തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ(ഇടത്)

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി (വലത്)
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ(ഇടത്) ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി (വലത്) 
WORLD

ഗാസയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങളും മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും അവസാനിപ്പിക്കേണ്ടത്; ചര്‍ച്ച നടത്തി ഇറാനും തുര്‍ക്കിയും

വെബ് ഡെസ്ക്

മിഡിൽ ഈസ്റ്റിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാവുന്ന നടപടികൾ ഒഴിവാക്കാൻ ഇറാനും തുർക്കിയും ചേർന്ന് തീരുമാനമെടുത്തതായി അറിയിച്ച് തുർക്കി തലവൻ റജബ് ത്വയ്യിബ് എർദോഗൻ. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ അങ്കാറ സന്ദർശനത്തിനിടെ എർദോഗനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് എർദോഗന്റെ വിശദീകരണം. കൂടാതെ ഇബ്രാഹിം റൈസിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന നിരന്തര മനുഷ്യത്വരഹിത ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അതിർത്തി മേഖലയിൽ ശാശ്വതമായ സമാധാനാന്തരീക്ഷം നിലനിർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ചർച്ച നടത്തിയാതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

“മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കൂടുതൽ ഭീഷണിയാകുന്ന നടപടികളിൽനിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ യോജിക്കുന്നു”, അതിർത്തി കടന്നുള്ള ഭീഷണികൾക്കെതിരെ രണ്ട് രാജ്യങ്ങളും തമ്മിൽ സഹകരണം തുടരാനും ഇരു കൂട്ടരും സമ്മതിച്ചതായി എർദോഗൻ വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണമാണ് തുർക്കി - ഇറാൻ തലവന്മാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തത്.

ഈ കൂടിക്കാഴ്ചയിലൂടെ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായും തടയാനാകില്ലെങ്കിലും കുറഞ്ഞത് യെമൻ, ചെങ്കടൽ എന്നീ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന പ്രതിസന്ധികളെയും സംഘർഷങ്ങളെയും നിയന്തിക്കുകയാണ് ലക്ഷ്യം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു നേതാക്കളും അറിയിച്ചതായും അൽ ജസീറയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇസ്രയേൽ നപടികളെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയ തുർക്കി ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും വംശഹത്യ കുറ്റത്തിന് വിചാരണ നേരിടുന്ന ഇസ്രയേലിനെതിരെയുള്ള നിയമ നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ, തുർക്കിയുടെ തലസ്ഥാനമായ അങ്കാറ ഇപ്പോഴും ഇസ്രയേലുമായി വാണിജ്യബന്ധം തുടർന്നുവരുകയാണ്.

ഇസ്രയേലിനെയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളെയും നേരിടുന്ന 'പ്രതിരോധത്തിന്റെ അച്ചുതണ്ടുകളെന്ന്' വിശേഷിപ്പിക്കുന്ന ഹമാസിനും യെമനിലെ ഹൂതികള്‍ക്കും മറ്റ് ഷിയ മുസ്ലീം ഗ്രൂപ്പുകൾക്കുമെല്ലാം ഇറാന്റെ പിന്തുണയുണ്ട്.

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക- ബ്രിട്ടൻ സഖ്യം. ഗാസയിൽ ഇസ്രയേൽ ആക്രമണം നിർത്തുന്നതുവരെ ആക്രമണം തുടരുമെന്നറിയിച്ച ഹൂതികൾ ഇസ്രയേലുമായി ബന്ധമുള്ള നിരവധി ചരക്കു കപ്പലുകൾക്കു നേരെയാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴി തിരിച്ച് വിട്ടിരുന്നു.

കനത്ത തിരിച്ചാക്രമണം നടത്തുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും സമീപനത്തെ ബലപ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി എർദോഗൻ അപലപിച്ചിരുന്നു. പലസ്തീനിലും ഗാസയിലും നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും അമേരിക്കയെ 'സയണിസ്റ്റ് ഭരണകൂട'മാണെന്നും പ്രഖ്യാപിച്ച ഇബ്രാഹിം റൈസി മുസ്ലീം രാഷ്ട്രങ്ങളോട് അമേരിക്കയുമായുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ വീണ്ടും ആഹ്വാനം നടത്തി. ഇതിലൂടെ ഇസ്രയേലിനോടുള്ള അമേരിക്കയുടെ നിലപാട് മാറ്റുന്നതിലേക്ക് സ്വാധീനം ചെലുത്താനാകുമെന്നാണ് ഇബ്രാഹിം റൈസിയുടെ വിലയിരുത്തൽ.

സിറിയൻ ആഭ്യന്തരയുദ്ധം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ കാരണം തുർക്കിയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ട്. അടുത്തിടെ, ഡമാസ്കസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ തുർക്കി സ്വീകരിച്ചിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ