അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം

അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം

തികച്ചും നിസ്വനായിരിക്കുമ്പോഴും അഴിമതിക്കും അനീതിക്കുമെതിരെ ധീരോദാത്തമായി പ്രവര്‍ത്തിച്ച് ഫലത്തില്‍ രക്തസാക്ഷിയായ നവാബ് രാജേന്ദ്രന്‍ ഓര്‍മയായിട്ട് 20 വര്‍ഷം

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേവലാതികളും ചര്‍ച്ചയും വിവാദങ്ങളും നിറഞ്ഞുനില്‍ക്കുമ്പോഴും നവാബ് രാജേന്ദ്രന്റെ 20-ാം ചരമവാര്‍ഷികം അധികമാരുമോര്‍ക്കാതെ കടന്നുപോയി. നീട്ടിവളര്‍ത്തിയിട്ട മുടിയും താടിയും കാവിയോടടുത്ത കളറുള്ള ളോഹയേക്കാളും നീണ്ട കുപ്പായവും കഴുത്തിലെ രുദ്രാക്ഷമാലയും ഏതോ ഭയങ്കരനായ 'ആനന്ദ'നാണെന്ന് ആരെയും സംശയിപ്പിക്കും. പക്ഷേ പോലീസ് അടിച്ചുപൊട്ടിച്ച പല്ലുകളുടെ സ്ഥാനത്തെ വിടവിലൂടെ പുറത്തുവിടുന്ന പുകയും കയ്യില്‍ സദാ എരിഞ്ഞുകൊണ്ടിരിക്കുന്ന ബീഡി അഥവാ സിഗരറ്റും സാധാരണ സന്ന്യാസിയല്ലെന്ന തോന്നലുളവാക്കും. കട്ടിക്കണ്ണടയും ഇടതുകയ്യിലെ സന്തതസഹചാരിയായ കറുത്ത പെട്ടിയും പാതിയിൽ മുറിയുന്ന ചിരിയുമായാല്‍ നവാബായി. പഴകി നരച്ച കറുത്ത പെട്ടിയില്‍ നിറയെ ഭയങ്കര ബോംബുകളാണ്, രാഷ്ട്രീയത്തിലെയും ഭരണത്തിലെയും വില്ലന്മാരെ നിഗ്രഹിക്കാനുള്ള ബോംബുകള്‍, എന്ന് എല്ലാവരും കരുതിയിരുന്ന ഒരു കാലം.

തൊള്ളായിരത്തി എണ്‍പതുകളില്‍ നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ നാട്ടിലെ എല്ലാ ചായക്കടകളിലെയും വായനശാലകളിലെയും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലെയുമെല്ലാം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രമായിരുന്നു. ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കാന്‍ കെ കരുണാകരനും കൂട്ടരും നീതിപീഠത്തോട് ആവശ്യപ്പെടുന്നതെല്ലാം പിന്നെയും കുറേക്കാലം കഴിഞ്ഞാണ്. കെ കരുണാകരന്റെ ആഭ്യന്തരമന്ത്രിസ്ഥാനം തെറിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം കരുണാകരന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാന്‍ നവാബിന് സാധിച്ചു. 1982-ലെ കരുണാകരന്‍ മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന എം പി ഗംഗാധരന് രാജിവയ്‌ക്കേണ്ടിവന്ന സംഭവം. 18 വയസ് തികയുന്നതിന് മുമ്പേ മകളെ വിവാഹം കഴിപ്പിച്ചയച്ചുവെന്ന് തെളിയിച്ചുകൊണ്ട് നവാബ് നല്‍കിയ കേസില്‍ വിധി ഗംഗാധരനെതിരായിരുന്നു, രാജിവയ്‌ക്കേണ്ടിവന്നു. അതോടെയാണ് നവാബിന്റെ ഗ്രാഫ് ഏറെ ഉയര്‍ന്നത്. കരുണാകരനെതിരെ ഒന്നിനുപിറകെ ഒന്നായി നിരവധി കേസുകള്‍ കൊടുത്തതി വിധികള്‍ അനുകൂലമായില്ലെങ്കിലും ജയിക്കാത്ത കേസുകളും ഒരു സമരമാര്‍ഗമാണെന്ന് നവാബ് കരുതി.

അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം
വൈക്കം മുഹമ്മദ് ബഷീറും ബഷീറിനുവേണ്ടി ക്ഷോഭിച്ച എം എൻ വിജയനും

ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി പ്രവര്‍ത്തിക്കുമ്പോഴാണ് തൊണ്ണൂറുകളുടെ ആദ്യം നവാബുമായി അടുത്ത് പരിചയപ്പെടുന്നത്. വെങ്കിടേഷ് രാമകൃഷ്ണനാണ് പരിചയപ്പെടുത്തിയത്. പയ്യന്നൂര്‍ക്കാരനായ നവാബ് തൃശൂരാണ് സ്വന്തം നാടായി അംഗീകരിച്ചതെങ്കിലും ഇടയ്ക്കിടെ കണ്ണൂരില്‍ വരുമായിരുന്നു. അക്കാലത്ത് സംസ്ഥാനത്തെ മിക്ക പത്രലേഖകരും അദ്ദേഹത്തിന്റെ അടുത്ത ചങ്ങാതികളെപ്പോലെയാണ്. ഒരുപാട് വിവരങ്ങള്‍, രഹസ്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ലഭിക്കുമെന്നതുമാത്രമല്ല നവാബിന്റെ സുഹൃത്താണെന്ന് പറയുന്നതിലെ ഗമയുമുണ്ട്. കണ്ണൂരി വന്നാല്‍ ദേശാഭിമാനി ഓഫീസില്‍ വരില്ല. ഞാന്‍ ബസ് സ്റ്റാന്‍ഡിലുണ്ട്, റെയില്‍വേ സ്റ്റേഷനിലുണ്ട്, എന്ന് പറഞ്ഞ് ബൂത്തില്‍നിന്ന് ഫോണ്‍ചെയ്യുകയാണ് പതിവ്. അക്കാലത്ത് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ദേശാഭിമാനി ബ്യൂറോ പ്രവര്‍ത്തിച്ചിരുന്നതെന്നതിനാലാണ് അവിടെ വരാത്തത്. അവിടെ വന്നാല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ചിരിക്കും.... സഖാവ് അഴീക്കോടന്‍ രാഘവന്റെ നാമധേയത്തിലുള്ള ഓഫീസാണത്...എ കെ ജി സെന്ററിലും പോകാറില്ലെന്ന് രാജേന്ദ്രന്‍ പറയാറുണ്ട്. നായനാര്‍ കണ്ടാല്‍ കലമ്പുമെന്നതാണ് കാരണമായി പറയുക. ''നീയെന്താ കുളിക്കലില്ലേ, കുടിച്ചിട്ടുണ്ടോ,'' എന്നെല്ലാം നായനാര്‍ ചോദിക്കുന്നത് വാത്സല്യംകൊണ്ടല്ലേ എന്ന് ചോദിച്ചു. ''എന്നെ ഇഷ്ടമാണ്, എന്നാലും വഴക്കുപറയും,'' എന്ന് മറുപടിയും സന്തോഷച്ചിരിയും.

നവാബിന് പത്രം വായിക്കാന്‍ പത്രം കാശുകൊടുത്ത് വാങ്ങേണ്ടതില്ല. നഗരത്തിലെ കച്ചവടക്കാരെല്ലാം പരിചയക്കാര്‍. പരിചയമില്ലെങ്കിലും ഇന്നയാളെന്നറിയാം. നവാബ് നടന്നുപോകുമ്പോള്‍ ബഹുമാനത്തോടെയോ കൗതുകത്തോടെയോ ചിലര്‍ പുച്ഛത്തോടെയാകാമെങ്കിലും പുറമേക്ക് ആദരവോടെയും നോക്കുന്നു

കാല്‍ നൂറ്റാണ്ടോളം മുമ്പാണ്, തൃശൂരില്‍ കര്‍ഷകത്തൊഴിലാളി യൂനിയന്റെ അഖിലേന്ത്യാസമ്മേളനം നടക്കുന്നു. അത് ദേശാഭിമാനിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരാഴ്ചയോളം തൃശൂരിലായിരുന്നു താമസം. തൃശൂരെത്തിയപ്പോഴേ നവാബിന്റെ പിടിയിലായി. എവിടെയാണ് താമസിക്കുന്നതെന്ന് രഹസ്യമറിയാനെന്ന പോലെ നവാബിന്റെ ചോദ്യം. പിറ്റേന്ന് കാലത്ത് ആറരയാകുമ്പോഴേക്കുതന്നെ മുറിയുടെ വാതിലില്‍ മുട്ടുന്നു... ഉറക്കച്ചടവോടെ വാതില്‍ തുറന്നപ്പോള്‍ അതാ രുദ്രാക്ഷവും തഴുകി സ്വാമി മുമ്പില്‍, കിളുകിളെ ചിരിയും. വാ പുറത്തേക്കെന്ന് ആജ്ഞ. പല്ലുതേക്കാതെങ്ങനെ ചായ കുടിക്കും. ''പല്ല് വെറുതെ തേക്കരുത്, തേഞ്ഞുപോയാല്‍പ്പിന്നെ എന്റേതുപോലാകും...'' പിന്നെയും ചിരി. പുറത്തിറങ്ങി നടക്കുന്നതിനിടയി ഞാന്‍ ചോദിച്ചു, എവിടെയാ പത്രങ്ങള്‍ കിട്ടുക? എന്തിനാ വായിക്കാനോ എന്നും പറഞ്ഞ് പിന്നെയും ചിരി...''വായിക്കാനാണെങ്കില്‍ വാങ്ങണ്ട.''

അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം
കണ്ണന്‍നായര്‍: ബീഡിത്തൊഴിലാളിയില്‍നിന്ന് പത്ര മാനേജരിലേക്ക്

നവാബിന് പത്രം വായിക്കാന്‍ പത്രം കാശുകൊടുത്ത് വാങ്ങേണ്ടതില്ല. നഗരത്തിലെ കച്ചവടക്കാരെല്ലാം പരിചയക്കാര്‍. പരിചയമില്ലെങ്കിലും ഇന്നയാളെന്നറിയാം. നവാബ് നടന്നുപോകുമ്പോള്‍ ബഹുമാനത്തോടെയോ കൗതുകത്തോടെയോ ചിലര്‍ പുച്ഛത്തോടെയാകാമെങ്കിലും പുറമേക്ക് ആദരവോടെയും നോക്കുന്നു. ഹോട്ടലിന്റെ മുമ്പില്‍ പോയി, എവിടെ പത്രം എന്ന് ചോദിക്കുമ്പോഴേക്കും അവിടെ വരുത്തുന്ന പത്രങ്ങളെല്ലാം എടുത്തുകൊണ്ടുവരികയായി. തുറക്കാത്ത പീടികകളിലെ കോലായയിലിട്ട പത്രങ്ങള്‍ സ്വന്തമെന്നപോലെ എടുത്ത് വായിക്കുന്നു. തൃശൂരിലുണ്ടായിരുന്ന ആ ഒരാഴ്ചയോളംകാലം എന്നും രാവിലെ നവാബിനൊപ്പം നടന്നു, ചായ കുടിച്ചു.

പലപല അനുഭവകഥകളും ചിലപ്പോള്‍ ചില ആത്മപ്രശംസകളും ആ യാത്രകളിലും പിന്നെയും പറഞ്ഞുപോന്നു. ''എന്റെ പേരുപറഞ്ഞാണ് ചിലര്‍ കടം വാങ്ങിയ പണം തിരിച്ചുപിടിക്കുന്നതെന്നറിയോ ബാലന്,'' ഒരു ദിവസം നവാബിന്റെ ചോദ്യം. ഡല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്‍ കടം കൊടുത്ത പൈസ തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന വിവരമാണ് പറഞ്ഞത്. നവാബിനോട് പറഞ്ഞ് കേസുകൊടുക്കും, വാര്‍ത്തയാക്കുമെന്ന ഭീഷണി. അതോടെ പൈസ തിരിച്ചുകിട്ടിയത്രെ... കമ്മീഷന്‍ ചോദിച്ചിട്ടുണ്ട് എന്ന തമാശയും.

ജീവിക്കാനറിയാത്തയാള്‍ എന്നും അരാജകവാദിയെന്നും ശല്യക്കാരനെന്നും ഹിപ്പി സംസ്‌കാരക്കാരനെന്നും യാചകനെന്നുമെല്ലാം പലരും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തപ്പോഴും അതിനെ ചിരിയോടെ, താന്‍ വലിച്ചുവിടുന്ന പുകപോലെ അവഗണിക്കുകയായിരുന്നു നവാബ്. ആ ചിരിയില്‍ നിറഞ്ഞുനിന്നത് വേദനയായിരുന്നു, സത്യത്തിനുവേണ്ടിയുള്ള സമരത്തിന്റെ നീറ്റലായിരുന്നു

ഒരിക്കല്‍ ചോദിച്ചു, നിങ്ങളെന്തിനാ ആ പാവം കരുണാകരനെ ഇങ്ങനെ ദ്രോഹിക്കുന്നത്. ''ആരാ പറഞ്ഞത് കരുണാകരനെ ഞാന്‍ ദ്രോഹിക്കുകയാണെന്ന്, എന്റെ കേസുകള്‍ ആ പാവത്തിന് വലിയ നേട്ടമല്ലേ...'' എന്ന മറുപടിയും ചിരിയും.

ജീവിക്കാനറിയാത്തയാള്‍ എന്നും അരാജകവാദിയെന്നും ശല്യക്കാരനെന്നും ഹിപ്പി സംസ്‌കാരക്കാരനെന്നും യാചകനെന്നുമെല്ലാം പലരും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തപ്പോഴും അതിനെ ചിരിയോടെ, താന്‍ വലിച്ചുവിടുന്ന പുകപോലെ അവഗണിക്കുകയായിരുന്നു നവാബ്. ആ ചിരിയില്‍ നിറഞ്ഞുനിന്നത് വേദനയായിരുന്നു, സത്യത്തിനുവേണ്ടിയുള്ള സമരത്തിന്റെ നീറ്റലായിരുന്നു.

കണ്ണൂരില്‍ വരുമ്പോള്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വരാതിരിക്കുന്നതെന്തുകൊണ്ടെന്നു ചോദിച്ചപ്പോള്‍, അവിടെ വന്നാല്‍ വല്ലാതെ തളര്‍ന്നുപോകുമെന്നായിരുന്നു ഒരിക്കല്‍ പറഞ്ഞത്. പോയിട്ടൊക്കെയുണ്ട്, ഇനിയും പോവുകയൊക്കെ ചെയ്യും. പക്ഷേ അഴീക്കോടനെ ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സുപിടയുമെന്നതിനാല്‍....

ആഭ്യന്തരമന്ത്രി കെ കരുണാകരന്‍ തട്ടില്‍ എസ്റ്റേറ്റ് ഉടമയില്‍നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് രാജേന്ദ്രന്റെ നവാബ് സായാഹ്ന പത്രത്തില്‍ 1972 ഏപ്രില്‍ ആദ്യമാണ് വാര്‍ത്ത വരുന്നത്. തൃശൂര്‍ ഡി സി സി പ്രസിഡന്റിന് പതിനായിരം രൂപ ഡീലിലെ ഓഹരിയെന്ന പോലെ കൊടുക്കാന്‍ കരുണാകരന്‍ നിര്‍ദേശിച്ചതായി കരുണാകരന്റെ പി എ എസ്‌റ്റേറ്റ് ഉടമയ്ക്ക് അയച്ചതായി പറയുന്ന കത്തിന്റെ ഫോട്ടോസ്റ്റാറ്റും ചേര്‍ത്താണ് വാര്‍ത്ത വന്നത്. അതോടെ രാജേന്ദ്രനെ അന്നത്തെ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി ജയറാം പടിക്കലിന്റെ സംഘം കസ്റ്റഡിയിലെടുക്കുന്നു. രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി കൊല്ലാക്കൊല ചെയ്യുന്നു

ആ കഥകളൊന്നും ഒരിക്കലും ചോദിച്ചുമില്ല, പറഞ്ഞുമില്ല. കേട്ടും വായിച്ചും അറിഞ്ഞ തുടുതുടുനില്‍ക്കും പരമാര്‍ഥങ്ങള്‍. കെ കരുണാകരന്‍ എന്ന ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ യമകിങ്കരന്മാരെപ്പോലെ പ്രവര്‍ത്തിച്ച ഡി ഐ ജി ജയറാം പടിക്കലും അടക്കമുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നുനടത്തിയ നരമേധങ്ങള്‍. മണ്ണൂത്തിയില്‍ കേരളകാര്‍ഷിക സര്‍വകലാശാലയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ നടത്തിയ വന്‍ കുംഭകോണം. അത് പുറത്തുകൊണ്ടുവരാന്‍ നവാബ് നടത്തിയ യുദ്ധങ്ങള്‍...

സര്‍വകലാശാലയ്ക്കുവേണ്ടി തട്ടിൽ എസ്‌റ്റേറ്റ് രണ്ടു കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയില്‍ ആരോപണമുന്നയിച്ചു. പ്രതിപക്ഷ മുന്നണിയുടെ കണ്‍വീനറെന്ന നിലയില്‍ അഴീക്കോടന്‍ രാഘവന്‍ പത്രസമ്മേളനം നടത്തി ആരോപണമുന്നയിച്ചു. നില്‍ക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി സി അച്യുതമേനോന്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് സര്‍ക്കാര്‍ നല്‍കാമെന്ന് കരാറാക്കിയതിന്റെ നാലിലൊന്ന് വിലപോലും ആ സ്ഥലത്തിനില്ലെന്നാണ്. സര്‍ക്കാരിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണോദ്യോഗസ്ഥനെ പുതുതായി തുടങ്ങുന്ന കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കാമെന്ന് വാഗ്ദാനമുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണം നടന്നപ്പോഴും ഇതേ കണ്ടെത്തല്‍ തന്നെയാണുണ്ടായത്.

അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം
ഇഎംഎസ്... ജനതയ്ക്കുവേണ്ടി അസ്വസ്ഥനായ മനുഷ്യന്‍

ഇതെല്ലാം നടന്നുകൊണ്ടിരിക്കെയാണ് ആഭ്യന്തരമന്ത്രി കെ കരുണാകരന്‍ തട്ടില്‍ എസ്റ്റേറ്റ് ഉടമയില്‍നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് രാജേന്ദ്രന്റെ നവാബ് സായാഹ്ന പത്രത്തില്‍ 1972 ഏപ്രില്‍ ആദ്യം വാര്‍ത്ത വരുന്നത്. കരുണാകരനാണ് എസ്റ്റേറ്റ് ഉടമയുമായി സംസാരിച്ച് കച്ചവടം ഉറപ്പിച്ചത്. തൃശൂര്‍ ഡി സി സി പ്രസിഡന്റിന് പതിനായിരം രൂപ ഡീലിലെ ഓഹരിയെന്ന പോലെ കൊടുക്കാന്‍ കരുണാകരന്‍ നിര്‍ദേശിച്ചതായി കരുണാകരന്റെ പി എ എസ്‌റ്റേറ്റ് ഉടമയ്ക്ക് അയച്ചതായി പറയുന്ന കത്തിന്റെ ഫോട്ടോസ്റ്റാറ്റും ചേര്‍ത്താണ് വാര്‍ത്ത വന്നത്. അതോടെ രാജേന്ദ്രനെ അന്നത്തെ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി ജയറാം പടിക്കലിന്റെ സംഘം കസ്റ്റഡിയിലെടുക്കുന്നു. രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി കൊല്ലാക്കൊല ചെയ്യുന്നു. വക്കീലന്മാര്‍ ഇടപെട്ട് കോടതിയെ സമീപിച്ചപ്പോള്‍ പുറത്തുവിട്ട രാജേന്ദ്രന്റെ രണ്ട് പല്ലുകള്‍ കാണാനുണ്ടായിരുന്നില്ല. ജീവച്ഛവമായി പുറത്തുവന്ന രാജേന്ദ്രനെ ഏതാനും ദിവസത്തിനകം കാണാതായി. രഹസ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയായിരുന്നു ജയറാം പടിക്കല്‍. മര്‍ദനം സഹിക്കാനാവാതെ കത്ത് (കരുണാകരന്റെ പി എ എസ്റ്റേറ്റ് ഉടമയ്ക്ക് എഴുതിയതായി പറയുന്ന കത്ത്) അഴീക്കോടന്‍ രാഘവനെ ഏല്‍പ്പിച്ചുവെന്ന് നവാബ് പറയുന്നു. പോലീസ് നവാബിനെയുംകൊണ്ട് കണ്ണൂര്‍ തെക്കീബസാറിനടുത്തുള്ള അഴീക്കോടന്‍ രാഘവന്റെ വീട്ടലെത്തുന്നു. രാത്രിയില്‍ വീടുവളഞ്ഞ് അഴീക്കോടനെ വിളിക്കുന്നു. ഇവിടെ കത്തൊന്നുമില്ല, അത്തരം കാര്യങ്ങളൊന്നും ഇവിടെയല്ല, ഓഫീസിലാണ് സൂക്ഷിക്കുകയെന്ന് അഴീക്കോടന്റെ മറുപടി.

അഴീക്കോടനെ കൊലചെയ്തത് സി പി എമ്മില്‍നിന്ന് വിഘടിച്ചുപോയ എ വി ആര്യന്റെ നേതൃത്വത്തിലുള്ള തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരാണെന്നാണ് പോലീസ് കേസെടുത്തതും പ്രചരിപ്പിച്ചതും. എന്നാല്‍ പോലീസുന്നതരുണ്ടാക്കിയ കഥയാണതെന്ന് ആരോപണം അന്നേ ഉയര്‍ന്നു. സാഹചര്യത്തെളിവുകളെല്ലാം തട്ടിൽ എസ്റ്റേറ്റ് അഴിമതിക്കഥയുമായി, നവാബില്‍ വന്ന കത്തുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന നിലയ്ക്കുള്ള വിശ്വാസമാണുണ്ടാക്കിയത്

അടുത്തദിവസം അഴീക്കോടന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് നവാബ് പോലീസ് കസ്റ്റഡിയിലുണ്ടെന്ന വിവരം പുറത്തുവരുന്നത്. പിന്നീട് കോടതി ഇടപെട്ടാണ് രാജേന്ദ്രനെ കസ്റ്റഡിയില്‍നിന്ന് വിട്ടത്. പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ നവാബിനെ അഴീക്കോടനും എം പി വീരേന്ദ്രകുമാറും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നവാബില്‍ പ്രസിദ്ധപ്പെടുത്തിയ കത്ത് വ്യാജമാണെന്നാരോപിച്ച് കരുണാകരന്റെ പി എ നല്‍കിയ കേസില്‍ സെപ്റ്റംബര്‍ 25-ന് കത്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവുണ്ടായിരുന്നു. കത്ത് ഹാജരാക്കുമെന്ന് അഴീക്കോടന്‍ പത്രസമ്മേളനത്തില്‍ അറിയിക്കുയും ചെയ്തതാണ്. കോടതിയില്‍ കേസ് നടക്കുന്നതിന്റെ തലേദിവസം പ്രതിപക്ഷ മുന്നണിയുടെ യോഗം തൃശൂരില്‍ ചേരാന്‍ നിശ്ചയിച്ചിരുന്നു. മുന്നണി കണ്‍വീനര്‍ അഴീക്കോടനും സോഷ്യലിസ്റ്റ് നേതാവായ എം പി വീരേന്ദ്രകുമാറും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രണ്ടുദിവസംമുമ്പേ തന്നെ തൃശൂരിലെത്തി സാധാരണ താമസിക്കാറുള്ള പ്രിമിയര്‍ ലോഡ്ജി തങ്ങി. പിറ്റേന്ന് ( സെപ്റ്റംബര്‍ 23) രാവിലെ അഴീക്കോടന്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായി എറണാകുളത്തേക്ക് പോയി. 23-ന് രാത്രി വൈകിയിട്ടും അഴീക്കോടന്‍ തിരിച്ചെത്താത്തതിനാല്‍ വീരേന്ദ്രകുമാര്‍ പുറത്തിറങ്ങി ബസ്സ്‌റ്റോപ്പിലേക്ക് വെറുതെ നടന്നു. ചെട്ടിയങ്ങാടിയില്‍നിന്ന് പ്രിമിയര്‍ ലോഡ്ജിലേക്കുള്ള വഴിയില്‍ രക്തത്തില്‍ കുളിച്ച് അഴീക്കോടന്‍...-ഒരു അനുസ്മരണലേഖനത്തില്‍ ആ രംഗം വീരേന്ദ്രകുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം
ഇ കെ നായനാർ: കേരള രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍

അഴീക്കോടനെ കൊലചെയ്തത് സി പി എമ്മില്‍നിന്ന് വിഘടിച്ചുപോയ എ വി ആര്യന്റെ നേതൃത്വത്തിലുള്ള തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരാണെന്നാണ് പോലീസ് കേസെടുത്തതും പ്രചരിപ്പിച്ചതും. എന്നാല്‍ പോലീസുന്നതരുണ്ടാക്കിയ കഥയാണതെന്ന് ആരോപണം അന്നേ ഉയര്‍ന്നു. സാഹചര്യത്തെളിവുകളെല്ലാം തട്ടിൽ എസ്റ്റേറ്റ് അഴിമതിക്കഥയുമായി, നവാബില്‍ വന്ന കത്തുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന നിലയ്ക്കുള്ള വിശ്വാസമാണുണ്ടാക്കിയത്. അഴീക്കോടന്‍ രക്തസാക്ഷിയായിട്ട് അരനൂറ്റാണ്ടും നവാബ് മരിച്ച് ഇരുപതാണ്ടും പിന്നിട്ടിട്ടും ചെട്ടിയങ്ങാടിയില്‍ നടന്ന ആ കൊടുംപാതകത്തിന്റെ ചുരുളുകള്‍ അഴിയാതെ കിടക്കുകയാണ്. അന്നത്തെ പോലീസ് ഉന്നതരും അഴിമതിക്കാരും ഇല്ലാതാക്കാന്‍ എല്ലാ പരിശ്രമവും നടത്തിയിട്ടും നവാബിനെ നിശ്ശബ്ദനാക്കാനായില്ല. പത്രം പൂട്ടിച്ചുവെങ്കിലും അഴിമതിക്കെതിരായ പോരാട്ടം കോടതികളിലൂടെ തുടരുകയായിരുന്നു.

ന്യൂസ് ക്ലിക്കിലെ പ്രബിര്‍ പുരകായസ്തയടക്കമുള്ളവരെ തുറുങ്കിലടച്ച് മാധ്യമസ്വാതന്ത്ര്യത്തെ കഴുത്തുഞെരിച്ചുകൊല്ലുകയാണ് കേന്ദ്രസര്‍ക്കാര്‍. മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം ഭീഷണിനേരിടുന്ന രാജ്യമായി ഇന്ത്യ മാറുന്നു. ഏതുനിമിഷവും തങ്ങള്‍ക്കെതിരെയും അവരുടെ കുന്തമുന നീളാമെന്ന ഭീതി കാരണം വന്‍കിട മാധ്യമങ്ങള്‍ ഫലത്തില്‍ ഒട്ടകപ്പക്ഷിയെപ്പോലെ പെരുമാറുകയാണ്, ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ. കയ്യില്‍ ചില്ലിക്കാശില്ലാതെ, വീടോ മറ്റുസൗകര്യങ്ങളോ ഇല്ലാതെ, തികച്ചും നിസ്വനായിരിക്കുമ്പോഴും അഴിമതിക്കും അനീതിക്കുമെതിരെ ധീരോദാത്തമായി പ്രവര്‍ത്തിച്ച് ഫലത്തില്‍ രക്തസാക്ഷിയായ നവാബിന്റെയൊക്കെ ത്യാഗവും മഹത്വവുമെല്ലാം എത്രവേഗമാണ് മറന്നുപോകുന്നത്!

logo
The Fourth
www.thefourthnews.in