WORLD

പാകിസ്താനിൽ അനിശ്ചിതത്വം അവസാനിച്ചു; പിഎംഎൽഎൻ-പിപിപി സഖ്യം സർക്കാർ രൂപീകരിക്കും, ഷെഹബാസ് പ്രധാനമന്ത്രി സ്ഥാനാർഥി

വെബ് ഡെസ്ക്

പത്ത് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാകിസ്താനിൽ സർക്കാർ രൂപീകരണത്തിന് ധാരണ. ദിവസങ്ങൾ നീണ്ട തീവ്ര ചർച്ചകൾക്ക് പിന്നാലെ സഖ്യ സർക്കാർ രുപീകരിക്കുമെന്ന് രണ്ട് പ്രധാന പാർട്ടികൾ അറിയിച്ചു. ഭൂട്ടോ സർദാരിയുടെ പാകിസ്താന്‍ പീപ്പിൾസ് പാർട്ടിയും (പിപിപി) നവാസ് ഷെരീഫിൻ്റെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസും (പിഎംഎൽ-എൻ) തമ്മിലാണ് ധാരണയായത്. അർധരാത്രി ഫെഡറൽ തലസ്ഥാനത്തെ സർദാരി ഹൗസിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പിഎംഎൽ-എൻ പ്രസിഡൻ്റ് ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യുമെന്ന് ബിലാവൽ ഭൂട്ടോ-സർദാരി വ്യക്തമാക്കി. പിപിപി നേതാവ് ആസിഫ് അലി സർദാരി രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത സ്ഥാനാർഥിയാകും.

പിഎംഎൽ-എന്നിനും പിപിപിക്കും ഫെഡറൽ ഗവൺമെൻ്റ് രൂപീകരിക്കാൻ മതിയായ സീറ്റുകൾ ഉണ്ടെന്നും മറ്റ് ചെറിയ പാർട്ടികളുടെ പിന്തുണയുണ്ടെന്നും നവാസ് ഷെരീഫിന്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. നാഷണൽ അസംബ്ലി സ്പീക്കർ, സെനറ്റ് ചെയർമാൻ സ്ഥാനങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും എന്നാൽ അവയുടെ പ്രഖ്യാപനം പിന്നീടുള്ള ഘട്ടത്തിൽ ഉണ്ടാകുമെന്നും പിപിപി മേധാവി പറഞ്ഞു.

79 സീറ്റുകളുള്ള പിഎംഎൽ-എൻ ആണ് ഏറ്റവും വലിയ കക്ഷി, 54 സീറ്റുകളുമായി പിപിപി രണ്ടാമതാണ്. മറ്റ് നാല് ചെറിയ പാർട്ടികൾക്കൊപ്പം 264 സീറ്റുകളോടെ ഇവർക്ക് നിയമസഭയിൽ മികച്ച ഭൂരിപക്ഷം ഉണ്ട്. എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ പാർട്ടികൾ ശ്രമിക്കുമെന്ന് ഭൂട്ടോ സർദാരി വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി അധികാരത്തിലേറിയ സഖ്യത്തില്‍ ഇരുപാർട്ടികളുമുണ്ടായിരുന്നു.

രാജ്യത്തിൻ്റെ ഭരണഘടനയനുസരിച്ച്, ഫെബ്രുവരി 29-നകം പാർലമെൻ്റ് സമ്മേളനം വിളിക്കണം. അതിനുശേഷം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും.

ഈ മാസം എട്ടിനാണ് പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഫലം പുറത്തുവന്നതോടെ ആർക്കും ഭൂരിപക്ഷം ഇല്ലായിരുന്നു. പാകിസ്താന്‍ തെഹ്‍രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ കൂടുതല്‍ സീറ്റ് നേടിയതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്ന 266 സീറ്റുകളില്‍ 93 എണ്ണവും പിടിഐ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരാണ് നേടിയത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം