ഓണത്തിന് സൂപ്പർ താര ചിത്രങ്ങളില്ല; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് സിനിമകൾ
സൂപ്പര്‍താര ചിത്രങ്ങളില്ലാതെ ഒരോണക്കാലം കൂടി. ഓണാഘോഷ വേളയില്‍ തീയേറ്ററുകളെ ഉത്സവപറമ്പുകളാക്കിയിരുന്ന സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഇത്തവണയും ഇല്ല.
ഈ വർഷം ഇതുവരെ മോഹൻലാലിന് എലോൺ മാത്രവും ക്രിസ്റ്റഫർ, നൻപകൽ നേരത്ത് മയക്കം, തെലുങ്കിൽ നിന്ന് ഏജന്റ് എന്നിവയുമാണ് മമ്മൂട്ടിയുടേതായി തീയേറ്ററുകളിലെത്തിയത്. ജിയോ ബേബിക്കൊപ്പം മമ്മൂട്ടി ചെയ്ത കാതൽ ചിത്രീകരണം പൂർത്തിയാക്കിയിട്ടും റിലീസ് വൈകുന്നതിനുള്ള കാരണം വ്യക്തമല്ല. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങൾ . മോഹൻലാലിന് ജീത്തു ജോസഫിനൊപ്പമുള്ള നേര് , റാം , ലിജോ ജോസ് പെല്ലിശേരിയുടെ മലെക്കോട്ടൈ വാലിബൻ , സംവിധായകൻ കൂടിയാകുന്ന ബാറോസ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ നേരും വാലിബനും മാത്രമേ ഇക്കൊല്ലം തീയേറ്ററിലെത്താനിടയുള്ളു
ബിജു മേനോനൊപ്പമുള്ള ഗരുഡനും ജയരാജ് സംവിധാനം ചെയ്യുന്ന പെരുങ്കളിയാട്ടവുമാണ് അണിയറയിലുള്ള സുരേഷ് ഗോപി ചിത്രങ്ങൾ. ഇവർക്ക് മാത്രമല്ല മുൻനിര താരങ്ങളായ പൃഥ്വിരാജ്, ദിലീപ്, ജയറാം, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾക്കും ഈ വർഷം ഓണം റിലീസില്ല
അരുൺ ഗോപിക്കൊപ്പമുള്ള ബാന്ദ്രയാണ് ചിത്രീകരണം പൂർത്തിയാക്കിയ ദിലീപ് ചിത്രം. അജയന്റെ രണ്ടാം മോഷണമാണ് വരാനിരിക്കുന്ന ടോവിനോ തോമസ് ചിത്രം.
ബിഗ് ബജറ്റ് സിനിമകൾ തീയേറ്ററുകൾ ഭരിക്കുകയും ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമാവുകയും ചെയ്തതോടെ സിനിമാ സങ്കൽപ്പങ്ങളും പാടേ മാറി. ഇതോടെ ഫെസ്റ്റിവൽ റിലീസായി എത്തുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞു.
മാത്രമല്ല അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വലിയ വിജയം കൊയ്യുമ്പോഴും മലയാള ചിത്രങ്ങളിൽ ഭൂരിഭാഗവും ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ്. രജനികാന്തിന്റെ ജയിലർ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നു. വിദേശ സിനിമകളായ മിഷൻ ഇംപോസിബിളും ഓപ്പൺഹൈമറും ബാർബിയും കേരളത്തിൽ വലിയ കളക്ഷൻ നേടി. ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018, പ്രണയവിലാസം. രോമാഞ്ചം തുടങ്ങി വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൊഴിച്ചാൽ മലയാളത്തിൽ ഒട്ടുമിക്ക ചിത്രങ്ങളും തീയേറ്ററിൽ പരാജയമാണ്.