തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മ; പ്രചാരണത്തിൽ കളംപിടിക്കുന്നത് ജാതിസെന്‍സസ്

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മ; പ്രചാരണത്തിൽ കളംപിടിക്കുന്നത് ജാതിസെന്‍സസ്

രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് യുവക്കാളുടെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായി പീരിയോഡിക്ക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) വ്യക്തമാക്കുന്നത്

രാജ്യം നിര്‍ണായകമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ നാളുകളിലേക്ക് ചുവടുവച്ചുകഴിഞ്ഞു. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 679 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് നവംബര്‍ ആദ്യ വാരം മുതല്‍ തുടക്കമാകുന്നത്. 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഒരു സെമി ഫൈനല്‍ പോലെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനെ വിലയിരുത്തുന്നത്.

'ഇന്ത്യ' മുന്നണിയുടെ പിന്‍ബലത്തിൽ ജാതി സെന്‍സസ് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വനിത സംവരണ ബില്ലും പുതിയ പാര്‍ലമെന്റ് മന്ദിരവും ജി20യിലെ നേട്ടങ്ങളുമൊക്കെയാണ് ബിജെപിക്ക് എടുത്തുകാണിക്കാനുള്ളത്. പക്ഷെ, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമല്ലെന്നാണ് പലതരം പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയെന്ന യാഥാര്‍ഥ്യം സംസ്ഥാനങ്ങളില്‍ വളരെ രൂക്ഷമെന്നാണ് പീരിയോഡിക്ക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മ; പ്രചാരണത്തിൽ കളംപിടിക്കുന്നത് ജാതിസെന്‍സസ്
ഹിന്ദുത്വ കാർഡിനെ മറികടക്കാൻ പിന്നാക്കസംവരണ രാഷ്ട്രീയത്തിനാകുമോ? മധ്യപ്രദേശില്‍ ബി ജെ പിയും കോൺഗ്രസും നേര്‍ക്കുനേര്‍

രാജ്യത്തെ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 15-29 വയസുവരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 12.4 ശതമാനത്തില്‍ നിന്ന് 10ലേക്ക് ഈ വര്‍ഷം (2022-23) താഴ്ന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ചത്തീസ്ഗഡിലും (7.1 ശതമാനം), മധ്യപ്രദേശിലും (4.4 ശതമാനം) മാത്രമാണ് തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയുള്ളത്. രാജസ്ഥാന്‍ (12.5 ശതമാനം), തെലങ്കാന (15.1 ശതമാനം), മിസോറാം (11.9) ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിലാണ് വര്‍ധനവുള്ളത്. തെലങ്കാനയിലും മിസോറാമിലും ഇത് യഥാക്രമം 16.2, 16.4 ശതമാനമാണ്. ചത്തീസ്ഗഡിലും മധ്യപ്രദേശിലും സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കുറവാണ്. 6.1, 3.9 എന്നിങ്ങനയാണ് ഇരുസംസ്ഥാനങ്ങളിലേയും കണക്കുകള്‍.

പിഎല്‍എഫ്എസിന്റെ ഏപ്രില്‍-ജൂണ്‍ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 17.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇത് 18.9 ശതമാനമായിരുന്നു. 15 സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഛത്തിസ്ഗഡ് (29.8 ശതമാനം), രാജസ്ഥാന്‍ (28.3 ശതമാനം), തെലങ്കാന (27.8 ശതമാനം) മധ്യപ്രദേശ് (19.4 ശതമാനം) എന്നിങ്ങനെയാണ് നിരക്കുകള്‍.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മ; പ്രചാരണത്തിൽ കളംപിടിക്കുന്നത് ജാതിസെന്‍സസ്
മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ; ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ രാജ്യത്ത് 6.6 ശതമാനം മാത്രമാണ്. പിഎല്‍എഫ്എസ് 2018ല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏകദേശം 14 സംസ്ഥാനങ്ങളിലാണ് ദേശീയ ശരാശരിയേക്കാള്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്.

പുരുഷന്മാരുടെ കാര്യത്തില്‍, 15 വയസിന് മുകളിലുള്ളവരുടെ നിലവിലെ പ്രതിവാര നിലയെ അടിസ്ഥാനമാക്കിയുള്ള നഗര തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ കണക്കിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനപാദത്തില്‍ സ്ത്രീകളുടേയത് 9.2 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

15-29 വയസ് വിഭാഗത്തില്‍ നഗരങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ-ജൂൺ മാസങ്ങളിൽ മുൻ പാദത്തിലെ 22.9 ശതമാനത്തിൽ നിന്ന് 23.4 ശതമാനമായി ഉയർന്നു. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കില്‍ (23.9) കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15-29 വയസ് പ്രായമുള്ള നഗരങ്ങളിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് മുൻ പാദത്തിലെ 15.6 ശതമാനത്തിൽ നിന്ന് ഏപ്രിൽ-ജൂണിൽ 15.9 ശതമാനമായി ഉയർന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in