WORLD

മെക്സിക്കോയില്‍ അമേരിക്കന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

മെക്‌സിക്കോയില്‍ നിന്ന് തട്ടികൊണ്ടുപോയ രണ്ട് അമേരിക്കന്‍ പൗരൻമാർ കൊല്ലപ്പെട്ടു. നാലുപേരില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതായും, അമേരിക്കയിലെത്തിച്ചതായും മെക്‌സിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെക്ക്‌സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ തമൗലിപാസിലെ മാറ്റമോറോസില്‍ വെച്ചായിരുന്നു സംഭവം.

മാര്‍ച്ച് മൂന്നിനാണ് കോസ്‌മെറ്റിക്ക് സര്‍ജറിക്കായി മെക്‌സിക്കോയിലെത്തിയ അമേരിക്കക്കാരെ അതിര്‍ത്തിയില്‍വെച്ച് തട്ടികൊണ്ടു പോയത്. യാത്രക്കിടെ വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയും, തോക്ക് ചൂണ്ടി ഇവരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ തമൗലിപാസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തി. രാജ്യത്ത് സമാധനാന്തരീക്ഷം നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോകലിനും, കൊലപാതകത്തിനും പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവം നടന്ന സംസ്ഥാനമായ തമൗലിപാസിൻ്റെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയകളാണ്. അതിനാല്‍ തന്നെ സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളാണെന്ന വാര്‍ത്തകളും ഉയരുന്നുണ്ട്.

കോസ്‌മെറ്റിക്ക് സര്‍ജറിക്കായി ഓരോ വര്‍ഷവും ഒരു ദശലക്ഷത്തോളം അമേരിക്കക്കാര്‍ മെക്സിക്കോയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍

സംഭവത്തിന് പിന്നാലെ മെക്‌സിക്കോയില്‍ അമേരിക്കക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കോസ്‌മെറ്റിക്ക് സര്‍ജറിക്കായി ഓരോ വര്‍ഷവും ഒരു ദശലക്ഷത്തോളം അമേരിക്കക്കാര്‍ മെക്സിക്കോയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. അമേരിക്കയെ അപേക്ഷിച്ച് ഇത്തരം ചികിത്സകള്‍ക്ക് മെക്‌സിക്കോയില്‍ ചിലവ് കുറവാണ് എന്നതാണ് ആളുകളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നത്. മെക്‌സിക്കോയിലെ 30 ല്‍ അധികം സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികളാണ് കോസ്‌മെറ്റിക്ക് ചികിത്സ പ്രദാനം ചെയ്യുന്നത്. മെഡിക്കല്‍ ടൂറിസം മുന്നിട്ട് നില്‍ക്കുന്ന മെക്‌സിക്കോയെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

അതേസമയം നിരന്തരമായുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാന്‍ മെക്‌സിക്കോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് മാഫിയകളുടെ വലിയ അരാജകത്വത്തിനും അക്രമങ്ങൾക്കും എതിരെ ദശാബ്ദങ്ങളായി പോരാട്ടം നടത്തുന്ന രാജ്യമാണ് മെക്സിക്കോ. മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയകൾ നിരന്തരമായി പിളരുകയും അങ്ങനെയുണ്ടാകുന്ന ചെറിയ സംഘങ്ങൾ വളർന്ന് വലുതാവുകയും ചെയ്യുന്നു. ഇവർ പരസ്പരം സഖ്യങ്ങൾ ഉണ്ടാക്കുന്നതും പരസ്പരം പോരാടിക്കുന്നതും പതിവാണ്.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയർ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്

ISL 2023-24| മുംബൈ മാജിക്; ബഗാനെ വീഴ്ത്തി ഐഎസ്എല്‍ കിരീടം ചൂടി

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; ലൈംഗികാതിക്രമ കേസ് ഇരയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ എച്ച് ഡി രേവണ്ണ അറസ്റ്റില്‍

ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് അര്‍വിന്ദര്‍ സിങ് ലവ്‌ലി

അന്വേഷണ സംഘവും രേവണ്ണയുടെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍; പ്രജ്വലിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇറക്കാന്‍ സിബിഐ