പ്രിയപ്പെട്ട ലീലാവതി ടീച്ചർ

പ്രിയപ്പെട്ട ലീലാവതി ടീച്ചർ

നിരൂപകയും അധ്യാപികയുമായ എം ലീലാവതിയെക്കുറിച്ചാണ് ഇത്തവണ വ്യക്തിരേഖകൾ, സാമൂഹ്യ രേഖകൾ എന്ന പംക്തിയിൽ ലേഖകൻ എഴുതുന്നുത്

ഒരു വര്‍ഷത്തോളം മുൻപാണ്, മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ ഡോ. എം ലീലാവതിയുടെ ഒരു ലേഖനം വന്നപ്പോള്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതലക്കാരനായ ഹരിലാലിനോട് ഞാന്‍ ചോദിച്ചു, ''ഹരീ ടീച്ചറോട് ചോദിച്ചെഴുതിയതാണോ അതെന്ന്...'', ''അയ്യോ ബാലകൃഷ്‌ണേട്ടാ അവര്‍ സ്വന്തം കൈപ്പടയില്‍ എഴുതി അയച്ചതാണ്...''

ഞാന്‍ അദ്ഭുതപ്പെടുകയും ഏറെ സന്തോഷിക്കുകയും ചെയ്തു. വയസ് തൊണ്ണൂറ്റഞ്ചായെങ്കിലും പൂര്‍ണമായും കര്‍മനിരതയാണ് ടീച്ചര്‍. സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളില്‍ ഇപ്പോഴും ധീരമായി പ്രതികരിക്കുന്നു. ഇപ്പോള്‍, ഗുസ്തി താരങ്ങള്‍ക്ക് നീതിനിഷേധിക്കുന്നതിനെതിരെയും ആ വാക്കുകളുയര്‍ന്നു. ഞങ്ങളെപ്പോളെ എത്രയോ പേര്‍ ഉണ്ണുന്ന ചോറിന് അവരോടും കടപ്പെട്ടിരിക്കുന്നു.

എനിക്കാണെങ്കില്‍ വ്യക്തിപരമായ ഒരഹങ്കാരംകൂടി, അതായത് രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ബ്രണ്ണന്‍ കോളേജില്‍ ലീലാവതി ടീച്ചര്‍ക്ക് നേരത്തെ തന്നെ നേരിട്ടുപരിചയമുള്ള ഒരേയൊരു വിദ്യാര്‍ഥിയാകുന്നു, കെ ബാലകൃഷ്ണന്‍.

പ്രിയപ്പെട്ട ലീലാവതി ടീച്ചർ
വ്യക്തിരേഖകള്‍, സാമൂഹ്യരേഖകള്‍: ഒഎന്‍വിയോടൊപ്പം ജര്‍മനിയില്‍

ലീലാവതി ടീച്ചര്‍ ഞങ്ങളുടെ കോളേജായ ബ്രണ്ണനില്‍ പ്രിന്‍സിപ്പലായി എത്തിയത് 1982-83ലാണ്. മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരി ഞങ്ങളുടെ പ്രിന്‍സിപ്പലാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്കൊക്കെ വലിയ ഡംബുണ്ടായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ ഞങ്ങള്‍ക്ക്, അതായത് മലയാളം ഐച്ഛിക വിദ്യാര്‍ഥികള്‍ക്ക് കുറേക്കൂടി അഹങ്കാരമുണ്ടായിരുന്നു. കാരണം പ്രിന്‍സിപ്പലെന്നതിനെക്കാള്‍ ഞങ്ങള്‍ താല്പര്യപ്പെട്ടത് അവര്‍ ഞങ്ങളുടെ ടീച്ചറെന്ന നിലയ്ക്കാണ്. ഇടയ്ക്ക് ഒഴിവുള്ളപ്പോള്‍ ഒന്നുരണ്ട് പിരീയഡ് അവര്‍ ഞങ്ങൾ ബി എ മൂന്നാം വര്‍ഷക്കാർക്ക് ക്ലാസെടുത്തു. എനിക്കാണെങ്കില്‍ വ്യക്തിപരമായ ഒരഹങ്കാരംകൂടി, അതായത് രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ബ്രണ്ണന്‍ കോളേജില്‍ ലീലാവതി ടീച്ചര്‍ക്ക് നേരത്തെ തന്നെ നേരിട്ടുപരിചയമുള്ള ഒരേയൊരു വിദ്യാര്‍ഥിയാകുന്നു, കെ ബാലകൃഷ്ണന്‍.

കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ സമ്മാനം തകഴിയിൽനിന്ന് ലേഖകൻ ഏറ്റുവാങ്ങുന്നു  1982
കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ സമ്മാനം തകഴിയിൽനിന്ന് ലേഖകൻ ഏറ്റുവാങ്ങുന്നു 1982

ഒരു വര്‍ഷം മുൻപായിരുന്നു അത്. കേരള സാഹിത്യ അക്കാദമി നടത്തിയ സി ബി കുമാര്‍ സ്മാരക പ്രബന്ധമത്സരത്തില്‍ എനിക്കാണ് സമ്മാനം കിട്ടിയത്. അന്നത്തെ അഞ്ഞൂറ് രൂപ. എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം കിട്ടിയ സമയമായതിനാല്‍ വിഷയം 'ഒരുദേശത്തിന്റെ കഥ: ഒരു പഠനം' എന്നതായിരുന്നു. സമ്മാനം വാങ്ങാനായി ഞാന്‍ തലേദിവസം തന്നെ തൃശൂരിലെത്തി ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനും ചലച്ചിത്ര നിരൂപകനുമായ ഐ ഷണ്‍മുഖദാസിന്റെ ചെമ്പുക്കാവിലെ വീട്ടില്‍ താമസിച്ചു. പിറ്റേന്ന് വൈകീട്ടാണ് സമ്മാന വിതരണച്ചടങ്ങെങ്കിലും രാവിലെ തന്നെ ഞാന്‍ അക്കാദമിയിലെത്തി. സെക്രട്ടറി പവനന്‍ കണ്ണൂര്‍ക്കാരനെന്ന നിലയില്‍ പ്രത്യേക സ്‌നേഹംകാട്ടി. സ്ഥലം മയ്യിലാണെന്ന് പറഞ്ഞപ്പോള്‍ മയ്യിലും കണ്ടക്കൈയിലുമൊക്കെ താനെത്ര പ്രാവശ്യം വന്നിട്ടുണ്ടെന്നറിയാമോയെന്ന് ചോദിച്ചു. കേരളം എങ്ങനെ ജീവിക്കുന്നുവെന്ന പുസ്തകരചനയുടെ ഭാഗമായിട്ടായിരുന്നു ആ വരവുകള്‍.

പ്രിയപ്പെട്ട ലീലാവതി ടീച്ചർ
ഇ കെ നായനാർ: കേരള രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍
ബ്രണ്ണൻ കോളജിലെ 1980-83 ബാച്ച് മലയാളം വിദ്യാർഥികൾ പ്രിൻസിൽ ഡോ.എം.ലീലാവതിക്കൊപ്പം. പ്രഫ. എം.എൻ. വിജയനെയും കാണാം. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് ഒന്നാമത് ലേഖകൻ
ബ്രണ്ണൻ കോളജിലെ 1980-83 ബാച്ച് മലയാളം വിദ്യാർഥികൾ പ്രിൻസിൽ ഡോ.എം.ലീലാവതിക്കൊപ്പം. പ്രഫ. എം.എൻ. വിജയനെയും കാണാം. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് ഒന്നാമത് ലേഖകൻ

അങ്കണത്തില്‍ അങ്കംകുറിക്കപ്പെടുമ്പോള്‍ ആശങ്കയോടെയും ആകാംക്ഷയോടെയും ഗാലറിയിലെന്ന പോലെ വിദ്യാര്‍ഥികള്‍. അടിപൊട്ടുന്ന നിമിഷം അതാ ടീച്ചര്‍ വന്ന് മധ്യേ നില്‍ക്കുകയായി.

തളിപ്പറമ്പുകാരനായ കടാങ്കോട്ട് പ്രഭാകരനാണ് പബ്ലിക്കേഷന്‍ ഓഫീസര്‍. പിന്നെ ക്ലാര്‍ക്കായ മാധവിക്കുട്ടി. അവരെല്ലാം വളരെ സ്‌നേഹത്തോടെ പെരുമാറി. അവിടയന്ന് അക്കാദമി ജനറല്‍ കൗണ്‍സിലോ എക്‌സിക്യൂട്ടീവോ നടക്കുന്നുണ്ട്. ചെയര്‍മാന്‍ തകഴിയും ലീലാവതി ടീച്ചറുമെല്ലാമുണ്ട്. കടാങ്കോട്ട് പ്രഭാകരേട്ടന്‍ ലീലാവതി ടീച്ചറുടെയടുത്ത് കൊണ്ടുപോയി പരിചയപ്പെടുത്തി. സി ബി കുമാര്‍ സ്മാരക പ്രബന്ധ മത്സരത്തിന്റെ വിധി കര്‍ത്താവുകൂടിയായ ടീച്ചര്‍ നല്ല പ്രബന്ധമാണെന്ന് പറഞ്ഞ് അനുമോദിക്കുകയും രാഷ്ട്രീയത്തില്‍ കുടുങ്ങി പഠിത്തവും വായനയും ഉഴപ്പരുതെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. വൈകീട്ട് സമ്മാന വിതരണച്ചടങ്ങ്. ആരാധ്യനായ തകഴിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങാന്‍ സാധിച്ച അഭിമാന നിമിഷം. അന്ന് തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തില്‍ സമ്മാനിതനായത് കെ ബി പ്രസന്ന കുമാറാണ്.

ലീലാവതി ടീച്ചര്‍ പ്രിന്‍സിപ്പലായെത്തിയപ്പോള്‍ എനിക്ക് പ്രത്യേക ഗമയുണ്ടാകുന്നതില്‍ സ്വാഭാവികതയുണ്ടല്ലോ. പ്രിന്‍സിപ്പലെന്ന നിലയില്‍ ടീച്ചറുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമായിരുന്നു. നിത്യേനയെന്നോണം സംഘര്‍ഷമാണ് കോളേജില്‍. അങ്കണത്തില്‍ അരങ്ങുകുറിക്കപ്പെടുമ്പോള്‍ ആശങ്കയോടെയും ആകാംക്ഷയോടെയും ഗാലറിയിലെന്ന പോലെ വിദ്യാര്‍ഥികള്‍. അടിപൊട്ടുന്ന നിമിഷം അതാ ടീച്ചര്‍ വന്ന് മധ്യേ നില്‍ക്കുകയായി. ഒരു ദിവസം ഒരു സംഘര്‍ഷ സ്ഥലത്തുവെച്ച് ഒരാള്‍ കത്തിയൂരിയപ്പോള്‍ ടീച്ചര്‍ ധീരമായി അത് പിടിച്ചുവാങ്ങിയ സംഭവമുണ്ടായി. അതുമായി ബന്ധപ്പെട്ട് പ്രസംഗങ്ങള്‍, പ്രചാരണങ്ങള്‍..

ടീച്ചര്‍ ഞങ്ങള്‍ക്ക് രണ്ട് ക്ലാസേ എടുത്തുള്ളൂവെങ്കിലും ചില പേപ്പറുകളുടെ പഠനം മിക്കവാറും അവരുടെ പുസ്തകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. കവിതാ പേപ്പറുകള്‍ പഠിക്കാന്‍ വര്‍ണരാജി, മലയാള കവിതാ സാഹിത്യചരിത്രം എന്നീ ബൃഹത്ഗ്രന്ഥങ്ങള്‍. സാഹിത്ചരിത്രം പ്രസ്ഥാനങ്ങളിലൂടെ (എഡിറ്റർ കെ എം ജോര്‍ജ്), കൈരളിയുടെ കഥ (എന്‍ കൃഷ്ണപിള്ള) എന്നിവയുമുണ്ടെങ്കിലും കൂടുതല്‍ ആശ്രയിച്ചത് ടീച്ചറുടെ പുസ്തകങ്ങള്‍ തന്നെ. അധ്യാപനത്തിനും വീട്ടുജോലിക്കും ശേഷം ഇത്രയധികം പഠിച്ചെഴുതുന്നതെങ്ങനെയെന്ന വിസ്മയം ഞങ്ങളിലുണ്ടായി. ഞങ്ങളെന്നാല്‍ അക്കാലത്തെ എല്ലാ കോളേജിലെയും മലയാളം വിദ്യാര്‍ഥികള്‍. സാഹിത്യ നിരൂപണ പേപ്പറിനും ആശ്രയം അവരുടെ ചില പുസ്തകങ്ങള്‍.

രസമതല്ല, ഞങ്ങളുടെ പ്രിയപ്പെട്ട എം എൻ വിജയന്‍മാഷുടെ ക്ലാസ്‌മേറ്റാണ് ലീലാവതി ടീച്ചര്‍. എറണാകുളം മഹാരാജാസ് കോളേജില്‍ നാല്പതുകളുടെ അവസാനം ബി എ മലയാളം ബാച്ചിലെ സഹപാഠികള്‍. മഹാകവി ജി ശങ്കരകുറുപ്പിന്റെ പ്രിയ ശിഷ്യര്‍. ശങ്കരക്കുറുപ്പിനെതിരെ കുട്ടികൃഷ്ണമാരാറും സുകുമാര്‍ അഴീക്കോടും പകയോടെയെന്ന പോലെ ആക്രമണമഴിച്ചുവിട്ടപ്പോള്‍ ശക്തമായ പ്രതിരോധമുയര്‍ത്തിയത് ഇവരിരുവരുമത്രെ. പിന്നെ മനശ്ശാസ്ത്രനിരൂപണത്തിന്റെ വക്താക്കളും പ്രയോക്താക്കളും. വിജയന്‍മാഷ് ഫ്രോയിഡിയനെങ്കില്‍ ലീലാവതി ടീച്ചര്‍ യുങ്ങിയന്‍. എണ്‍പതുകളാണെങ്കില്‍ സാഹിത്യവിമര്‍ശമൊക്കെ ശബ്ദായമാനം. യുങ്ങിന്റെ സാമൂഹ്യാബോധമനസ്സ് അഥവാ കളക്ടീവ് അണ്‍കോണ്‍ഷ്യസ് സിദ്ധാന്തത്തിലാണ് ടീച്ചര്‍ ഊന്നിയത്. കാമ്പസ്സില്‍ ഫ്രോയിഡിയനിസവും യുങ്ങിസവും നിരന്തരം ചര്‍ച്ചചെയ്യപ്പെട്ടു. സാമൂഹ്യാബോധവുമായി ബന്ധപ്പെട്ട് ടീച്ചര്‍ എഴുതിയ 'ആദിപ്രരൂപങ്ങള്‍ മലയാളത്തില്‍' എന്ന ഗവേഷണകൃതിയും അന്ന് അല്പം ക്ലേശിച്ചാണെങ്കിലും 'നോക്കി'യതായി ഓര്‍ക്കുന്നു.

മനുഷ്യന്‍ മോശമായാല്‍ മൃഗം, മൃഗം മോശമായാല്‍ മുണ്ടശ്ശേരി എന്നൊക്കെ ആക്ഷേപിച്ച ചിലരുണ്ട് നമ്മുടെ നാട്ടിലെ എന്ന് അഴീക്കോടിനെ സൂചിപ്പിച്ച് ടീച്ചർ പറഞ്ഞു

പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ ടീച്ചര്‍ സന്തോഷത്തോടെ സമ്മതിക്കുമായിരുന്നു. കോളേജില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഞങ്ങളുടെ നാട്ടിലേക്ക് ഞാന്‍ ക്ഷണിച്ചതുപ്രകാരം ടീച്ചര്‍ വരികയുണ്ടായി. മയ്യില്‍ സി ആര്‍ സിയുടെ ഹാളിലും പുറത്തുമായി തടിച്ചുകൂടിയ ജനക്കൂട്ടത്തോട് അവര്‍ ഒരു മണിക്കൂറിലേറെ പ്രസംഗിച്ചു. സാംസ്‌കാരിക രംഗത്ത് വലിയ രാഷ്ട്രീയ ധ്രുവീകരണുള്ള കാലമായിരുന്നു അത്.

കോണ്‍ഗ്രസുകാരിയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ചെറിയൊരടുപ്പം അവര്‍ അന്നേ കാത്തുസൂക്ഷിച്ചു. സാഹിത്യത്തില്‍ ഏറെക്കുറെ ഇടതുപക്ഷ സമീപനമാണവര്‍ പ്രകടിപ്പിച്ചത്. മയ്യിലെ യോഗത്തില്‍ അവര്‍ പേരുപറയാതെ സുകുമാര്‍ അഴീക്കോടിനെയൊക്കെ ശക്തമായി വിമര്‍ശിച്ചു. അഴീക്കോടിന്റെ നിലപാടുമാറ്റം അന്ന് സംഭവിച്ചു കഴിഞ്ഞിരുന്നില്ല. മനുഷ്യന്‍ മോശമായാല്‍ മൃഗം, മൃഗം മോശമായാല്‍ മുണ്ടശ്ശേരി എന്നൊക്കെ ആക്ഷേപിച്ച ചിലരുണ്ട് നമ്മുടെ നാട്ടിലെ എന്ന് അഴീക്കോടിനെ സൂചിപ്പിച്ച് ടീച്ചർ പറഞ്ഞു.

ഒരുറക്കം കഴിയുമ്പോഴേക്കും അവിടെ പോലീസ് വളഞ്ഞു. അക്രമികളാണെന്ന് ആക്രോശിച്ച് ഞാനടക്കം അവിടെ കിടക്കുകയായിരുന്ന നാലുപേരെയും പൊക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. പോലീസ് ഭാഷയുടെ ഭയങ്കരത അന്നാണ് ശരിയായി അനുഭവിച്ചത്.

ഇനിയാണ് ക്ലൈമാക്‌സ്. ഞാന്‍ എം എയ്ക്ക് പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജില്‍ പഠിക്കുന്നു. സാമ്പത്തിക പ്രയാസം ഏറെയുണ്ട്. രണ്ടാം വര്‍ഷത്തേക്ക് ബ്രണ്ണനില്‍ ഒരൊഴിവുവന്ന സാഹചര്യത്തില്‍ കോളേജ് മാറ്റത്തിന് ശ്രമിക്കുന്നു. അപ്പോഴാണ് ഒന്നാംവര്‍ഷം എം എ പരീക്ഷയുടെ വൈവ പരീക്ഷ നടത്തുന്നതിനായി ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമെത്തിയത്. പരീക്ഷിക്കപ്പെടാനായി ഞാന്‍ ആശങ്കയോടെ അകത്തേക്ക് കാലെടുത്തുവച്ചു. മനസ്സില്‍ തലേന്ന് രാത്രിയിലെ സംഭവങ്ങളാണ്.

കണ്ണൂരില്‍നിന്ന് കാലത്തുള്ള പരശുരാം എക്‌സ്പ്രസിനാണ് പട്ടാമ്പിയിലെത്തിയത്. കണ്ണൂര്‍ എസ് എന്‍ കോളേജ് ഗേറ്റില്‍ എസ്എഫ്ഐയുടെ നിരാഹാര സത്യാഗ്രഹം നടന്നുവരികയാണ്. രാത്രി 10 മണിവരെ പന്തലില്‍ ചെലവഴിച്ച ഞാന്‍ അല്പം പനിയുള്ളതിനാല്‍ തൊട്ടടുത്തുള്ള ഒരു സ്വകാര്യ ഹോസ്റ്റല്‍ മുറിയില്‍ പോയി കിടന്നതാണ്. മുറിയൊന്നുമല്ല, വാതിലുമില്ല, അത്തരമൊരു ആവാസകേന്ദ്രമാണ്. ഒരുറക്കം കഴിയുമ്പോഴേക്കും അവിടെ പോലീസ് വളഞ്ഞു. അക്രമികളാണെന്ന് ആക്രോശിച്ച് ഞാനടക്കം അവിടെ കിടക്കുകയായിരുന്ന നാലുപേരെയും പൊക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. പോലീസ് ഭാഷയുടെ ഭയങ്കരത അന്നാണ് ശരിയായി അനുഭവിച്ചത്.

''ബാലകൃഷ്ണന്‍ ഈ കോളേജിലെ കാര്യങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞാണ് ബ്രണ്ണനിലേക്ക് പോകുന്നതെന്ന് പറഞ്ഞുകേട്ടുവല്ലോ.. അവിടെപ്പോയാല്‍പ്പിന്നെ ക്ലാസിലേ പോകേണ്ടല്ലോ. എനിക്കറിയാത്തതല്ലല്ലോ അവിടത്തെ കാര്യം...'' 20 മിനുട്ടിലേറെ നീണ്ട ആ കലമ്പ് കഴിഞ്ഞ ശേഷം ഞാനീ പറയുന്നതെല്ലാം കുട്ടിയുടെ ഭാവിക്കുവേണ്ടിയാണെന്ന് പറഞ്ഞ് വാത്സല്യത്തോടെ ഒരു ചിരിയും.

വൈവ പരീക്ഷയ്ക്കായി നാളെ പട്ടാമ്പിയിലെത്തേണ്ടതാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ പിന്നെ ഹാജരാകണമെന്ന് പറഞ്ഞ് വിട്ടു. അര്‍ധരാത്രി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ മന്ദിരത്തില്‍ പോയി വിളിച്ചുണര്‍ത്തി അവിടെ കിടന്ന് നേരം പുലര്‍ത്തി പട്ടാമ്പിയിലേക്ക് തിരിച്ചതാണ്. ആകെക്കൂടി ദിവസം മോശമെന്ന ഒരുതരം വ്യര്‍ഥബോധത്തോടെ ലീലാവതി ടീച്ചറുടെ സന്നിധിയിലേക്ക്. അവിടെ ദേശമംഗലം രാമകൃഷ്ണന്‍ മാഷുമുണ്ട്. പട്ടാമ്പി കോളേജ് മലയാളവിഭാഗത്തിന്റെ എല്ലാമെല്ലാമാണ്. എന്റെ അഭ്യുദയകാംക്ഷിയാണ്. എന്റെ മാത്രമല്ല എല്ലാവരുടേയും. വലിയൊരു വഴക്കിനുള്ള തുടക്കമാണുണ്ടായത്. ''ഈ കുട്ടി പഠിക്കാനാണോ കോളേജില്‍ പോകുന്നത്, അതോ ജാഥ വിളിക്കാനോ?'' ടീച്ചര്‍ തുടങ്ങുകയായി.''ഒരു വസ്തു പഠിക്കണ്ടേ? അനോട്ടേഷനെല്ലാം തെറ്റാണ്. ഏത് പുസ്തകമാണെന്നതു പോലും മനസ്സിലാക്കാതെ വച്ചടിക്കുകതന്നെ.'' നല്ല കലമ്പ്. അതങ്ങനെ നീണ്ടുനീണ്ടുനീണ്ടുപോയി.

''ഞാന്‍ മുൻപേതന്നെ ഈ കുട്ടിയോട് പറഞ്ഞതല്ലേ പഠിക്കാന്‍ വന്നാല്‍ പഠിക്കണം. നിങ്ങള്‍ വിചാരിച്ചാലിവിടെ വിപ്ലവം വരുമെന്നാണോ.. എന്താ ദേശാഭിമാനിയിൽ എടുത്തോളുമെന്നാണോ വിചാരം.. ആ പ്രഭാകരന്‍ പഴശ്ശി കുറേ വിപ്ലവമുണ്ടാക്കിയതല്ലേ. എന്നിട്ട് ദേശാഭിമാനിയില്‍ കയറ്റിയില്ലല്ലോ...''

ഉള്ളിലെ പനി പോലെ മനസ്സിലും പനി. അപ്പോഴാണ് മറ്റൊരപരാധം കൂടി. ''ബാലകൃഷ്ണന്‍ ഈ കോളേജിലെ കാര്യങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞാണ് ബ്രണ്ണനിലേക്ക് പോകുന്നതെന്ന് പറഞ്ഞുകേട്ടുവല്ലോ.. അവിടെപ്പോയാല്‍പ്പിന്നെ ക്ലാസിലേ പോകേണ്ടല്ലോ. എനിക്കറിയാത്തതല്ലല്ലോ അവിടത്തെ കാര്യം...'' 20 മിനുട്ടിലേറെ നീണ്ട ആ കലമ്പ് കഴിഞ്ഞ ശേഷം ഞാനീ പറയുന്നതെല്ലാം കുട്ടിയുടെ ഭാവിക്കുവേണ്ടിയാണെന്ന് പറഞ്ഞ് വാത്സല്യത്തോടെ ഒരു ചിരിയും. പരീക്ഷയുടെ ഭാഗമായ ചോദ്യമോ ഉത്തരമോ ഒന്നുമുണ്ടായില്ല.

എനിക്കുശേഷം പരീക്ഷിക്കാന്‍ വിളിച്ചത് കൃഷ്ണയെയാണ് (കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചു) കൃഷ്ണയോട് ടീച്ചര്‍ പറഞ്ഞത് 'കൃഷ്ണ നീയെന്നെയറിയില്ല' എന്ന കവിതയെക്കുറിച്ചാണ്. ആ കവിത ഈണത്തില്‍ ആലപിക്കുന്നത് കേട്ട് ഞങ്ങള്‍ സന്തോഷിച്ചു. ടീച്ചര്‍ നല്ല മൂഡിലാണ്. ചിരിച്ചുകൊണ്ട് കൃഷ്ണ ഇറങ്ങിവന്നു. മറ്റ് ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് തോന്നുന്നു.

വൈകീട്ട് വൈവ പൂര്‍ത്തിയായ ശേഷം ദേശമംഗലം എന്നോട് പറഞ്ഞു, ടീച്ചര്‍ വാത്സല്യംകൊണ്ട് പറഞ്ഞതാണ്, ബേജാറാവണ്ട... അതുപോലെ തന്നെയായിരുന്നു ഫലം. കൃഷ്ണയക്ക് 50-ല്‍ 47 മാര്‍ക്ക്. എനിക്ക് അര്‍ഹിക്കുന്നതിലുമേറെ, 45. പിന്നെ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം 2010-ലാണ് ഒടുവിലായി ടീച്ചറെ അടുത്തുകണ്ട് സംസാരിച്ചത്. മലയാളത്തിന് ക്ലാസിക് പദവി നേടിയെടുക്കുന്നതിന് തയ്യാറാക്കേണ്ട രേഖകള്‍ സംബന്ധിച്ച് ചര്‍ച്ചനടത്താന്‍ ഉന്നതതലയോഗം നടത്തിയപ്പോള്‍. ക്ലാസിക് ഭാഷാപദവി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച സമിതിയില്‍ ടീച്ചറും ഒ എന്‍ വിയും പുതുശ്ശേരിയുമൊക്കെയായിരുന്നു അംഗങ്ങള്‍.

logo
The Fourth
www.thefourthnews.in