ആം ആദ്മിക്ക് ആശ്വാസം; മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം
ഡല്‍ഹി മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ജാമ്യം ലഭിച്ചതോടെ കെജ്‌രിവാള്‍ കോടതിയില്‍നിന്നു മടങ്ങി.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ ഇന്നലെ രാവിലെ പതിനൊന്നോടെ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. ചോദ്യംചെയ്യല്‍ നീണ്ടതോടെ ആം ആദ്മി പാര്‍ട്ടി അടിയന്തര നേതൃയോഗവും വിളിച്ചിരുന്നു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു തിരക്കിട്ട നീക്കം നടത്തിയത്. സിബിഐ ആസ്ഥാനത്ത് പ്രതിഷേധിച്ചിരുന്ന എഎപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആദ്യമാണ് കെജ്‌രിവാള്‍ കോടതിയില്‍ ഹാജരായത്. സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് ഇന്നു കോടതിയില്‍ നേരിട്ട് ഹാജരായത്. അവസാനത്തെ ഹിയറിങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കെജ്‌രിവാള്‍ പങ്കെടുത്തത്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കാട്ടി രണ്ട് പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്തിരുന്നു. ഏഴുതവണയാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്.
ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) നേതാവുമായ കവിത റാവുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ന്യൂഡൽഹിയിൽനിന്ന് ഹൈദെരാബാദിലെത്തിയ ആദായനികുതി, ഇ ഡി ഉദ്യോഗസ്ഥർ ഹൈദരാബാദിലെ കവിതയുടെ വസതിയിൽ ഇന്നലെ ഉച്ചയോടെ പരിശോധന നടത്തിയശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റാരോപിതയായ കവിതയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ ആദായ നികുതി വകുപ്പും ഇ ഡി യും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസിനെതിരെ കവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മദ്യശാല ലൈസൻസ് ലഭിക്കാൻ ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയ ‘സൗത്ത് ഗ്രൂപ്പിൻ്റെ’ ഭാഗമായിരുന്നു കവിതയെന്നാണ് ഇഡിയുടെ ആരോപണം.
കേസില്‍ ജയിലിലുള്ള ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.