സഭയുടെ നവീകരണം:  വത്തിക്കാനിലേക്ക് ഉറ്റുനോക്കി ലോകം, ഫ്രാന്‍സിസ് മാര്‍പാപ്പ വിജയിക്കുമോ?

സഭയുടെ നവീകരണം: വത്തിക്കാനിലേക്ക് ഉറ്റുനോക്കി ലോകം, ഫ്രാന്‍സിസ് മാര്‍പാപ്പ വിജയിക്കുമോ?

ചുമതല ഏറ്റ നാള്‍ മുതല്‍ സഭയെ കാലോചിതമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്ക സഭയില്‍ എന്തെങ്കിലും സംഭവിക്കുമോ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും ഇടം ലഭിക്കും വിധം സഭയില്‍ തിരുത്തലുകള്‍ വേണമെന്ന പ്രഖ്യാപനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത മൂന്നാഴ്ച നീളുന്ന അസാധാരണ സിനഡിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. വനിതാ പൗരോഹിത്യം, സ്വവര്‍ഗ വിവാഹം, കത്തോലിക്ക സഭയുടെ മതബോധനം എന്നിവയില്‍ തീരുമാനം ഉണ്ടാകുമോ എന്നതാണ് സിനഡിലേക്ക് ഉറ്റുനോക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്.

അപ്രതീക്ഷിതമായി അസാധാരണ സിനഡ് വിളിച്ച് ചേര്‍ത്ത് സ്വവര്‍ഗ അനുരാഗികളുടെയും വിവാഹിതരല്ലാതെ കൂടിതാമസം നടത്തുന്നവരുടേയും കാര്യത്തില്‍ പുതിയ നയം വേണമെന്ന പാപ്പയുടെ സമീപനം സഭയെതന്നെ പിടിച്ച് കുലുക്കി

കത്തോലിക്ക സഭയില്‍ നവീകരണത്തിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉല്‍പന്നമാണ് മെത്രാന്‍ സിനഡെന്ന കൂട്ടായ്മ. 1967-ലാണ് മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം നടന്നത്. തുടര്‍ന്ന് ഇതിനോടകം 15 സാധാരണ സിനഡുകളും 3 അസാധാരണ സിനഡുകളും 11 പ്രത്യേകസിനഡുകളും നടന്നുകഴിഞ്ഞു.

ചുമതലയേറ്റ നാള്‍ മുതല്‍ സഭയെ കാലോചിതമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്രതീക്ഷിതമായി അസാധാരണ സിനഡ് വിളിച്ച് ചേര്‍ത്ത് സ്വവര്‍ഗ അനുരാഗികളുടെയും വിവാഹിതരല്ലാതെ കൂടിതാമസം നടത്തുന്നവരുടേയും കാര്യത്തില്‍ പുതിയ നയം വേണമെന്ന പാപ്പയുടെ സമീപനം സഭയെതന്നെ പിടിച്ച് കുലുക്കി. യാഥാസ്ഥിതിക കര്‍ദിനാള്‍ സംഘം ഇതിനെതിരെ ആഞ്ഞടിച്ചു. ഒടുവില്‍ സിനഡില്‍ പ്രത്യേക വോട്ടിംഗ് നടത്തി കര്‍ദിനാള്‍ സംഘം മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ നിരാകരിച്ചു.

അമേരിക്കന്‍ മെത്രാന്‍ സംഘത്തിന്റെ തലവനായ കര്‍ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്ക് ആയിരുന്നു യാഥാസ്ഥിതിക വാദികളുടെ അന്നത്തെ നേതാവ്. ജര്‍മന്‍ മെത്രാന്‍ സംഘത്തിന്റെ തലവനായിരുന്ന കര്‍ദിനാള്‍ റെയ്ന്‍ ഹാര്‍ഡ് മാര്‍ക്ക്‌സ് ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം പരിഷ്‌കരണ വാദികളുടെ ചേരിക്ക് നേതൃത്വം കൊടുത്തത്.

ചുമതലയേറ്റ നാള്‍ മുതല്‍ സഭയെ കാലോചിതമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ

പാപ്പയെ തിരുത്തിയെന്ന് യാഥാസ്ഥിതികര്‍ ആശ്വസിച്ചപ്പോഴായിരുന്നു പുതിയ രണ്ട് നടപടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. ഒന്നാമത്തേത് അന്നുവരെ വിശ്വാസത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മെത്രാന്‍ സിനഡിനെ മാര്‍പാപ്പയുടെ നേരിട്ടുള്ള നീയന്ത്രണത്തില്‍ ആക്കുകയായിരുന്നു. ഇതോടെ എല്ലാ തീരുമാനവും പാപ്പക്ക് എന്ന നിലയിലേക്ക് എത്തി. രണ്ടാമത്തേത് കുടുംബം എന്നതിനെ നിര്‍വചിക്കാനായി പ്രത്യേക സിനഡ് വിളിച്ച് ചേര്‍ക്കുകയായിരുന്നു. ഇതോടെ യാഥാസ്ഥിതിക വാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ രംഗത്തിറക്കി പ്രതിരോധം തീര്‍ക്കാന്‍ പോലും അവര്‍ ശ്രമിച്ചു.

1965-ല്‍ മെത്രാന്‍ സിനഡ് സ്ഥാപിച്ചുകൊണ്ട് പോള്‍ ആറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച പ്രമാണ രേഖ പിന്നീട് നിലവില്‍വന്ന കാനന്‍ നിയമസംഹിതകളുടെ അടിസ്ഥാനത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, 2006-ല്‍ പരിഷ്‌കരിക്കുകയുണ്ടായി. ഈ ഭേദഗതികളുടെയും അതോടൊപ്പം സിനഡല്‍ സമ്മേളനങ്ങളിലൂടെ ഉരുത്തിരിഞ്ഞ പ്രായോഗിക നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫ്രാന്‍സിസ് പാപ്പ 2018-ല്‍ പുതിയ പ്രമാണരേഖയായി Episcopalis Communio പ്രസിദ്ധീകരിച്ചത്.

ഇതിനൊപ്പം അസാധാരണ സിനഡില്‍ തനിക്കൊപ്പം നിലയുറപ്പിച്ച കര്‍ദിനാള്‍ റെയ്ന്‍ ഹാര്‍ഡ് മാര്‍ക്ക്‌സ് ന് വത്തിക്കാന്റെ അധികാര ഇടനാഴികളില്‍ ചുമതലകള്‍ നല്‍കിയതും മുറുമുറുപ്പിന് ഇടയാക്കി.

സഭയുടെ നവീകരണം:  വത്തിക്കാനിലേക്ക് ഉറ്റുനോക്കി ലോകം, ഫ്രാന്‍സിസ് മാര്‍പാപ്പ വിജയിക്കുമോ?
സംഘര്‍ഷമൊഴിയാത്ത ഇസ്രയേല്‍, കത്തോലിക്കാ സഭയുടെ അധിപനായി പത്ത് വര്‍ഷം പിന്നിടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ

അസാധാരണ സിനഡില്‍ യാഥാസ്ഥിക പക്ഷത്തിന്റെ വക്താവായിരുന്ന അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബ്യൂക്ക് ഫാമിലി സിനഡില്‍ പങ്കെടുത്തില്ല. പുരോഗമന ചേരിക്ക് ഇത്തവണയും നേതൃത്വം നല്‍കിയത് ജര്‍മന്‍ മെത്രാന്‍ സംഘമായിരുന്നു. ഉത്തവണ കര്‍ദിനാള്‍ വാള്‍ട്ടര്‍ കാസ്പറായിരുന്നു പരിഷ്‌കരണ വാദികളുടെ വക്താവ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആഫ്രിക്കന്‍ കര്‍ദിനാള്‍ സംഘം യാഥാസ്ഥിതിക ചേരിയുടെ നിയന്ത്രണം ഏറ്റെടുത്തു. റെയ്മണ്ട് ബ്യുക്കിന്റെ കുറവ് നികത്തി ആഫ്രിക്കന്‍ കര്‍ദി നാള്‍ റോബര്‍ട്ട് സാറ.

ബൈബിളിലെ പ്രപഞ്ച ഉല്‍പത്തി സംബന്ധിച്ചുള്ള ഭാഗം പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ മാറ്റി വ്യാഖ്യാനിക്കുമെന്നും, സ്വവര്‍ഗ വിവാഹം ആശിര്‍വദിക്കേണ്ടിവരുമെന്നും, വിവാഹം പോലെ വിവാഹ മോചനവും കൂടിതാമസവും അംഗീകരിക്കണമെന്നാണ് മാര്‍പാപ്പയുടെ നിലപാട്.

വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പയും പരിഷ്‌കരണവാദികളും തോറ്റു. ആഫ്രിക്കയ്ക്കു വേണ്ടി പ്രത്യേക ആമസോണ്‍ സിനഡ് നടത്തിയിട്ടും ആഫ്രിക്കന്‍ ചേരിയെ ഒപ്പം നിര്‍ത്താന്‍ ഫ്രാന്‍സിസിന് കഴിഞ്ഞില്ല. ഇതിനും ശേഷമാണ് രണ്ട് വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കു ശേഷം പുതിയ വോട്ടിംഗ് പാറ്റേണോടെ സിനഡ് സമ്മേളനം ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്തത്. ഈ സിനഡിനെ വലിയ തോതില്‍ യാഥാസ്ഥിതിക ചേരി പേടിക്കുന്നു എന്നതിന്റെ തെളിവുകളാണ് നിരന്തരം പുറത്തു വരുന്നത്. കഴിഞ്ഞ ജൂലൈ മാസം യാഥാസ്ഥിതിക ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഞ്ച് വിഷയങ്ങളില്‍ വിശദീകരണം തേടി കത്ത് നല്‍കി.

ദൈവിക വെളിപാടിന്റെ വ്യാഖ്യാനം അതായത് കത്തോലിക്ക സഭയുടെ അടിസ്ഥാന ദൈവശാസ്ത്രം എന്നു പറഞ്ഞാല്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ എന്നതിനെ വ്യാഖ്യാനിക്കുന്നതും സ്വവര്‍ഗാനുരാഗികളുടെ ആശീര്‍വാദം, സിനഡാലിറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍, സ്ത്രീകളുടെ പൗരോഹിത്യം, പാപമോചന കൂദാശയുടെ അഥവാ കുമ്പസാരത്തിന്റെ അടിസ്ഥാനമായ മാനസാന്തരം തുടങ്ങിയ വിഷയങ്ങളിലൂന്നിയ അഞ്ചു ചോദ്യങ്ങള്‍കര്‍ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, റെയ്മണ്ട് ലിയോ ബുര്‍ക്ക്, ഹുവാന്‍ സാന്‍ഡോവല് ഇനിഗെസ്, റോബര്‍ട്ട് സാറാ, ജോസഫ് സെന്‍ ക്യൂന്‍ എന്നിവര്‍ കഴിഞ്ഞ ജൂലൈയില്‍ സന്ദേഹം' dubia എന്നപേരില്‍ ഫ്രാന്‍സിസ് പാപ്പയോട് ഉന്നയിക്കുകയുണ്ടായി. ഇവയ്ക്ക് ഏറെ നാളത്തെ മൗനത്തിനു ശേഷം സിനഡ് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ഫ്രാന്‍സിസ് പാപ്പ മറുപടി നല്‍കി. പാപ്പയുടെ ഉത്തരങ്ങള്‍ ഒക്ടോബര്‍ മാസം രണ്ടാം തീയതി വിശ്വാസത്തിരുസംഘത്തിന്റെ ഡിക്കസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ പരിഷ്‌കരണ ശ്രമങ്ങള്‍ തുടരും എന്ന മറുപടിയാണ് പാപ്പ നല്‍കുന്നത്.

ബൈബിളിലെ പ്രപഞ്ച ഉല്‍പത്തി സംബന്ധിച്ചുള്ള ഭാഗം പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ മാറ്റി വ്യാഖ്യാനിക്കുമെന്നും, സ്വവര്‍ഗ വിവാഹം ആശിര്‍വദിക്കേണ്ടിവരുമെന്നും, വിവാഹം പോലെ വിവാഹ മോചനവും കൂടിതാമസവും അംഗീകരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഒപ്പം വനിതകള്‍ക്ക് പൗരോഹിത്യം തടയാന്‍ ന്യായങ്ങളില്ലന്നും ഫ്രാര്‍ന്‍സിസ് മാര്‍പാപ്പ ചൂണ്ടികാട്ടുന്നു. ഇതിനൊപ്പം ജര്‍മന്‍ മെത്രാന്‍ സംഘത്തിന്റെ ശക്തമായ നിലപാടും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതോടെ മാര്‍പാപ്പയെ നേരിട്ട് ആക്രമിക്കാന്‍ യാഥാസ്ഥിതിക ചേരി ശ്രമം തുടങ്ങി. സിനഡ് താങ്ങുന്നതിന്റെ തലേന്ന് ഫ്രാന്‍സിസിന്‌റേത് ദൈവികവും സഭാപരവുമായ നിലപാടല്ലന്നും, രാഷ്ടിയ നിലപാടാണെന്നും കര്‍ദിനാള്‍ റെയ്മണ്ട് ബ്രൂക്ക് ആഞ്ഞടിച്ചു. മാര്‍പ്പാക്കെന്നല്ല ആര്‍ക്കും സഭയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ മാറ്റി മറിക്കാന്‍ കഴിയില്ലന്നായിരുന്നു കര്‍ദിനാള്‍ സാറയുടെ പ്രഖ്യാപനം.

ഇതിന് മറുപടി പറയാന്‍ പോപ്പ് ഫ്രാന്‍സിസ് തിരഞ്ഞെടുത്തത് സിനഡ് തുടങ്ങിയ ദിവസം നടന്ന കുര്‍ബാന മധ്യേയുള്ള പ്രസംഗത്തിലാണ്. പരിഷ്‌കരണത്തിന് തടസം നില്‍ക്കുന്നവരാണ് രാഷ്ട്രീയം കളിക്കുന്നതെന്നും സിനഡ് സമ്മേളനം പാര്‍ലമെന്റ് സമ്മേളനം അല്ലന്നും തുറന്നടിച്ച മാര്‍പാപ്പ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സഭ എന്ന വാചകം പലതവണ ആ വര്‍ത്തിച്ചു.

വനിതാ പൗരോഹിത്യം, സ്വവര്‍ഗ വിവാഹം, കത്തോലിക്ക സഭയുടെ മതബോധനം എന്നിവയില്‍ തീരുമാനം ഉണ്ടാകുമോ എന്നതാണ് സിനഡിലേക്ക് ഉറ്റുനോക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്

എങ്കിലും ഇത്തവണയും ഈ വിവാദ വിഷയങ്ങളില്‍ സഭ തുറന്ന സമീപനത്തില്‍ എത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ത്യന്‍ മെത്രാന്‍ സംഘം അടക്കം പലരും യാഥാസ്ഥിതിക ചേരിക്കൊപ്പമാണ് നിലകൊള്ളുന്നത്. ഇത്തവണ കൂടി ഫ്രാന്‍സിസിന്റെ പരിഷ്‌കരണത്തെ തോല്‍പിച്ചാല്‍ ഇനി സിനഡ് ചേരാന്‍ നാല് വര്‍ഷം കാക്കണമെന്നും അപ്പോഴേക്കും പാപ്പതന്നെ മാറിയേക്കുമെന്നായിരുന്നു യാഥാസ്ഥിത ചേരിയുടെ ആശ്വാസം. എന്നാല്‍ അത് മുന്‍കൂട്ടി കണ്ട് പുതുക്കിയ കാനോനകളുടെ അടിസ്ഥാനത്തില്‍ തന്നില്‍ മാത്രം നിഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡ് സമ്മേളനത്തെ രണ്ടായി ഭാഗിച്ചു. ഒന്ന് ഈ ഒക്ടോബറില്‍ അവസാനിക്കും. എന്നാല്‍ രണ്ടാം ഭാഗം അടുത്ത ഒക്ടോബറില്‍ വീണ്ടും നടക്കും. അതായത് ഈ വര്‍ഷം തോറ്റാലും പരാജയം സമ്മതിച്ചു പിന്‍മാറില്ല പോരാട്ടം 2024 ലേക്കും വേണ്ടി വന്നാല്‍ നീളുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ പോപ്പ് ഫ്രാന്‍സിസ് നല്‍കുന്നത്.

പോരാട്ടം തുടരുമോ, പരിഷ്‌കരണം നടപ്പാകുമോ?

ഉത്തരം പയേണ്ടത് മെത്രാന്മാര്‍ ആണ്. ലോകവും വിശ്വാസികളും കാത്തിരിക്കുകയാണ് പുതിയ സഭ പിറക്കുമോ എന്ന ആകാംക്ഷയോടെ.

logo
The Fourth
www.thefourthnews.in