WORLD

ഇസ്രയേൽ തിരിച്ചടിച്ചു; ആഗോള വിപണിയിൽ എണ്ണവില ഉയർന്നു

വെബ് ഡെസ്ക്

ഇറാനിൽ ഇസ്രയേൽ മിസൈൽ ആക്രണം നടത്തിയതായുള്ള വാർത്തകൾക്കു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചു. ബാരലിനു മൂന്ന് ഡോളറാണ് വർധിച്ചത്. ബ്രെന്റ് ഓയിലിന് 3.94 ശതമാനം വർധിച്ച് 90.54 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിലിന് 4.06 ശതമാനം വിലവർധിച്ച് 86.09 ഡോളറായി.

ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിനടുത്താണ് ഇസ്രയേൽ മിസൈലുകൾ പതിച്ചത്. ഇതിനുശേഷമാണ് ആഗോളവിപണിയിൽ എണ്ണവില വർധിക്കുന്നത്. ഇറാനിയൻ വ്യോമതാവളവും ആണവകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത് ഇസ്ഫഹാനിലാണ്.

പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓർഗനൈസേഷൻ ഫോർ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപിഇസി) നൽകുന്ന വിഹിതത്തിൽ കുറവ് വരുത്തിയതും നിലവിലെ അനിശ്ചിതത്വങ്ങൾക്ക് കാരണമായി.ഇനിയും വിലവർധന സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു.

ഇസ്രയേലിന്റെ തിരിച്ചടി

സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ ഒരു വിമാനത്താവളത്തിനടുത്ത് മിസൈൽ വർഷിക്കുന്ന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇറാൻ വഴി കടന്നു പോകേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

ഇറാൻ ദിവസങ്ങൾക്കുമുമ്പ് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ പ്രത്യാക്രമണം എങ്ങനെയായിരിക്കുമെന്ന സംശയങ്ങൾ നിലനിൽക്കെയാണ് ഇസ്ഫഹാനിലെ വിമാനത്താവളത്തിലേക്ക് മിസൈലയച്ചുകൊണ്ട് ഇസ്രയേൽ തിരിച്ചടിച്ചിരിക്കുന്നത്. സിറിയയിലുള്ള ഇറാനിയൻ എംബസിക്കുനേരെയുണ്ടായ ഇസ്രയേൽ നടപടിക്കുള്ള മറുപടിയായിരുന്നു ഇറാന്റെ ആക്രമണം.

ഇസ്രയേൽ-ഇറാൻ തർക്കവും എണ്ണവിലയും

നിക്ഷേപകർ അതിസൂക്ഷ്മമായി മധ്യേഷ്യയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എണ്ണവിലയിൽ ഈ ആഴ്ച വലിയതോതിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ മറ്റുരാജ്യങ്ങളുടെ സമ്മർദം മൂലം ഇസ്രയേലിനു തിരിച്ചടി മയപ്പെടുത്തേണ്ടി വരും എന്നതുൾപ്പെടെയുള്ള ചർച്ച നിലനിൽക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത പ്രത്യാക്രണമുണ്ടാകുന്നത്.

മാത്രവുമല്ല തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയ്ക്ക് എണ്ണ ആഗോളതലത്തിൽ കച്ചവടം ചെയ്യാനുള്ള നിർണായക ലൈസൻസ് നഷ്ടമാകുന്ന അവസ്ഥയുണ്ടായി. അമേരിക്ക ഇറാനെതിരെയും നടപടി സ്വീകരിച്ചു.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ