ലണ്ടനിൽനിന്നൊരു ഫോണ്‍ കോൾ; സിനിമ നിര്‍മാതാക്കളും പിവിആര്‍ ഗ്രൂപ്പുമായുള്ള തര്‍ക്കം യൂസഫലി തീര്‍ത്തത് രണ്ടു മണിക്കൂറില്‍

ലണ്ടനിൽനിന്നൊരു ഫോണ്‍ കോൾ; സിനിമ നിര്‍മാതാക്കളും പിവിആര്‍ ഗ്രൂപ്പുമായുള്ള തര്‍ക്കം യൂസഫലി തീര്‍ത്തത് രണ്ടു മണിക്കൂറില്‍

മലയാള സിനിമ പ്രദര്‍ശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് സിനിമ-സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു

പി വി ആര്‍ എംഡി അജയ് ബിജിലിയുടെ ഫോണിലേക്ക് ലണ്ടനില്‍ നിന്ന് ഒരു കോളെത്തി. ''മലയാളികള്‍ക്ക് വിഷു അത്രമേല്‍ പ്രധാനപ്പെട്ടതാണ്. വിഷുക്കാലത്ത് അവര്‍ക്ക് സിനിമകള്‍ മുടക്കരുത്''- യൂസഫ് ഭായ് എന്ന സാക്ഷാല്‍ എം എ യൂസഫലിയുടെ ആ അഭ്യര്‍ഥനയില്‍ സിനിമ റിലീസ് തര്‍ക്കത്തിന് പരിഹാരമായി.

മലയാള സിനിമ നിര്‍മ്മാതാക്കളും സംവിധായകരും നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ വ്യവസായി എം എ യൂസഫലിക്ക് മെയില്‍ അയച്ചത്. യുകെയിലായിരുന്ന യൂസഫലി ഉടന്‍ തന്നെ പി വി ആര്‍ എംഡിയെ ബന്ധപ്പെട്ടു. ഓണ്‍ലൈനില്‍ ചെറിയ ഒരു യോഗം. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനാ നേതാക്കളുമായി തുടര്‍ ചര്‍ച്ച. മൂന്നു ദിവസമായി പിവിആര്‍ നടത്തിയ മലയാള സിനിമ ബഹിഷ്‌ക്കരണം അവസാനിക്കാന്‍ ആകെ വേണ്ടി വന്നത് രണ്ടു മണിക്കൂര്‍. യൂസഫലിയുടെ ലുലുഗ്രൂപ്പും - പി വി ആര്‍ സിനിമാസും തമ്മിലുളള ഊഷ്മള ബന്ധമാണ് റിലീസ് തര്‍ക്കത്തില്‍ നിര്‍ണായകമായത്.

ലണ്ടനിൽനിന്നൊരു ഫോണ്‍ കോൾ; സിനിമ നിര്‍മാതാക്കളും പിവിആര്‍ ഗ്രൂപ്പുമായുള്ള തര്‍ക്കം യൂസഫലി തീര്‍ത്തത് രണ്ടു മണിക്കൂറില്‍
'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി ഫോറം മാളിലെ പിവിആര്‍ സ്‌ക്രീനില്‍ തങ്ങളുടെ ഡിജിറ്റല്‍ കണ്ടന്റ് ഉപയോഗിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയതിന് പിന്നാലെയായിരുന്നു പി വി ആര്‍ രാജ്യത്താകമാനമുള്ള തങ്ങളുടെ തീയറ്ററുകളില്‍ നിന്ന് മലയാള സിനിമകള്‍ ഒഴിവാക്കിയത്. വിഷുപ്രമാണിച്ച് ബഹിഷ്‌ക്കരണം പിന്‍വലിച്ചെങ്കിലും ഫോറം മാളിലെയും കോഴിക്കോട് പി വി ആറിലെയും സ്‌ക്രീനുകള്‍ തല്‍ക്കാലം അടഞ്ഞുകിടക്കും.ഉപാധികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാകും അക്കാര്യത്തില്‍ തീരുമാനം. എന്നാല്‍, ബാക്കിയുള്ള എല്ലാ സ്‌ക്രീനുകളിലും വൈകിട്ടോടെ തന്നെ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു.

ലണ്ടനിൽനിന്നൊരു ഫോണ്‍ കോൾ; സിനിമ നിര്‍മാതാക്കളും പിവിആര്‍ ഗ്രൂപ്പുമായുള്ള തര്‍ക്കം യൂസഫലി തീര്‍ത്തത് രണ്ടു മണിക്കൂറില്‍
തർക്കം തീര്‍ന്നു; മലയാള സിനിമകള്‍ പിവിആറിൽ പ്രദര്‍ശിപ്പിച്ചു തുടങ്ങി, ഇടനിലക്കാരനായതിൽ യൂസഫലിക്ക് നന്ദി അറിയിച്ച് ഫെഫ്ക

അതേസമയം, വിഷു റിലീസ് ചിത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് പി വി ആര്‍ ഗ്രൂപ്പിന്റെ നിലപാടെന്നും നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദര്‍ശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് സിനിമ-സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മലയാളം സിനിമകൾ പ്രദർശിപ്പിക്കാത്ത പി വി ആർ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തിന് അഭിമാനമായ ഒരു പാട് ചലച്ചിത്രങ്ങൾ ഉണ്ടാകുന്ന ഇൻഡസ്ട്രി ആണ് നമ്മുടേത്. മലയാള സിനിമയ്ക്ക് ഏർപ്പെടുത്തുന്ന ഏതൊരു വിലക്കും നമ്മുടെ ഭാഷയോടും സംസ്കാരത്തോടുമുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരും.

ബ്ലെസിയുടെ ആടുജീവിതം വർഷങ്ങൾ സമർപ്പണം ചെയ്തെടുത്ത സിനിമയാണ്. ആടുജീവിതം ഏകപക്ഷീയമായി തീയറ്ററുകളിൽ നിന്ന് പി വി ആർ പിൻവലിച്ചതായിട്ടാണ് മനസിലാക്കുന്നത്. ആവേശവും വർഷങ്ങൾക്ക് ശേഷവുമൊക്കെ മികച്ച അഭിപ്രായം നേടി നിൽക്കുന്ന സമയത്ത് പി. വി. ആർ പോലെയുള്ള വലിയ ഒരു തിയേറ്റർ ചെയിനിൽ സ്ക്രീനുകൾ കിട്ടാതെ വരുന്നത് വലിയ തിരിച്ചടിയാണ്. കേരളത്തിന് പുറത്ത് പ്രത്യേകിച്ചും സിനിമകളുടെ കളക്ഷനെ അത് ബാധിക്കും. മലയാളം സിനിമകൾക്ക് തുടർച്ചയായി തീയറ്ററുകളിൽ വലിയ വിജയം ലഭിക്കുന്ന ഘട്ടത്തിൽ ഇത്തരം സമീപനം ശരിയല്ല. മലയാള സിനിമയ്ക്ക് അന്യഭാഷാ പ്രേക്ഷകരിലും സ്വീകാര്യത വർദ്ധിക്കുന്ന നില നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.

ഡിജിറ്റൽ സിനിമ രംഗത്ത് സേവന ദാതാക്കൾ നൽകുന്ന സേവനത്തിന് അവർ ചുമത്തുന്ന ഉയർന്ന നിരക്ക് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ വിവിധ പ്രതിനിധികളുമായി സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലുണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസം പ്രദർശന ശാലകൾക്കും നിർമാതാക്കൾക്കും ഗുണകരമായ നിലയിൽ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയണം. വിഷു റിലീസ് ചിത്രങ്ങൾക്ക് വലിയ തിരിച്ചടിയാണ് പി വി ആർ ഗ്രൂപ്പിൻ്റെ ഇപ്പോഴത്തെ നിലപാട്. ഈ നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദർശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.

logo
The Fourth
www.thefourthnews.in