TECHNOLOGY

സാം ആൾട്ട്മാനില്‍ നിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല; ഓപ്പൺ എഐയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമങ്ങൾ സജീവം

വെബ് ഡെസ്ക്

ചാറ്റ് ജിപിടി വികസിപ്പിച്ച ഓപ്പൺ എഐ, സിഇഒ ആയിരുന്ന സാം ആൾട്ട്മാനെ പുറത്താക്കിയത്തിൽ നിക്ഷേപകർക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ത്രൈവ് ഗ്ലോബൽ ഉൾപ്പെടെയുള്ള ചില നിക്ഷേപകർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായി ചർച്ച നടത്തിവരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഓപ്പൺ എഐയെ നയിക്കാനുള്ള കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ആൾട്ട്‌മാനെ പുറത്താക്കിയത്.

നിക്ഷേപകർ നടത്തുന്ന ചർച്ച, ആൾട്ട്മാനെ തിരിച്ചെടുക്കുന്നതിലേക്ക് നയിച്ചാൽ അദ്ദേഹത്തെ പുറത്താക്കിയ ബോർഡ് അംഗങ്ങൾ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആൾട്ട്മാനെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പിന്നണിയിൽ നടക്കുന്നുണ്ടെന്നും വാർത്തകളുണ്ട്. ആൾട്ട്മാന്റെ പുറത്താക്കലിനെ തുടർന്ന് ഓപ്പൺ എഐയിൽനിന്ന് നിരവധിപേർ രാജിവച്ചിരുന്നു. സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ, മുതിർന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്‌സാണ്ടർ മാണ്ട്രി, സൈമൺ സിദോർ എന്നിവരായിരുന്നു രാജിവച്ചത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ആൾട്ട്മാനുമായി ആശയവിനിമയം നടത്തുകയും തന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ബോർഡിന്റെ തീരുമാനത്തിൽ നാദെല്ല സന്തുഷ്ടയല്ലെന്ന് നിരവധി സ്രോതസുകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പൺ എഐ ബോർഡിൻറെ അപ്രതീക്ഷിത നീക്കം, നിക്ഷേപകർക്കും ജീവനക്കാർക്കും പുറമെ കൃതിമ ബുദ്ധി മേഖലയെ തന്നെ ഞെട്ടിച്ചിരുന്നു.

നിക്ഷേപകർക്ക് മുൻകൂർ മുന്നറിയിപ്പ് നൽകാതെയായിരുന്നു ബോർഡിൻറെ തീരുമാനം. ഓപ്പൺ എഐയുടെ ആഗോളമുഖവും ഈ മേഖലയിലെ പ്രധാനികളിൽ ഒരാളായ ആൾട്ട്മാനെ പുറത്താക്കിയത് സ്ഥാപനത്തിന്റെ ഭാവിക്ക് കോട്ടം തട്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.

ഓപ്പൺഎഐയിൽ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന മിറാ മുരറ്റിയാണ് നിലവിൽ കമ്പനിയുടെ ഇടക്കാല സിഇഒ. പുതിയൊരാളെ നിയമിക്കും വരെ മുരറ്റി തത്‌സ്ഥാനത്ത് തുടരുമെന്ന് ആൾട്ട്മാന്റെ പുറത്താക്കലിന് പിന്നാലെ കമ്പനി അറിയിച്ചിരുന്നു. 'ആശയവിനിമയം നടത്തുമ്പോൾ സത്യസന്ധത പുലർത്തുന്നില്ല' എന്ന കാരണമാണ് പുറത്താക്കലിന് പിന്നിലെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ആൾട്ട്മാന്റെ പെരുമാറ്റം ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണെന്നും ബോർഡ് വിമർശനമുന്നയിക്കുന്നു.

''ആർട്ടിഫിഷൽ ഇന്റലിജൻസ് എല്ലാവർക്കും പ്രയോജനപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതാണ് ഓപ്പൺ എഐയുട ദൗത്യം. ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ഓപ്പൺ എഐ വികസിപ്പിക്കുന്നതിലും അതിന്റെ വളർച്ചയിലും സാം ആൾട്ട്മാൻ നൽകിയ സംഭാവനകളിൽ നന്ദിയുണ്ട്,'' ബ്ലോഗ് പോസ്റ്റിൽ കമ്പനി വ്യക്തമാക്കി.

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌