WORLD

'പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായിരിക്കാം'; ആദ്യമായി തുറന്ന് സമ്മതിച്ച് റഷ്യ

വെബ് ഡെസ്ക്

കൂലിപ്പടയാളി സംഘമായ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതാകാമെന്ന് റഷ്യ. പ്രിഗോഷിന്റെ മരണത്തിന് കാരണമായ വിമാനാപകടം മനപ്പൂര്‍വം സംഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ക്രെംലിന്‍ വക്താവ് പറഞ്ഞു. പ്രിഗോഷിൻ കൊല്ലപ്പെട്ടതാകാമെന്ന് റഷ്യ ആദ്യമായി പരസ്യമായി അംഗീകരിക്കുന്നത് ഇപ്പോഴാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടത്തെക്കുറിച്ചുള്ള സാധ്യതകളും വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ടെന്ന് വക്താവ് വ്യക്തമാക്കി.

" ദുരന്തത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ, ഇത് ബോധപൂർവ്വം നടത്തിയ ക്രൂരതയാവാനും സാധ്യതയുണ്ട്. " അന്വേഷണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മറുപടി നൽകി. അപകടത്തെക്കുറിച്ച് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ ഔപചാരികമായ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്ന് പെസ്കോവ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഏതെങ്കിലും അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തെക്കുറിച്ച് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യെവ്ഗനി പ്രിഗോഷിന്റെ ശവസംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ ജന്മനഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സെമിത്തേരിയിൽ വളരെ സ്വകാര്യമായ ചടങ്ങിൽ നടന്നു. പോറോഖോവ്‌സ്‌കോയ് സെമിത്തേരിയിലെ പ്രിഗോഷിന്റെ തലക്കല്ലിന്റെ ചിത്രങ്ങളും റഷ്യൻ അനുകൂല മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ച നോബൽ സമ്മാന ജേതാവ് ജോസഫ് ബ്രോഡ്‌സ്‌കിയുടെ കവിത ശകാലങ്ങൾക്കൊപ്പം പ്രിഗോഷിന്റെ പേരും ഹെഡ്‌സ്റ്റോണിൽ എഴുതിയിരിക്കുന്നത് ചിത്രങ്ങളിൽ കാണാം.

ചടങ്ങിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ ക്രെംലിൻ നേരത്തെ അറിയിച്ചിരുന്നു. ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പുടിന് പദ്ധതിയില്ലെന്നും ചടങ്ങുകളെക്കുറിച്ച് പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നുമായിരുന്നു ദിമിത്രി പെസ്കോവ് അറിയിച്ചിരുന്നത്.

ആഗസ്റ്റ് 23-നാണ് മോസ്കോയിൽനിന്ന് സെന്റ്പീറ്റേർസ്ബർഗിലേക്ക് സഞ്ചരിക്കവേ വിമാനം അപകടത്തിൽ പെട്ട് പ്രിഗോഷിൻ കൊല്ലപ്പെട്ടത്. വാഗ്നർ ഗ്രൂപ്പിലെ അംഗങ്ങൾ ഉൾപ്പടെ ആകെ 10 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം ജൂണിൽ റഷ്യയിൽ നടത്തിയ അട്ടിമറി ശ്രമത്തിന് പിന്നാലെയാണ് പ്രിഗോഷിൻ രാജ്യം വിട്ടത്.റഷ്യയുടെ ഭാഗത്തുനിന്ന് തിരിച്ചടി നേരിട്ടതോടെ മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിച്ച് പ്രിഗോഷിൻ ബെലാറസിലേക്ക് മാറുകയായിരുന്നു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയിലായിരുന്നു നടപടി. ഇതിന് ശേഷം പ്രിഗോഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിരുന്നില്ല. എന്നാൽ കൊല്ലപ്പെടുന്നതിന് മുൻപുള്ള ദിവസം ആഫ്രിയ്ക്കയിൽ നിന്ന് പ്രിഗോഷിൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്