രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ ഏഴില്‍ ഒന്നും ഏകാധ്യാപക വിദ്യാലയങ്ങള്‍; കുറവ് കേരളത്തില്‍
വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്ന് 14 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് പതിനായിരക്കണക്കിന് കുട്ടികള്‍ ഇപ്പോഴും പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഏകാധ്യാപക വിദ്യാലയങ്ങളെ. രാജ്യത്തെ ഏഴ് പ്രൈമറി സ്‌കൂളുകളില്‍ ഒന്ന് ഏകാധ്യാപക വിദ്യാലയമാണെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സ്‌കൂളുകളിലും കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും വേണമെന്ന നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രധാന നിര്‍ദേശം പോലും കയ്യെത്തിപ്പിടിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഏകാധ്യാപക വിദ്യാലങ്ങളെ ആശ്രയിക്കുന്നവരില്‍ അധികവും ദളിത്, ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍
രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ 14.7 ശതമാനം ഏകാധ്യാപക വിദ്യാലയങ്ങളാണെന്നാണ് യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തന്നെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വലിയ ഒൻപത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ പത്ത് ശതമാനത്തിലധികവും ഏകാധ്യാപക വിദ്യാലയങ്ങളെയാണ് ആശ്രയിക്കുന്നത്. ഏകാധ്യാപക വിദ്യാലങ്ങളെ ആശ്രയിക്കുന്നവരില്‍ അധികവും ദളിത്, ആദിവാസി വിഭാഗങ്ങളില്‍ പ്പെട്ട കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ 25 ശതമാനത്തിലധികം ആശ്രയിക്കുന്നത് ഏകാധ്യാപക വിദ്യാലയങ്ങളെയാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍ ജനസാന്ദ്രത കുറഞ്ഞതും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളുള്ളതുമായി ചില പ്രദേശങ്ങളിലും ഏകാധ്യാപക വിദ്യാലയങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശാണ് ഇത്തരത്തിലുള്ള സ്‌കൂളുകള്‍ കൂടുതലുള്ള സംസ്ഥാനം. ഇവിടത്തെ കുറഞ്ഞ ജനന നിരക്കും, ജീവിത സാഹചര്യങ്ങളും ഇത്തരം വിദ്യാലയങ്ങള്‍ക്ക് കാരണമാകുന്നു. എന്നിരുന്നാലും ഹിമാചല്‍ പ്രദേശിലെ ഏകാധ്യാപക വിദ്യാലങ്ങളിലെ ശരാശരി വിദ്യാര്‍ഥികളുടെ എണ്ണം 20 ആണ്.
ഏകാധ്യാപക വിദ്യാലയങ്ങള്‍ കുറഞ്ഞതും, മെച്ചപ്പെട്ട സൗകര്യങ്ങളും ഒരുക്കുന്നതില്‍ മുന്നിലുള്ള സംസ്ഥാനം കേരളമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാല് ശതമാനം മാത്രമാണ് സ്‌കൂളുകളുടെ അനുപാതത്തില്‍ സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍. ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒരു ശതമാനത്തില്‍ താഴെയാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏകാദ്യാപക വിദ്യാലയങ്ങളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതവും പല സംസ്ഥാനങ്ങളിലും വളരെ ഉയര്‍ന്നു നിലയിലാണ്. ഇത്തരം ഏകാധ്യാപക വിദ്യാലയള്ളില്‍ ഒരു അധ്യാപകന് 51 വിദ്യാര്‍ഥികള്‍ എന്നതാണ് ശരാശരി അനുപാതം. ഒരു അധ്യാപകന് 39 വിദ്യാര്‍ഥികള്‍ എന്നതാണ് മധ്യപ്രദേശിലെ സ്ഥിതി എങ്കില്‍ ഉത്തര്‍പ്രദേശില്‍ ഇത് 70 വരെ ഉയരുന്നു. ശരാശരി 49 ആണ് ജാര്‍ഖണ്ഡിലെ കണക്കുകള്‍. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ മാത്രമാണ് അധ്യാപക വിദ്യാര്‍ഥി അനുപാതം 1: 30 എന്ന നിലയിലുള്ളത്.