WORLD

റഫാ ആക്രമണം നിർത്താൻ ഇസ്രയേലിനോട് ബൈഡൻ; നെതന്യാഹുവിനെതിരെ കൂടുതൽ ആഗോള നേതാക്കൾ

വെബ് ഡെസ്ക്

തെക്കൻ ഗാസയിലെ റഫാ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ആശങ്കയറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്ത്. ഗാസയുടെ വിവിധ മേഖലകളിൽനിന്ന് പലായനം ചെയ്തെത്തിയവരാണ് റഫായിലെത്തിയതെന്ന് അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞു. അവിടെ തിങ്ങിപ്പാർക്കുന്ന പത്തുലക്ഷത്തിലധികം പേരുടെ സുരക്ഷതിത്വം ഉറപ്പാക്കുന്ന വിശ്വാസയോഗ്യമായ പദ്ധതിയില്ലാതെ റഫായിൽ ആക്രമണം തുടരരുത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ ആവശ്യം ഉന്നയിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തിയിരുന്നു.

ജോർദാൻ രാജാവ് അബ്ദുള്ളയുമായി വൈറ്റ് ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ഗാസയുടെ വടക്കൻ മേഖലകളി ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടപ്പോൾ, അവരുടെ മുന്നറിയിപ്പ് പ്രകാരം നാടും വീടുമെല്ലാം ഉപേക്ഷിച്ച് എത്തിയ അഭയാർത്ഥികളാണ് റഫായിൽ കഴിയുന്നത്. റഫായിലെ ഇസ്രയേൽ നടപടിയെ കടുത്ത ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്. ഗാസയിൽ വർദ്ധിച്ചുവരുന്ന മരണസംഖ്യയിൽ യൂറോപ്യൻ യൂണിയൻ്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ ഉൾപ്പെടെയുള്ളവർ ആശങ്ക രേഖപ്പെടുത്തുകയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തുറന്നടിക്കുകയും ചെയ്തിരുന്നു.

റഫായിലെ അഭയാർഥികളെ ഒഴിപ്പിച്ച ശേഷമേ സൈനിക ആക്രമണങ്ങൾ നടത്തുവെന്നാണ് നെതന്യാഹുവിന്റെ വാദം. എന്നാൽ എവിടെ ചന്ദ്രനിലേക്കാണോ അവരെ മാറ്റാൻ പോകുന്നതെന്ന് ബോറൽ ചോദിച്ചിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ് കാമറൂണും സമാനമായ പ്രതികരണം നടത്തിയിരുന്നു. അവിടെ താമസിക്കുന്ന ആളുകൾക്ക് പോകാൻ മറ്റൊരിടമില്ല. തെക്ക് ഈജിപ്തിലേക്കോ തിരികെ സ്വന്തം നാട്ടിലേക്കോ പോകാൻ അവർക്ക് സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റെ നടപടി നിർത്തണമെന്നും കാമറൂൺ ആവശ്യപ്പെട്ടിരുന്നു.

ഇങ്ങനെയൊരു ആക്രമണം നടത്താൻ ലോകം അനുവദിക്കരുതെന്ന് യു എൻ മനുഷ്യാവകാശ വിഭാഗം മേധാവി വോക്കർ ടുർക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 67 പേരാണ് റഫായിൽ കൊല്ലപ്പെട്ടത്. രണ്ടു ബന്ദികളെ രക്ഷിക്കാൻ നടത്തിയ നീക്കമാണ് കൂട്ടഹത്യയ്ക്ക് കാരണമായത്. ഇതോടെ മരണസംഖ്യ 28,340 ആയി ഉയർന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കപ്പെടുന്ന ഗാസ ആക്രമണത്തിൽ തങ്ങളുടെ വിമാനങ്ങൾ ഉപയോഗിച്ചേക്കുമെന്ന ആശങ്കയിൽ ഇസ്രയേലിന് എഫ് -35 യുദ്ധവിമാനത്തിൻ്റെ ഭാഗങ്ങൾ വിൽക്കുന്നതിൽനിന്ന് അടുത്തിടെ നെതർലൻഡ്സ് സർക്കാരിനെ ഡച്ച് കോടതി തടഞ്ഞിരുന്നു. ഇതിനിടെ ഇസ്രയേലും ഇറാൻ പിന്തുണയുള്ള ലെബനനിലെ തീവ്രവാദ സംഘടനാ ഹിസ്‌ബുള്ളയും തമ്മിൽ ഇരുരാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ് രംഗത്തുവന്നു. അതിനായി ഇരുസൈന്യവും അതിർത്തിയിൽനിന്ന് പത്ത് കിലോമീറ്റർ ഉള്ളിലേക്ക് പിൻവാങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതിനോട് പ്രതികൂല സമീപനമാണ് ഹിസ്ബുള്ള സ്വീകരിച്ചതെന്നും അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം