WORLD

കാനഡയുടെ എംബസി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു; ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ വൈകും

വെബ് ഡെസ്ക്

ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ച പശ്ചാലത്തിൽ എംബസിയിലെ സേവനങ്ങൾ മന്ദഗതിയിലാകും. ഇന്ത്യയിലെ കാനഡയുടെ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതാണ് എംബസി പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ പോവുന്നത്. വിസയ്ക്കും ഇമിഗ്രേഷനുമുള്ള പ്രോസസിംഗ് സമയം വർധിക്കുകയും ഇമിഗ്രേഷൻ, വിസ പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും.

നിലവിൽ കാനഡ മുംബൈ, ബെംഗളൂരു, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും നിർത്തി വച്ചിരിക്കുകയാണ്. കോൺസുലാർ സഹായം ആവശ്യമുള്ളവർ ന്യൂഡൽഹിയിലെ എംബസി സന്ദർശിക്കുകയോ ഫോണിലൂടെയോ ഇമെയിലിലൂടെയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യണമെന്ന് കോൺസുലേറ്റ് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യൻ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ വിസ പ്രോസസ് ചെയ്യുന്നതിന് കാലതാമസം വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

അഞ്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ജീവനക്കാർ ഇപ്പോഴും ഇന്ത്യയിൽ തുടരുന്നുണ്ട്. അടിയന്തര പ്രോസസ്സിംഗ്, വിസ പ്രിന്റിംഗ്, അപകടസാധ്യതകൾ വിലയിരുത്തൽ, വിസ അപേക്ഷാ കേന്ദ്രങ്ങൾ, ഇമിഗ്രേഷൻ മെഡിക്കൽ പരിശോധനകൾ നടത്തുന്ന പാനൽ ഫിസിഷ്യൻമാർ, ക്ലിനിക്കുകൾ തുടങ്ങി രാജ്യത്തിനകത്ത് സാന്നിധ്യം ആവശ്യമായ ജോലികളിലായിരിക്കും അവശേഷിക്കുന്ന ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുക. കോൺസുലർ ജോലികൾ കൈകാര്യം ചെയ്യുന്ന കനേഡിയൻ ജീവനക്കാരുടെ എണ്ണം 27 ൽ നിന്നാണ് അഞ്ചായി കുറച്ചത്. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്ക് പുറമെ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ളതും ഈ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്നു.

കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 45%, പുതിയ സ്ഥിരതാമസക്കാരിൽ 27%, താൽക്കാലിക വിദേശ തൊഴിലാളികളിൽ 22% എന്നീ നിരക്കുകളിലാണ് ഇന്ത്യക്കാരുള്ളത്.

2023 ഒക്‌ടോബർ 20-നകം ഡൽഹിയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ആശ്രിതർക്കും ഒഴികെയുള്ള മറ്റെല്ലാവർക്കും ആവശ്യമായ സേവനങ്ങളും സുരക്ഷയും പിൻവലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ നിലവിൽ തിരിച്ച് വിളിച്ചത്.

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീണത്. കാനഡയിൽ നടന്ന നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍