TECHNOLOGY

എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും; പ്രതിമാസ ഫീസ് ഏർപ്പെടുത്തുമെന്ന് സൂചന നൽകി മസ്ക്

വെബ് ഡെസ്ക്

എക്സ് ഉപയോക്താക്കൾക്ക് പ്രതിമാസ വരിസംഖ്യ ഏർപ്പെടുത്തുമെന്ന് സൂചന നൽകി ഇലോൺ മസ്‌ക്. പ്രതിമാസം ഒരു ചെറിയ തുക ഫീസ് ആയിട്ട് നൽകുന്നവർക്ക് മാത്രമേ ഇനി എക്സ് ഉപയോഗിക്കാൻ സാധിക്കൂ എന്ന രീതിയിൽ പ്രവർത്തനത്തിൽ മാറ്റം വരുത്തും എന്നാണ് റിപ്പോർട്ട്. വ്യാപകമായുള്ള വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള തത്സമയ സംവാദത്തിനിടെ മസ്‌ക് ഇത് സംബന്ധിച്ച സൂചന നൽകിയത്.

എന്നാൽ ഫീസ് എത്രയായിരിക്കുമെന്നോ അത് അടച്ചാൽ ഉപയോക്താക്കൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്നോ മസ്ക് വ്യക്തമാക്കിയിട്ടില്ലെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. എക്‌സിന് നിലവിൽ 550 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും പ്രതിദിനം 100 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ പോസ്റ്റുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ മസ്‌ക് വ്യക്തമാക്കി.

എന്നാൽ ഈ ഉപയോക്താക്കളിൽ എത്ര വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന കാര്യവും മസ്‌ക് വ്യക്തമാക്കിയിട്ടില്ല. 2022 മേയിൽ മസ്‌ക് ഏറ്റെടുക്കുന്നതിന് മുൻപ് ട്വിറ്ററിന്റെ പ്രതിദിന സജീവ ഉപയോഗം 229 ദശലക്ഷമായിരുന്നു.

അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതായിരുന്നു നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയുടെ പ്രാഥമിക ലക്ഷ്യം. എക്സ് പ്ലാറ്റ്‌ഫോമിൽ വിദ്വേഷ പ്രസംഗത്തെയും യഹൂദ വിരുദ്ധതയെയും അനുവദിക്കുന്നു എന്ന വിമർശനത്തെ അഭിസംബോധന ചെയ്യാനും മസ്‌ക് ഈ അവസരം ഉപയോഗിച്ചു.

വിദ്വേഷ പ്രസംഗങ്ങളും സെമിറ്റിക് വിരുദ്ധ ള്ളടക്കവും തടയാനായി മസ്‌ക് വേണ്ട തരത്തിലുള്ള നടപടികൾ സ്വീകരിച്ചില്ല എന്ന് വിവിധ പൗരാവകാശ ഗ്രൂപ്പുകൾ വിമർശനം ഉന്നയിച്ചിരുന്നു. എക്സിന്റെ ദൈനംദിന വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ജൂത സംഘടനയായ ആന്റി ഡിഫമേഷൻ ലീഗിനെതിരെ (എഡിഎൽ) നിയമനടപടി സ്വീകരിക്കുന്നത് പരിഗണയിൽ ഉണ്ടെന്ന് നേരത്തെ മസ്‌ക് സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ എ‌ഡി‌എല്ലിനെതിരെ മസ്കോ എക്സോ കേസുകളൊന്നും ഫയൽ ചെയ്തിട്ടില്ല.

44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയ ശേഷം, മസ്‌ക് പ്ലാറ്റ്‌ഫോമിൽ നിരവധി വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് അടക്കം മുൻപ് നിരോധിച്ച അക്കൗണ്ടുകൾ തിരികെ നൽകി. പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്ന "ബ്ലൂ ടിക്ക്" വെരിഫിക്കേഷൻ സംവിധാനവും ഇല്ലാതാക്കി. ഇപ്പോൾ നിശ്ചിത തുക ഫീസ് ആയി നൽകുന്ന ആർക്കും എക്‌സിൽ ബ്ലൂ ടിക്ക് സ്വന്തമാക്കാം. പ്ലാറ്റ്‌ഫോമിൽ ബോട്ടുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുമെന്നാണ് മസ്‌ക് ഈ നടപടിക്ക് വിശദീകരണം നൽകിയിരുന്നത്.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വിസ്മയ പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ ഇഫ്തിഖർ അഹമ്മദ് റിമാൻഡിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി