WORLD

ഞങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്: പുടിനെതിരെയുള്ള വധശ്രമം നിഷേധിച്ച് സെലൻസ്കി

വെബ് ഡെസ്ക്

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി. ഫിൻലൻഡ് സന്ദർശനത്തിനിടെയാണ് സെലൻസ്‌കി ഡ്രോൺ ആക്രമണ ആരോപണം നിഷേധിച്ചത്. യുക്രെയ്ൻ പുടിനെയോ റഷ്യയേയോ ആക്രമിക്കുന്നില്ലെന്നും , രാജ്യത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

" ഞങ്ങൾ പുടിനെയോ റഷ്യയേയോ ആക്രമിക്കുന്നില്ല. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങൾ യുദ്ധം ചെയ്യുന്നു. ഞങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഞങ്ങൾ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. " സെലൻസ്‌കി പറഞ്ഞു. പ്രസിഡന്റിനെ വധിക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച പുലർച്ചെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. ആരോപണത്തിന്റെ സ്ഥിരീകരിക്കപ്പെടാത്ത ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ചിതറി തെറിച്ചെങ്കിലും ആർക്കും പരുക്കുകളോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ല.

സെൻട്രൽ മോസ്കോവിലെ ഒരു വലിയ സർക്കാർ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. സെനറ്റ് കെട്ടിടത്തിന് മുകളിൽ ഒരു ചെറു സ്ഫോടനം നടക്കുന്നതായുള്ള മറ്റൊരു വീഡിയോയും ഇതോടൊപ്പം ഉണ്ട്. രണ്ട് ഡ്രോണുകളും തത്സമയം ഇലക്ട്രോണിക് റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ആക്രമണം നടന്നതായി പറയപ്പെടുന്ന സമയത്ത് പുടിൻ കെട്ടിട സമുച്ചയത്തിൽ ഉണ്ടായിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി. മെയ് 9ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മോസ്‌കോയിലെ വിക്ടറി ഡേ പരേഡിന് തൊട്ടുമുമ്പാണ് ഡ്രോൺ ആക്രമണം നടന്നതെന്നും റഷ്യ ചൂണ്ടിക്കാട്ടി.ആസൂത്രണം ചെയ്തതുപോലെ പരേഡ് മുന്നോട്ട് പോകുമെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.

റഷ്യയുടെ ആരോപണങ്ങൾ രാജ്യത്ത് കൂടുതൽ അക്രമങ്ങൾ നടത്താനുള്ള തന്ത്രമാണെന്നും യുക്രെയ്ൻ ആരോപിച്ചിട്ടുണ്ട്. റഷ്യയുടെ അവകാശവാദങ്ങൾ വളരെ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് അറിയിച്ചു. റഷ്യക്കുള്ളിലെ ഏത് ആക്രമണത്തിനും കടുത്ത പ്രതികരണമുണ്ടാകുമെന്ന് റഷ്യൻ ജനറൽമാർ നേരത്തെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റഷ്യയുടെ പ്രതികരണം എങ്ങനെയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

യുക്രെയ്നിലെ തെക്കൻ ഖേഴ്സൺ മേഖലയിൽ ബുധനാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് വ്യാപക നാശ നഷ്ടങ്ങളും ഇതേ തുടർന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും