WORLD

ഒരോ മണിക്കൂറിലും നില വഷളാകുന്നു; തെക്കൻ ഗാസയിൽ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ

വെബ് ഡെസ്ക്

ഗാസയിൽ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ. ഖാൻ യൂനിസ്, റഫ നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് ഇസ്രയേൽ ബോംബാക്രമണങ്ങൾ തുടരുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളാവുകയാണെന്ന് ഗാസയിലെ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും ഹമാസുമായുള്ള മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

"ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം.ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള സന്ധി പുനഃസ്ഥാപിക്കുന്നതിനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. ഞങ്ങളുടെ പങ്കാളികളുമായുള്ള ഏകോപനം നടന്നുകൊണ്ടിരിക്കുന്നു. സുഗമമായി ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 1967 ലെ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ പലസ്തീനികൾക്കായി നീതിപൂർവകവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുന്ന ഒരു നയതന്ത്ര പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്," ഖത്തർ പ്രധാനമന്ത്രി ദോഹ ഉച്ചകോടിയില്‍ വ്യക്തമാക്കി.

അതേസമയം, ഗാസയിൽ എത്തിച്ചേരുന്ന മാനുഷിക സഹായം വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടുതൽ ആളുകൾ തെക്കോട്ട് നീങ്ങുമ്പോൾ ജനസാന്ദ്രതയേറിയ തെക്കൻ പ്രദേശത്തെ ആരോഗ്യ സംവിധാനത്തിന്റെ ദുർബലതയെക്കുറിച്ച് ലോകാരോഗ്യ സംഘടന വളരെയധികം ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി.

“വർദ്ധിച്ചുവരുന്ന മാനുഷിക ദുരന്തത്തെയാണ് നമ്മൾ ഇപ്പോൾ നോക്കി കൊണ്ടിരിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 15,900 ആയി ഉയർന്നതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാധാരണക്കാരുടെ വീടുകൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുഎസ് നിർമ്മിത ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയൻസ് (ജെഡിഎഎം) ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായും 19 കുട്ടികളും 14 സ്ത്രീകളും 10 പുരുഷന്മാരും കൊല്ലപ്പെട്ട ആക്രമണങ്ങൾ യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്നും ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.

ആക്രമണത്തിന്റെ ആദ്യ സമയങ്ങളിൽ തെക്കൻ ഗാസ കൂടുതൽ സുരക്ഷിതമായ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ തെക്കൻ ഗാസയിലാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണം കനപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ തെക്കന്‍ ഗാസയും വിട്ടുപോകണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം. ഗാസ മുനമ്പിൽ എവിടെയും ഇപ്പോൾ സുരക്ഷിത സ്ഥാനമില്ലെന്ന് വിവിധ സംഘടനകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്.

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍