ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?

ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഒരുഭാഗത്ത് 'ഇന്ത്യ' സഖ്യത്തിന്റെ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് 'കച്ചത്തീവ് വിഷയവുമായി' വോട്ടുപിടിക്കാനുള്ള പുതിയ കച്ചിത്തുരുമ്പുമായി ബിജെപിയുടെ രംഗപ്രവേശം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപിന്റെ അധികാരം 1974-ല്‍ അന്നത്തെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്ത തീരുമാനത്തെയാണ് മോദി നിശിതമായി വിമര്‍ശിച്ചത്. തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് കോൺഗ്രസ് മറ്റൊരു രാജ്യത്തിന് നിസാരമായി വിട്ടുകൊടുത്തെന്നാണ് മോദിയുടെ ആരോപണം.

പാക് കടലിടുക്കിലെ കച്ചത്തീവ് പ്രദേശം അയൽ രാജ്യത്തിന് കൈമാറാനുള്ള തീരുമാനത്തെക്കുറിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈവിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് പങ്കുവച്ചാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. രണ്ടു തവണയായി കേന്ദ്രം ഭരിക്കുന്ന മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച 'ഇന്ത്യ' മുന്നണി തലപുകഞ്ഞ് തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് എതിരാളിയുടെ പാളയത്തിലേക്ക് കടന്നുകയറിയുള്ള മോദിയുടെ ആക്രമണം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?
കച്ചത്തീവ് കത്തിച്ച് വോട്ടാക്കാൻ ബിജെപി; ദ്വീപിന്റെ അധികാരക്കൈമാറ്റത്തിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

എന്താണ് കച്ചത്തീവ് വിഷയം?

രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന 285 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറുദ്വീപാണ് കച്ചത്തീവ്. 1.6 കിലോമീറ്റർ നീളവും 300 മീറ്ററിലധികം വീതിയുമുള്ള ഈ ചെറു ദ്വീപ് അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് പതിനാലാം നൂറ്റാണ്ടിലാണ് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് 20 കിലോമീറ്റർ അകലെയും വടക്കൻ ശ്രീലങ്കയുടെ പ്രധാന നഗരങ്ങളിലൊന്നായ ജാഫ്നയിൽ നിന്ന് 62 കിലോമീറ്റർ തെക്ക് പടിഞ്ഞാറുമായിട്ടാണ് കച്ചത്തീവ് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ഈ ദ്വീപിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സ്ഥാപിതമായ ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമാണ് ഇപ്പോഴുള്ളത്. നിലവില്‍ ശ്രീലങ്കന്‍ അധീനതയിലുള്ള ദ്വീപില്‍ ഓരോ വര്‍ഷവും നടക്കുന്ന തിരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ് ഇവിടെക്ക് ജനങ്ങൾക്ക് പ്രവേശനമുള്ളത്. ബാക്കി ദിനങ്ങളില്‍ ആളൊഴിഞ്ഞ കാടുപിടിച്ച ഒരു തുരുത്ത് മാത്രമാണ് ഈ ദ്വീപ്.

മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ ശ്രീലങ്കയിലെ അന്നത്തെ ജാഫ്‌ന രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ദ്വീപ്. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇത് ഇന്ത്യയിലെ രാമനാഥപുരം ആസ്ഥാനമായുള്ള രാമനാട് രാജ്യത്തിന് കൈമാറുകയായിരുന്നു. രാമനാട് രാജാവിന്റെ ഭരണകാലത്ത് ഈ ദ്വീപിൽ നിന്ന് ഔഷധച്ചെടികളും മറ്റും ശേഖരിക്കാൻ ജാഫ്‌ന നിവാസികള്‍ക്ക് പാട്ടക്കരാര്‍ നൽകിയിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി. സമുദ്ര മത്സ്യബന്ധന അതിരുകൾ നിർണയിക്കാൻ 1921 മുതൽ ഇന്ത്യയും അതുപോലെ അന്ന് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുണ്ടായിരുന്ന ശ്രീലങ്കയും(സിലോണ്‍) തമ്മിൽ 1921 മുതൽ ഈ ദ്വീപിന്മേൽ അവകാശത്തർക്കം ആരംഭിച്ചു. വർഷങ്ങളോളം ഈ തർക്കം നീണ്ടു നിൽക്കുകയും ചെയ്തു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?
കോണ്‍ഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ 3,500 കോടി രൂപ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ

ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥർ നടത്തിയ സർവേയിൽ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി അടയാളപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഒരു സംഘം ബ്രിട്ടീഷ് പ്രതിനിധികൾ രാമനാട് രാജ്യത്തിനാണ് യഥാർഥ ഉടമസ്ഥാവകാശം എന്ന് കാണിച്ച് ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്രമായ ശേഷവും ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തർക്കം തുടർന്നു. 1956-ൽ അന്നത്തെ ശ്രീലങ്കന്‍ സർക്കാർ കച്ചത്തീവിനു മേൽ അവകാശമുന്നയിച്ചു. 1968ൽ ഇന്ത്യയും ശ്രീലങ്കയും സമുദ്രാതിർത്തി നിര്‍ണയിച്ചപ്പോള്‍ അവകാശത്തർക്കം രൂക്ഷമായി.

1974 ജൂലൈ എട്ടിനാണ് ഇന്ദിരാ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലെ സമുദ്രാതിർത്തി നിർണയിക്കുന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവക്കുന്നത്. ഇതോടെ കച്ചത്തീവ് ഔദ്യോഗികമായി ശ്രീലങ്കയുടെ ഭാഗമാകുകയായിരുന്നു. കരാറിലെ വ്യവസ്ഥയനുസരിച്ച് തീർഥാടനത്തിനും മൽസ്യബന്ധനത്തിനുമായി ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക അനുമതി ഇല്ലാതെ തന്നെ ദ്വീപിലേക്ക് പ്രവേശിക്കാം. ഇത്തരമൊരു വ്യവസ്ഥ നിലനിന്നിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ള തമിഴ്‌ മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്കൻ നാവികസേന സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് നിരന്തര ആക്രമണം നടത്തിവന്ന സാഹചര്യത്തിൽ പണ്ട് മുതൽക്കേ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയമായിരുന്നു കച്ചത്തീവ് വിഷയം.

1974-ലെ ഉടമ്പടിക്ക് പാർലമെന്റിന്റെ അംഗീകാരം ഇല്ലെന്നും കരാർ റദ്ദാക്കണമെന്നും കച്ചത്തീവ് വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് 2013-ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്നും പാർലമെന്റിൽ ഉന്നയിക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?
ഓടക്കുഴൽ വിളി ഒഴുകിയെത്തിയ കാലം; തിരുവനന്തപുരം ആകാശവാണിക്ക് ഇന്ന് 75 വയസ്സ്

കച്ചത്തീവ് വിഷയത്തിൽ വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നതെന്ത്?

തമിഴ്നാട് ബിജെപി ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്നറിയാൻ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നൽകിയിരുന്നു. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ രേഖകൾ ദേശിയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ടതോടെയാണ് ലങ്കയിലെ ആളൊഴിഞ്ഞ ഈ കുഞ്ഞ് ദ്വീപ് വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചവിഷയമാകുന്നത്.

1961ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ഒരു യോഗത്തിൽ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുന്നതിൽ പ്രശനമില്ലെന്ന് പറഞ്ഞതായി വിവരാവകാശ രേഘകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെഹ്‌റു ഈ വിഷയം അപ്രസക്തമായി തള്ളിക്കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അക്കാലത്ത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കോമൺവെൽത്ത് സെക്രട്ടറിയായിരുന്ന വൈ ഡി ഗുണ്ടേവിയ തയാറാക്കിയ കുറിപ്പിലാണ് നെഹ്‌റുവിന്റെ വാക്കുകൾ പരാമർശിക്കുന്നത്. 1968-ൽ പാർലമെൻ്റിൻ്റെ അനൗപചാരിക കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം ഗുണ്ടേവിയയുടെ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?
'അഴിമതിക്കാർക്കെതിരെ നടപടിയെടുത്തത് ചിലരെ പ്രകോപിപ്പിക്കുന്നു'; ഇന്ത്യ സഖ്യത്തിന് മറുപടിയുമായി നരേന്ദ്രമോദി

റിപ്പോർട്ട് പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് മുൻപ്, 1974 ജൂണിൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി കേവൽ സിംഗ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയെ കച്ചത്തീവ് കൈമാറാനുള്ള തീരുമാനം അറിയിച്ചു. രാമനാട് രാജാവിൻ്റെ ജമീന്ദാരി അവകാശങ്ങളെക്കുറിച്ചും കച്ചത്തീവ് കൈവശം വച്ചിരിക്കുന്നുവെന്ന അവകാശവാദം തെളിയിക്കുന്നതിനുള്ള തെളിവുകൾ കാണിക്കുന്നതിൽ ശ്രീലങ്കയുടെ പരാജയത്തെക്കുറിച്ചും സിംഗ് പരാമർശിച്ചിരുന്നു. ഇന്ത്യയേക്കാൾ കൂടുതൽ കച്ചത്തീവിൽ ശ്രീലങ്കയ്ക്ക് വളരെ ദൃഢമായ നിലപാടാണുള്ളതെന്നും കേവൽ സിംഗ് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ സിലോൺ എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രീലങ്ക, 1925 മുതൽ ഇന്ത്യയുടെ എതിർപ്പുകളില്ലാതെ കച്ചത്തീവിൻ്റെ പരമാധികാരം ഉറപ്പിക്കുകയായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം അന്ന് പ്രതിഷേധ നടപടികൾ സ്വീകരിച്ചിരുന്നെകിലും ദ്വീപ് വിട്ടുനൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.

കച്ചത്തീവ് സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങൾ

ഇതാദ്യമായല്ല നരേന്ദ്ര മോദി കച്ചത്തീവ് വിഷയം ഉയർത്തുന്നത്. ‘ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ’ കച്ചത്തീവ് കോൺഗ്രസ് ശ്രീലങ്കയ്ക്ക് നിർലോഭമായി വിട്ടുകൊടുത്തുവെന്ന് കഴിഞ്ഞ ഓഗസ്റ്റിലും മോദി പാർലമെൻ്റിൽ വിമർശിച്ചിരുന്നു. കോൺഗ്രസിൻ്റെ ചരിത്രമെല്ലാം രാജ്യത്തെ വിഭജിക്കുന്നതാണെന്നും മോദി ലോക്‌സഭയിൽ അവകാശപ്പെട്ടിരുന്നു.

പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തമിഴ്നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തെയും മോദി ലക്ഷ്യമിട്ടിരുന്നു. ഡിഎംകെയിൽ നിന്നുള്ളവരും തമിഴ്‌നാട് സർക്കാരും മുഖ്യമന്ത്രിയും നിരന്തരം കച്ചത്തീവ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു.

ഡിഎംകെ മാത്രമല്ല, തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും 1974ലെ കരാർ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇതാണ് ഏക മാർഗമെന്നാണ് പാർട്ടികൾ അവകാശവാദം ഉന്നയിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ അണ്ണാഡിഎംകെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങളിൽ ഒന്നാണ് ശ്രീലങ്കയിൽ നിന്ന് കച്ചത്തീവ് വീണ്ടെടുക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ലങ്കയിലെ കുഞ്ഞൻ ദ്വീപ്;എന്താണ് കച്ചത്തീവ് വിഷയം?
'മോദിയുടേത് മാച്ച് ഫിക്‌സിങ്ങ്, സര്‍ക്കാരുകളെ അട്ടിമറിക്കുന്നു'; ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ മഹാറാലി

ദ്രാവിഡ മുന്നേറ്റ കഴകവും കോൺഗ്രസും സംയുക്തമായി നടത്തിയ നടപടിയെ തുടർന്നാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ആക്രമിച്ചതെന്ന മോദിയുടെ ആരോപണം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ തള്ളിയിരുന്നു. 1974ൽ സംസ്ഥാനത്ത് അധികാരത്തിലിരുന്ന തൻ്റെ പാർട്ടിയുടെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നാണ് സ്റ്റാലിൻ പറഞ്ഞത്. അതേസമയം, ഇപ്പോൾ തിരഞ്ഞെടുപ്പ് ആയുധമായി കച്ചത്തീവ് വിഷയം ഉയർത്തുന്ന ബിജെപി സർക്കാർ കഴിഞ്ഞ പത്ത് വർഷമായി ദ്വീപ് വീണ്ടെടുക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നാണ് സ്റ്റാലിൻ തിരികെ ഉന്നയിച്ച ചോദ്യം.

logo
The Fourth
www.thefourthnews.in