WORLD

'അമേരിക്കയ്‌ക്കൊപ്പം ഒരു നല്ല ലോകം സാധ്യമല്ല;' ഗാസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത നടപടിക്കെതിരെ ലോകം

വെബ് ഡെസ്ക്

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു എൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത അമേരിക്കയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ലോകനേതാക്കളും സംഘടനകളും. അമേരിക്കയുടെ നിലപാടിനെ അപലപിച്ച തുർക്കി പ്രസിഡന്റ് എർദോഗാൻ, അമേരിക്കയ്ക്കൊപ്പം ഒരു നല്ല ലോകം സാധ്യമല്ലെന്നും പറഞ്ഞു. അമേരിക്കയുടെ നിലപാട് നീതിനിഷേധമാണെന്നും യു എന്നിന്റെ ഘടന പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎഇ വെള്ളിയാഴ്ചയായിരുന്നു യു എന്നിൽ പ്രമേയം അവതരിപ്പിച്ചത്.

''അമേരിക്കയ്ക്കൊപ്പം ഒരു നല്ല ലോകം സാധ്യമല്ല. കാരണം അവർ ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ പാശ്ചാത്യരുടെ നിലപാട്‌ മൃഗീയമാണ്'' - തുര്‍ക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞു. ഇനി മുതൽ, സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ അമേരിക്ക പിന്തുണയ്ക്കുന്നതായി ലോകത്തിന് കരുത്താനാവില്ലെന്നും പ്രമേയം വീറ്റോ ചെയ്തതിലൂടെ മനുഷ്യത്വത്തിനെതിരായ വോട്ടാണ് അമേരിക്ക രേഖപ്പെടുത്തിയതെന്നും ഡോക്ടർസ് വിത്തൌട്ട് ബോർഡേഴ്സും പറഞ്ഞു.

പ്രമേയത്തിൽ വോട്ട് ചെയ്യാതെ വിട്ടുനിന്ന യുകെയുടെ തീരുമാനത്തിനെതിരെയും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. നിർണായകമായ വോട്ടെടുപ്പിൽനിന്ന് മാറിനിന്നത് മനസിലാക്കാൻ കഴിയാത്തതാണെന്ന് സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ ഉടനടി മാനുഷിക വെടിനിർത്തൽ വേണമെന്ന യുഎൻഎസ്‌സിയുടെ ആവശ്യത്തോട് 13 സുരക്ഷാ കൗൺസിൽ അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തിരുന്നു.

തെക്കൻ മേഖലകളിലും ആക്രമണം തുടരുന്ന ഇസ്രയേൽ, ഖാൻ യൂനുസിൽ നടത്തുന്ന ബോംബാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഖാൻ യൂനുസിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിൽ ഗാസയിൽ വെടിനിർത്തൽ കരാർ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഗാസയ്ക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്രയേൽ നിരവധി അറസ്റ്റുകളും പരിശോധനകളും നടത്തുന്നുണ്ട്. ശനിയാഴ്ച നടത്തിയ വെടിവയ്പ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തിരുന്നു. ഏഴുദിവസം നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ അനുവദിക്കാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഗാസയിലെ കുട്ടികൾ പട്ടിണിയിലാണെന്ന് അൽജസീറയുടെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനോടകം, 17,487 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. നാല്പത്തിആറായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍