IFFK 2023|ഒന്നര മുറിയിലെ ജീവിതം പറഞ്ഞ് 'വലസൈ പറവകൾ'
28-മത് രാജ്യാന്ത ചലച്ചിത്രമേളയിൽ മലയാള സിനിമ ടുഡെ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് പതിനാല് മലയാള സിനിമകളാണ്. അതില്‍ ഒമ്പതെണ്ണം നവാഗത സംവിധായകരുടേതാണ്. ഇടുക്കിയിലെ മലയോര ഗ്രാമങ്ങളിലെ തേയിലത്തൊഴിലാളികളുടെ ദുരിതം ജീവിതത്തെ പ്രമേയമാക്കി സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ ആണ് അതിലൊന്ന്.
കാൽനൂറ്റാണ്ടായി തിരുവനന്തപുരത്തെ ചലച്ചിത്ര മേളയിൽ സാന്നിധ്യമായ സുനിൽ മാലൂർ കെഎസ്ഇബി കോഴഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാരനാണ്.
ഇടുക്കിയിലെ തമിഴ് വംശജരുടെ ദുരിതം നിറഞ്ഞ ജീവിതത്തെ മൂന്ന് കഥകളായി വ്യത്യസ്ത പ്രായക്കാരായ തോട്ടം തൊഴിലാളികളിലൂടെ അവതരിപ്പിക്കാനാണ് വലസൈ പറവകളിലൂടെ സുനിൽ ശ്രമിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ കേരളത്തിലേക്ക് വന്ന തോട്ടം തൊഴിലാളികളുടെ പിൻതലമുറയാണ് ഇന്ന് കേരളത്തിലുളളത്. എന്നാൽ എക്കാലവും മിനിമം കൂലി പോലും കിട്ടാതെ അടിമകളെപ്പോലെ പണിയെടുക്കാനും പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിൽ കാട്ടുമൃഗങ്ങളെയും ഭയന്നു കഴിയാനായിരുന്നു അവരുടെ വിധി. ഈ വർത്തമാനകാല ചരിത്രപശ്ചാത്തലെയാണ് സുനിൽ വലസൈ പറവകള്‍ക്ക് പ്രമേയമാക്കിയിരിക്കുന്നത്.