കുത്തനെ ഇടിഞ്ഞ് വിദേശനാണ്യ ശേഖരം; ഇന്ത്യൻ 
സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലോ?

കുത്തനെ ഇടിഞ്ഞ് വിദേശനാണ്യ ശേഖരം; ഇന്ത്യൻ സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലോ?

അടുത്ത ഒൻപത് മാസത്തിൽ ഇന്ത്യ ആകെ വിദേശകടത്തിന്റെ 40 ശതമാനത്തിലധികം അടച്ചുതീർക്കണം. അതായത് വായ്പ തിരിച്ചടവിനായി വിദേശ നാണ്യ ശേഖരത്തിൽ നിന്ന് 267 ബില്യൺ ഡോളർ, ആകെ ശേഖരത്തിന്റെ 44% ചെലവഴിക്കേണ്ടി വരും

നമ്മുടെ മാധ്യമങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയങ്ങൾ പലതും യഥാർഥ തലക്കെട്ടുകളെ മറയ്ക്കുന്ന കാമ്പില്ലാത്ത വിവാദങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളും പവൻ ഖേരയുടെ അറസ്റ്റിലേക്ക് വഴിതെളിച്ച സംഭവങ്ങളുമൊക്കെ ചർച്ച ചെയ്ത മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ച മറ്റൊരു സുപ്രധാന വിഷയമുണ്ട് - ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിൽ (ഫോറെക്സ്) ഉണ്ടായ ഗണ്യമായ ഇടിവ്. മോദി സർക്കാർ വിലയ്‌ക്കെടുത്ത മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച ഈ വിഷയത്തെപ്പറ്റി ചില കാര്യങ്ങൾ കുറിക്കട്ടെ.

നമുക്ക് എന്തിനാണ് വിദേശ നാണ്യ ശേഖരം ആവശ്യമുള്ളത്? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കലുള്ള വിദേശ നാണ്യ ശേഖരം പലവിധത്തിലാണ് രാജ്യം ചെലവഴിക്കുന്നത്. ഇറക്കുമതി ചെലവുകൾ, വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യാന്തര ഏജൻസികളിൽ നിന്നുമെടുത്ത വായ്പയുടെ തിരിച്ചടവ്, കേന്ദ്ര സർക്കാരിനും സർക്കാർ ഏജൻസികൾക്കും വിദേശ നിക്ഷേപം നടത്താൻ, ഔദ്യോഗികമായി വിദേശത്തുനിന്ന് നേടേണ്ട ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾക്കായുള്ള ചെലവ് തുടങ്ങിയവയ്ക്കായാണ് ആർബിഐ വിദേശനാണ്യ ശേഖരം ഉപയോഗിക്കുന്നത്.

2022 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയുടെ ആകെ ഇറക്കുമതി ചെലവ് 610.70 ബില്യൺ ഡോളർ (ഏകദേശം 50 ലക്ഷം കോടി രൂപ) എന്നാണ് കണക്ക്. ഇതേ കാലയളവിൽ ചരക്കായും സേവനമായുമുള്ള ആകെ കയറ്റുമതി വരുമാനം 499.67 ബില്യൺ ഡോളർ (ഏകദേശം 41 ലക്ഷം കോടി രൂപ) ആണ്

വിദേശനാണ്യം നമുക്ക് ലഭിക്കുന്നത് പ്രധാനമായും കയറ്റുമതി വരുമാനത്തിൽ നിന്നാണ്. ഒപ്പം ഡോളർ ആയി ലഭിക്കുന്ന രാജ്യാന്തര വായ്പകളിൽ നിന്നും. 2022 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയുടെ ആകെ ഇറക്കുമതി ചെലവ് 610.70 ബില്യൺ ഡോളർ (ഏകദേശം 50 ലക്ഷം കോടി രൂപ) എന്നാണ് കണക്ക്. ഇതേ കാലയളവിൽ ചരക്കായും സേവനമായുമുള്ള ആകെ കയറ്റുമതി വരുമാനം 499.67 ബില്യൺ ഡോളർ (ഏകദേശം 41 ലക്ഷം കോടി രൂപ) ആണ്. റിസർവ് ബാങ്ക് കണക്ക് അനുസരിച്ച് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം അവസാനിച്ചപ്പോൾ (2022 സെപ്റ്റംബർ 30) ഇന്ത്യയുടെ ആകെ വിദേശ കടം 621.5 ബില്യൺ ഡോളർ (ഏകദേശം 51 ലക്ഷം കോടി രൂപ) ആണ്. സെപ്റ്റംബർ 30ന് വിദേശകടവും മൊത്തം ആഭ്യന്തര ഉത്പാദനവും (ജിഡിപി) തമ്മിലുള്ള അനുപാതം 19.2 ആയിരുന്നു.

ഈ കണക്കുകളേക്കാൾ നിർണായകമായ മറ്റൊരു വസ്തുതയുണ്ട്. അടുത്ത ഒൻപത് മാസത്തിൽ ഇന്ത്യ തിരിച്ചടയ്‌ക്കേണ്ട വിദേശ വായ്പയുടെ തോത് വളരെ വലുതാണ്. ആകെ വിദേശ കടത്തിന്റെ 40 ശതമാനത്തിലധികം നാം അടുത്ത ഒൻപത് മാസം കൊണ്ട് അടച്ചുതീർക്കണം. അതായത് വായ്പ തിരിച്ചടവിനായി വിദേശ നാണ്യ ശേഖരത്തിൽ നിന്ന് 267 ബില്യൺ ഡോളർ (ഏകദേശം 22 ലക്ഷം കോടി ഡോളർ) വരുന്ന ഒൻപത് മാസത്തിനുള്ളിൽ നാം ചെലവഴിക്കേണ്ടിവരും. ഈ തിരിച്ചടവ് തുക ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ 44 ശതമാനം വരും!

നമ്മുടെ ജിഡിപി വളർച്ചാ നിരക്ക് ഇപ്പോഴും വളരെ കുറവാണ്. സാമ്പത്തിക വിദഗ്ധരുടെ കണക്കിൽ കഴിഞ്ഞ പാദത്തിലെ ജിഡിപി വളർച്ച 4.6 ആയി കുറഞ്ഞു. വരുന്ന പാദത്തിൽ ഇത് ഇനിയും കുറയുമെന്നാണ് വിദഗ്ധരുടെ അനുമാനം

ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നതാണ് ഡോളറിനെതിരെ രൂപയ്ക്ക് അടുത്ത കാലത്തുണ്ടായ വിലയിടിവ്. ഫെബ്രുവരി 24ന് ഒരു യുഎസ് ഡോളറിന്റെ വില 82.87 രൂപ എന്ന പുതിയ റെക്കോർഡിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യം ഇടിയുന്തോറും ഡോളർ അടിസ്ഥാനമാക്കിയ രാജ്യാന്തര വായ്പകൾക്ക് കൂടുതൽ രൂപ നാം തിരിച്ചടവിനായി ചെലവഴിക്കേണ്ടിവരും. വർഷങ്ങൾക്കു മുൻപ് വായ്പ എടുത്ത കാലത്തെ വിനിമയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ വ്യത്യാസം വളരെ വലുതായിരിക്കും. ഇതിനൊപ്പം കാണേണ്ടതാണ് കറന്റ് അക്കൗണ്ടിലെ വർധിച്ചുവരുന്ന കമ്മി. കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി സംഭവിക്കുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മിയാകുന്നത്. ധനകാര്യ വിദഗ്‌ധരുടെ കണക്കുകൂട്ടൽ അനുസരിച്ച് ജിഡിപിയുടെ 1.2 ശതമാനമായിരുന്ന കറന്റ് അക്കൗണ്ട് കമ്മി ഈ വർഷം 3.1 ആയി ഉയരും. നമ്മുടെ ജിഡിപി വളർച്ചാ നിരക്ക് ഇപ്പോഴും വളരെ കുറവാണ്. സാമ്പത്തിക വിദഗ്ധരുടെ കണക്കിൽ കഴിഞ്ഞ പാദത്തിലെ ജിഡിപി വളർച്ച 4.6 ആയി കുറഞ്ഞു. വരുന്ന പാദത്തിൽ ഇത് ഇനിയും കുറയുമെന്നാണ് വിദഗ്ധരുടെ അനുമാനം. അതുകൊണ്ടുതന്നെ ജിഡിപിയിലെ ഈ വർഷത്തെ വളർച്ച ഏതാണ്ട് അതുപോലെ തന്നെ ഇറക്കുമതിക്കും വിദേശവായ്പ തിരിച്ചടവിനുമായി ചെലവഴിക്കേണ്ട അവസ്ഥയാണ്.

ഫെബ്രുവരി 17ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം അതിന് മുൻപത്തെ ആഴ്ചയേക്കാൾ 5.68 ബില്യൺ ഡോളർ കുറഞ്ഞ് 561.26 ബില്യൺ ഡോളർ (ഏകദേശം 46 ലക്ഷം കോടി രൂപ) ആയി. ഇത് കഴിഞ്ഞ 11 ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിലയാണ്. പെട്ടെന്നുണ്ടായ ഈ കുറവിന് കാരണം രൂപയുടെ വിലയിടിവ് നിയന്ത്രിക്കാൻ കരുതൽ ശേഖരത്തിലെ ഡോളർ റിസർവ് ബാങ്ക് വിറ്റഴിച്ചതാവണം.

ഇതേ കാലയളവിൽ സ്വർണത്തിന്റെ കരുതൽ ശേഖരം 1.04 ബില്യൺ ഡോളർ കുറഞ്ഞു 41.81 ബില്യൺ ഡോളർ (ഏകദേശം 3.43 ലക്ഷം കോടി രൂപ) ആയി. ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് കഴിഞ്ഞ ആഴ്ച രാജ്യാന്തരനാണ്യ നിധിയുടെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ശേഖരത്തിലുണ്ടായ ഇടിവും. ഐ എം എഫിലെ ഇന്ത്യയുടെ കരുതൽ ശേഖരം 34 മില്യൺ ഡോളർ കുറഞ്ഞ് കഴിഞ്ഞ ആഴ്ച 5.11 ബില്യൺ ഡോളർ (ഏകദേശം 42,000 കോടി രൂപ) ആയി. ആനുപാതികമായി ഇന്ത്യയുടെ സ്പെഷ്യൽ ഡ്രായിങ് റൈറ്റ്സിലും ഇടിവുണ്ടായി. ഏകദേശം 87 മില്യൺ ഡോളർ കുറഞ്ഞ് 18.26 ബില്യൺ ഡോളർ ആണ് ഇപ്പോൾ നമ്മുടെ സ്പെഷ്യൽ ഡ്രായിങ് റൈറ്റ് (എസ് ഡി ആർ).

കുത്തനെ ഇടിഞ്ഞ് വിദേശനാണ്യ ശേഖരം; ഇന്ത്യൻ 
സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലോ?
അടുത്ത സാമ്പത്തിക വർഷം വളര്‍ച്ച 6-6.8 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ വിറ്റൊഴിക്കൽ തുടരുന്നതിനിടെയാണ് വിദേശനാണ്യ ശേഖരത്തിലുണ്ടാവുന്ന ഗണ്യമായ ഇടിവും. ഈ വസ്തുതകളെല്ലാം വിരൽ ചൂണ്ടുന്നത് ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നടന്നുകയറുന്നത് എന്നാണ്. നിർഭാഗ്യവശാൽ ഈ വിഷയം ചർച്ച ചെയ്യാൻ സർക്കാരിനും വിദഗ്ധർക്കും മാധ്യമങ്ങൾക്കും യാതൊരു താത്പര്യവും കാണുന്നില്ല.

(എൻജിനീയറും സാമ്പത്തിക ശാസ്ത്ര ഗവേഷകനുമാണ് ലേഖകൻ)

logo
The Fourth
www.thefourthnews.in