പ്രചരിപ്പിക്കപ്പെടുന്നതല്ല സത്യം;
ചൈനയിലെ മെഡിക്കല്‍ പഠനം, വാസ്തവമെന്ത്?

പ്രചരിപ്പിക്കപ്പെടുന്നതല്ല സത്യം; ചൈനയിലെ മെഡിക്കല്‍ പഠനം, വാസ്തവമെന്ത്?

നാട്ടിലെ ചൈനയെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് നിലവാരമില്ലാത്ത സര്‍വകലാശാലകളെന്ന ആരോപണം

വിദേശത്തുനിന്ന് പ്രത്യേകിച്ച് ചൈനയില്‍ മെഡിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളോട് മതിയായ യോഗ്യതയില്ലെന്നും പലരും നിലവാരമില്ലാത്ത യൂണിവേഴ്‌സിറ്റികളില്‍നിന്നാണ് ബിരുദം നേടുന്നത് പോലുള്ള ആരോപണങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമാകുന്നുണ്ട്.

പ്രചരിപ്പിക്കപ്പെടുന്നതല്ല സത്യം;
ചൈനയിലെ മെഡിക്കല്‍ പഠനം, വാസ്തവമെന്ത്?
പുതുക്കിയ വിസ നിയമം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ അറിയാം

കഴിഞ്ഞ ദിവസം ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറും സമാന പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ പി ജി എന്‍ട്രന്‍സ് പരീക്ഷക്ക് സമാനമായ അത്രയ്ക്ക് കഠിനമായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്റെ (FMGE) ഫലത്തില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനമായിരുന്നുവെന്നും ഇതിനു കാരണം കുട്ടികള്‍ക്കും അവര്‍ പഠിക്കുന്ന സര്‍വകലാശാലക്കും നിലവാരം ഇല്ലാത്തതിനാലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ 2018 നു ശേഷം പരീക്ഷ കൂടുതല്‍ കടുപ്പമായെന്നും മെഡിക്കല്‍ പി ജിക്ക് സമാനമായ ചോദ്യവും സിലബസുമാണ് ഫലത്തെ പ്രതികൂലമായി ബാധിച്ചതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. മാത്രമല്ല, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഫലം പരിശോധിച്ചാല്‍ ഓരോ വര്‍ഷവും പാസാകുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം ഏറെക്കുറെ തുല്യമാണ്. ഇത് കാണിക്കുന്നത് മറ്റു ചില നാഷണല്‍ പരീക്ഷകള്‍ പോലെ കട്ട്ഓഫ് നിലവാരവും ഓരോ വര്‍ഷവും ജയിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ശതമാനവും മുന്‍ നിശ്ചയിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ടിവരുമെന്നാണ്.

മാത്രമല്ല, കോവിഡ് സമയത്തെ സെമസ്റ്ററുകളുടെ കാര്യത്തില്‍ തുടരുന്ന നിസ്സംഗത വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്. കോവിഡ് മൂലം ഓണ്‍ലൈനായി പഠിച്ച സെമസ്റ്ററുകള്‍ വീണ്ടും ക്ലാസ്സില്‍ പഠിച്ച് കുറവ് നികത്തിയതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഇന്റേണ്‍ഷിപ്പിനുള്ള അവസരം നല്‍കാനാകുയെന്നാണ് കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത്. എന്നാല്‍ എഫ്എംജിഇ. പാസ്സായ, ആവശ്യപ്പെട്ട രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളായിട്ടുപോലും തീര്‍ത്തും നിരുത്തരവാദപരമായാണ് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പെരുമാറുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നത്. വരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നുണ്ട്. അവരുടെയും ഭാവി ആശങ്കയിലാണ്.

നാട്ടിലെ ചൈനയെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് നിലവാരമില്ലാത്ത സര്‍വകലാശാലകളെന്ന ആരോപണം. ബോധപൂര്‍വം ഇത്തരത്തില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുക വഴി ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുകയാണ് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ ചെയ്യുന്നത്

ഇതുകൂടാതെ നാട്ടില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത ഗ്രാന്റ് മാസാമാസം നല്‍കേണ്ടതുണ്ട്. എന്നാല്‍ വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ പല ആശുപത്രികളും ഗ്രാന്റ് നല്‍കാറില്ല. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പ്രധാന ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പിനെടുക്കുന്ന വേളയില്‍ താന്‍ ഗ്രാന്റിന് അര്‍ഹയല്ലെന്നു എഴുതി വാങ്ങിച്ചുവെന്ന പരാതി ഒരു വിദ്യാര്‍ത്ഥിനി പങ്കുവയ്ക്കുകയുണ്ടായി.

നാട്ടിലെ ചൈനയെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് നിലവാരമില്ലാത്ത സര്‍വകലാശാലളെന്ന ആരോപണം. ബോധപൂര്‍വം ഇത്തരത്തില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുക വഴി ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുകയാണ് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ ചെയ്യുന്നത്.

ചൈനയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന തെറ്റായ അവബോധമാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ആ മുന്‍വിധികള്‍ക്ക് സമാനമായല്ല ചൈനയിലെ അവസ്ഥയെന്നതാണ് യാഥാര്‍ഥ്യം.

നിലവാരമില്ലാത്ത സര്‍വകലാശാലകളെന്നത് സത്യമോ?

ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ സംബന്ധിക്കുന്ന ഏറ്റവും വലിയ അഫോഡബിളായ എഡ്യുക്കേഷന്‍ ഡെസ്റ്റിനേഷനാണ് ചൈന. 2019 ലെ കണക്ക് പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ അഡ്മിഷന്‍ നേടിയ ഏഷ്യയിൽ ഒന്നാമതും ലോകത്തിൽ മൂന്നാമതുമായ രാജ്യമാണ് ചൈന. 194 രാജ്യങ്ങളില്‍ നിന്നായി അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ പഠിക്കുന്നത്. അതില്‍ തന്നെ 77 ശതമാനം വിദ്യാര്‍ത്ഥികളും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. (ഇതേ കാലയളവില്‍ ഇന്ത്യയിലേക്കും ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെത്തിയിട്ടുണ്ട്).

2018 ലെ ചൈനയിലേക്കുള്ള ഗ്രാജ്വേറ്റ് എന്റോള്‍മെന്റ് റേറ്റ് പരിശോധിച്ചാല്‍ 55,225 വിദ്യാര്‍ത്ഥികളില്‍ 52,946 പേരും എംബിബിഎസ് തിരഞ്ഞെടുത്തവരാണ്. ഇന്ത്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരുപത്തി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ ഉപരിപഠനത്തിനായി എത്തിയിട്ടുണ്ട്. അതില്‍ ഏതാണ്ട് 75 ശതമാനവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ചൈനയുടെ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീരിച്ച, ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നതും ലോകാരോഗ്യ സംഘടനയുടെ (WHO) 'ഡയറക്ടറി ഓഫ് വേള്‍ഡ് മെഡിക്കല്‍ സ്‌കൂള്‍സില്‍' ഉള്‍പ്പെട്ട സര്‍വകലാശാലകള്‍ക്ക് മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുവാനും പഠിപ്പിക്കുവാനും അനുവാദമുള്ളൂ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സിലബസ് ആഗോള നിലവാരത്തിലും അതേ മാതൃകയിലുമാണ് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗ്ലോബല്‍ ഇന്‍ഡക്‌സ് പ്രകാരമുള്ള യോഗ്യതകള്‍ പാലിക്കപ്പെടുന്നുണ്ട്.

എന്തുകൊണ്ട് ചൈന?

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചൈന ആകര്‍ഷക കേന്ദ്രമാകാന്‍ നിര്‍വധി കാരണങ്ങളുണ്ട്. ഒന്നാമത് സാമ്പത്തികം തന്നെയാണ്. കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ ഡിഗ്രികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുവെന്നതാണ് ആദ്യത്തെ പ്ലസ് പോയിന്റ്. ഇന്ത്യയില്‍ കുറഞ്ഞത് ഒരു കോടി രൂപയിലധികം വേണ്ടി വരുന്ന എംബിബിഎസ് പഠനം ഇരുപത് ലക്ഷത്തില്‍ ചൈനയില്‍ പൂര്‍ത്തിയാക്കാം. മുന്‍പുണ്ടായിരുന്ന ഒരു ധാരണ കാശുള്ളവര്‍ മാത്രമാണ് വിദേശത്തുപോയി പഠിക്കുന്നതെന്നതാണ്. എന്നാല്‍ അത് മാറുകയും മധ്യവർഗത്തിൽപെട്ടതും അതിനു താഴെയുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആളുകള്‍ വിദേശത്തു പഠിക്കാന്‍ ഇന്ന് ശ്രമിക്കുന്നുണ്ട്. അതിനു കാരണം, നാട്ടിലെ ഭീമമായ ഫീസും വിദേശത്തു ലഭിക്കുന്ന ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളുമാണ്. സെല്‍ഫ് ഫിനാന്‍സ് ചെയ്യുന്നവര്‍ക്ക് ചൈനയില്‍ ഒരു സെമസ്റ്ററില്‍ വെറും നാല് ലക്ഷം രൂപയാണ് ഫീസ്. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ചൈനയില്‍ സാധ്യമാകുമ്പോള്‍ അതിനെ വിലകുറച്ചു കാണിച്ചാല്‍ മാത്രമേ നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അവരുടെ കച്ചവടം നടക്കൂ. അതിന്റെ ഭാഗമായ കുപ്രചാരണങ്ങളാണോ ഇപ്പോള്‍ നടക്കുന്നതെന്നും സംശയിക്കേണ്ടി വരും

മാത്രമല്ല, യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. 2018 നു ശേഷം നിങ്ഷിയാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും നീറ്റ് പരീക്ഷ പാസ്സായവരാണ്. നാട്ടിലെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ യാതൊരു അടിസ്ഥാന സൗകര്യവും ഉറപ്പാക്കാതെ പഠിപ്പിക്കുമ്പോള്‍, ചൈനയില്‍ അഡ്മിഷനെടുക്കുന്ന കുട്ടികള്‍ക്ക് (സെല്‍ഫ് ഫിനാന്‍സിങ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ) എല്ലാ സൗകര്യങ്ങളുമുള്ള ഇവിടുത്തെ സര്‍ക്കാര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി/കോളേജുകളില്‍ തന്നെയാണ് അഡ്മിഷന്‍ ലഭിക്കുന്നതെന്ന് മറക്കരുത്. മാത്രമല്ല, ചൈനയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളേക്കാള്‍ ആളുകള്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ് ഈ സ്ഥാപനങ്ങളില്‍ പ്രാക്ടീസും ഇന്റേണ്‍ഷിപ്പും കഴിഞ്ഞിട്ടാണ് കുട്ടികള്‍ നാട്ടിലേക്ക് വരുന്നത്.

ഇതോടൊപ്പം ചേര്‍ത്തുപറയേണ്ടതാണ് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാന്‍ മതിയായ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ചൈനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ചൈനയില്‍ സാധ്യമാകുമ്പോള്‍ അതിനെ വിലകുറച്ചു കാണിച്ചാല്‍ മാത്രമേ നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അവരുടെ കച്ചവടം നടക്കൂ. അതിന്റെ ഭാഗമായ കുപ്രചാരണങ്ങളാണോ ഇപ്പോള്‍ നടക്കുന്നതെന്നും സംശയിക്കേണ്ടി വരും.

ചൈനയിലെ എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്

മറ്റൊരു പ്രധാന കാര്യം, നിശ്ചയമായും അടിസ്ഥാന സൗകര്യങ്ങളാണ്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്യാമ്പസും ഹോസ്റ്റല്‍ സൗകര്യങ്ങളുമൊക്കെ അടങ്ങിയ സര്‍വകലാശാലകളാണ് ചൈനയുടെ പ്രത്യേകത. വിദ്യാര്‍ത്ഥികളുടെ മാനസിക ശാരീരിക ഉല്ലാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണുള്ളത്. യൂണിവേഴ്‌സിറ്റി ക്യാമ്പസുകള്‍ക്കുള്ളില്‍ ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരിക്കിയിട്ടുണ്ട്. മാത്രമല്ല, ജീവനുള്ള ജീവികളില്‍ പരീക്ഷണം നടത്തുവാനും ഓരോരുത്തര്‍ക്കും പ്രത്യേകമായി ലാബ്/പരീക്ഷണ സൗകര്യങ്ങള്‍ ഉപയോഗിക്കുവാനും ഇവിടെ സാധിക്കുന്നുണ്ട്. ഇങ്ങനെ പഠന-ബോധന നിലവാരത്തില്‍ വലിയ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നുണ്ട്.

ചൈനയിലെ എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ, പ്രത്യേകിച്ച് നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, നാനോ സയന്‍സ് തുടങ്ങിയവയുടെ അനന്തസാധ്യതകളെ ആരോഗ്യപരിപാലന രംഗത്തും ശസ്ത്രക്രിയയ്ക്കും ഉള്‍പ്പടെ സമസ്ത മേഖലകളിലും ഇതിനോടകം ചൈനീസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളും ഹോസ്പിറ്റലുകളും വിജയകരമായി ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തില്‍ ലോകോത്തര നിലവാരത്തിലാണ് ചൈനയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവയെപ്പറ്റി ധാരണയില്ലാത്തവര്‍ നാട്ടില്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ഇവിടെനിന്ന് ബിരുദം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുകയാണ്. ഇവയൊക്കെ മുന്‍പ് സൂചിപ്പിച്ചപോലെ നാട്ടിലെ സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ വേണ്ടിയാണോയെന്നതാണ് അറിയേണ്ടത്.

നമ്മുടെ നാട്ടില്‍നിന്ന് കുട്ടികള്‍ വിദേശത്തുപോയി പഠിക്കുന്നത് പുതുമയുള്ള കാര്യമല്ല. കേരളത്തില്‍നിന്ന് കുട്ടികള്‍ പുറത്തേക്ക് പോയി പഠിക്കുന്നതിനു സമാനമായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ത്ഥികളെത്തുന്നുണ്ട്. അഥവാ ഈ കുടിയേറ്റം സാധാരണ സംഗതിയാണ്. നമ്മുടെ നാട്ടില്‍നിന്നു പുറത്തുപോയി പഠിച്ച ഈ വിദ്യാര്‍ത്ഥികളെ സാധ്യമായ രീതിയില്‍ നമ്മുടെ സിസ്റ്റത്തില്‍ ഉപയോഗപ്പെടുത്തുകയും വേണം. ലോകോത്തരമായ സാധ്യതകളെ പരിചയപ്പെട്ട ആളുകളെ ആശുപത്രികളില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നത് നമുക്ക് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. അല്ലാതെ അവരോട് തികച്ചും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ശരിയായ കാര്യമല്ല.

റഫറന്‍സ്:

ഇതില്‍ കൊടുത്തിരിക്കുന്ന ഡേറ്റകള്‍ ലോകാരോഗ്യ സംഘടന അടക്കമുള്ള വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകളാണ്.

(ചൈനയിലെ നിങ്ഷിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയാണ് ലേഖകൻ)

logo
The Fourth
www.thefourthnews.in