'കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാം'; ഓസ്കറില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍, പുറത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം

'കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാം'; ഓസ്കറില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍, പുറത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം

ഗായിക ബില്ലി ഐലിഷ്, നടന്‍ റമി യൂസഫ് എന്നിവരായിരുന്നു ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖർ

ഓസ്കാർ വേദിയില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. വെടിനിർത്തലിനായി ആഹ്വാനം ചെയ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പല താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചാണ് റെഡ് കാർപ്പെറ്റിലെത്തിയത്. ഗായിക ബില്ലി ഐലിഷ്, നടന്‍ റമി യൂസഫ് എന്നിവരായിരുന്നു ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖർ.

"നമുക്ക് കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാം. കൂടുതല്‍ യുദ്ധങ്ങള്‍ക്ക് നമുക്ക് ഭാഗമാകാതിരിക്കാം," പൂവർ തിങ്‌സിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ റമി യൂസഫ് വ്യക്തമാക്കി. ഇസ്രയേല്‍ ഹമാസ് സംഘർഷത്തില്‍ വെടിനിർത്തലിന് ആഹ്വാനം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട നാനൂറിലധികം കലാകരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചെത്തിയത്. യൂജീന്‍ ലീ യാങ്, അവ ഡുവർനെ, മിസന്‍ ഹാരിമാന്‍ എന്നിവർ ആഗോള സമാധാനത്തിനും ആഹ്വാനം ചെയ്തു.

'കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാം'; ഓസ്കറില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍, പുറത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം
ഓസ്കർ 2024: റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടന്‍; തിളങ്ങി നോളന്റെ ഓപ്പണ്‍ഹൈമർ

അതേസമയം, ഗാസയില്‍ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഓസ്കർ വേദിക്കു പുറത്ത് പ്രതിഷേധ സമരം നടന്നു. ലോസ് ഏഞ്ചലസ് പോലീസ് നല്‍കുന്ന വിവരപ്രകാരം കുറഞ്ഞത് മൂന്ന് പ്രതിഷേധമെങ്കിലും നടന്നിട്ടുണ്ട്. ഡോള്‍‍ബി തിയേറ്ററിന് ഒരു മൈല്‍ അകലെ നടന്ന പ്രകടനത്തില്‍ കുറഞ്ഞത് 500 മുതല്‍ 700 പേര് വരെ പങ്കെടുത്തിട്ടുണ്ടെന്നാണ് ക്യാപ്റ്റന്‍ കെല്ലി മുനിസ് പറയുന്നത്.

'പലസ്തീനെ മോചിപ്പിക്കുക' എന്നെഴുതിയ പ്ലക്കാർഡുമായി സ്വതന്ത്ര സംവിധായിക ലോറ ഡെല്‍ഹോറും പ്രതിഷേധത്തിന്റെ ഭാഗമായി. സംഘർഷം അവസാനിപ്പിക്കുന്നതിന് അമേരിക്കന്‍ സർക്കാരിന് മുകളില്‍ സമ്മർദം ചെലുത്താന്‍ പ്രതിഷേധത്തിന് സാധിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ നികുതിപ്പണം സാധാരണക്കാരുടെ കൊലപാതകത്തിന് കാരണമാകുന്നുവെന്നത് അറിയുമ്പോള്‍ എന്റെ ഹൃദയം തകരുകയാണെന്ന് ലോറ കൂട്ടിച്ചേർത്തു.

പ്രാദേശിക സമയം നാലരയോടെ പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞതായും ക്യപ്റ്റന്‍ മുനിസ് പറഞ്ഞു. എന്നിരുന്നാലും ഓസ്കർ വേദിയിലേക്ക് പ്രതിഷേധവുമായി എത്താനുള്ള പല ശ്രമങ്ങളും നടന്നതായും പോലീസിന്റെ ഇടപെടല്‍ മൂലം ഒഴിവാക്കാനായെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കരിനീല വസ്ത്രം ധരിച്ച വ്യക്തി അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകകളുമായി തെരുവിലെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാർ ഇസ്രയേല്‍ പതാക തട്ടിയെടുക്കുകയും തെരുവിലേക്ക് എറിയുകയും ചെയ്തു.

logo
The Fourth
www.thefourthnews.in