്‍ഡണിന്റെ സമ്മാനത്തുകയില്‍ നിന്ന് കുറയ്ക്കും.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ സെന്റര്‍കോര്‍ട്ടില്‍ പരാജയപ്പെടുന്നത്. നാല് മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം അല്‍ക്കാരസിനൊപ്പമായിരുന്നു. നിര്‍ണായകമായ അഞ്ചാം സെറ്റിനിടെയാണ് സംഭവം. അവസാന സെറ്റിനിടെ അല്‍ക്കാരിന്റെ തിരിച്ചടിയ്ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ ജോക്കോവിച്ച് രോഷാകുലനായി തന്റെ റാക്കറ്റ് നെറ്റ് പോസ്റ്റില്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. സമയ ലംഘനത്തിനും ജോക്കോവിച്ചിന് നേരത്തേ തന്നെ അമ്പയര്‍ ഫെര്‍ഗസ് മര്‍ഫിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു, അതിനിടെയാണ് താരത്തിന്റെ ഇത്തരത്തിലുള്ള പ്രവൃത്തി. റണ്ണറപ്പായ ജോക്കോവിച്ചിന് 1.175 മില്യണ്‍ പൗണ്ടാണ് സമ്മാനത്തുകയായി ലഭിക്കുക. അതില്‍ നിന്നാണ് പിഴത്തുക കുറയ്ക്കുന്നത്.

ആക്രമണോത്സുക തിരിച്ചുവരവിന് പേരുകേട്ട ജോക്കോവിച്ച് ഈ മത്സരത്തിലും എതിരാളിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അവസാന നിമിഷംവരെ താരം തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ കിരീടം നേട്ടത്തോടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കാത്തിരുന്ന ജോക്കോവിച്ചിന് അല്‍ക്കാരസിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ