ഉഷ്ണ തരംഗം, ജലദൗർലഭ്യം; ബെംഗളൂരുവിനെ വലച്ച്  കോളറ ബാധയും

ഉഷ്ണ തരംഗം, ജലദൗർലഭ്യം; ബെംഗളൂരുവിനെ വലച്ച്  കോളറ ബാധയും

നഗരത്തിൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടത്‌ മല്ലേശ്വരത്തെ ഹോസ്റ്റലിൽ

കനത്ത ചൂടും ജലദൗർലഭ്യവും കൊണ്ട് വലയുന്ന ബെംഗളൂരു നഗരത്തിൽ ആശങ്കയായി കോളറ ബാധയും. നഗരത്തിലെ ഒരു പി ജി  ഹോസ്റ്റലിലെ  (paying  guest accommodation ) അന്തേവാസിക്കാണ്‌ കോളറ  സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും ഛർദിയും  ഉണ്ടായതിനെ തുടർന്ന്  നടത്തിയ സ്രവ   പരിശോധനയിലാണ് ആരോഗ്യ വകുപ്പ് കോളറ ബാധ കണ്ടെത്തിയത്. കോളറ ബാധ സംശയിക്കുന്ന രണ്ടു പേരുടെ പരിശോധന ഫലംകൂടി പുറത്തു വരാനുണ്ട്. മലിന ജലത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച ബാക്ടീരിയകളാകാം  കോളറ ബാധക്ക് കാരണമായതെന്നാണ് കണക്കാക്കപ്പെടുന്നത്.

ഏപ്രിൽ  7  വരെയുള്ള കാലയളവിലാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

ജലദൗർലഭ്യം അനുഭവപ്പെടുന്ന  മേഖലകളിൽ വിതരണം ചെയ്യുന്ന ശുദ്ധീകരിക്കാത്ത വെള്ളമാണ് വില്ലനായതെന്നാണ് കരുതപ്പെടുന്നത്. വയറിളക്കവും ഛർദിലുമായി കൂടുതൽ പേർ ചികിത്സ തേടുന്നതായാണ്  വിവരം. നേരത്തെയും വേനൽക്കാലത്ത്  കർണാടകയിൽ കോളറ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഉഷ്ണ തരംഗം, ജലദൗർലഭ്യം; ബെംഗളൂരുവിനെ വലച്ച്  കോളറ ബാധയും
കോളറ വ്യാപനം ആശങ്കാജനകമായി ഉയരുന്നു: ലോകാരോഗ്യ സംഘടന

ബെംഗളൂരുവിൽ അനുഭവപ്പെടുന്ന ജലദൗർലഭ്യം കാരണം ഹോട്ടലുകളും, തെരുവ് തട്ടുകടകളുമൊക്കെ  ശുദ്ധീകരിക്കാത്ത വെള്ളം പാചകത്തിനായി ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ എത്തുന്ന വെള്ളവും  ശുദ്ധീകരിക്കാത്തവയാണ്. നഗരത്തിലെ മലിനമായ തടാകങ്ങളിൽ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളമാണ്  ടാങ്കർ ലോറികളിലാക്കി വീടുകളിലെ ജലസംഭരണികളിൽ എത്തിക്കുന്നത്. ഈ വെള്ളം കരുതി ഉപയോഗിച്ചില്ലെങ്കിൽ  ജലജന്യരോഗങ്ങൾ പടർന്നു പിടിക്കുമെന്നു കാര്യത്തിൽ സംശയമില്ല. വരൾച്ച കാരണം ഭൂഗർഭ ജലവിതാനം താഴുകയും  കുഴൽകിണറുകൾ വെള്ളം ചുരത്താതാകുകയും  ചെയ്തതോടെ  കടുത്ത ജലപ്രതിസന്ധി നേരിടുകയാണ്  ബെംഗളൂരു വാസികൾ.

ഉഷ്ണ തരംഗം, ജലദൗർലഭ്യം; ബെംഗളൂരുവിനെ വലച്ച്  കോളറ ബാധയും
ഉപയോഗം വർധിച്ചു, കാലാവസ്ഥാ മാറ്റവും; ലോക ജനസംഖ്യയുടെ നാലിലൊന്നും കടുത്ത ജല പ്രതിസന്ധിയിൽ

ഫെബ്രുവരി രണ്ടാം വാരത്തോടെ തുടങ്ങിയ ജലക്ഷാമം  മറികടക്കാൻ ഇതുവരെ നഗരത്തിനു സാധിച്ചിട്ടില്ല. കാവേരി ജലവിതരണം ഉള്ള മേഖലകളിൽ മാത്രമാണ് നിലവില്‍ പ്രതിസന്ധി ഇല്ലാത്തത്. എന്നിരുന്നാലും ജല ഉപഭോഗത്തിനു കടുത്ത നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയതാണ് ജല വിതരണ ബോർഡ് ഇവിടെ കാര്യങ്ങൾ നീക്കുന്നത്. കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നത്  നിരീക്ഷിക്കാനും പിഴ ചുമത്താനും  അധികൃതർ സംവിധാനമൊരുക്കിയിട്ടുണ്ട്. കാറുകൾ കഴുകുന്നതിനും പൂന്തോട്ടം നനക്കുന്നതിനും നീന്തൽ കുളങ്ങൾ നിറയ്ക്കുന്നതിനുമുള്ള  വിലക്കും തുടരുകയാണ്.

ഇത്തവണ കടുത്ത ചൂടുള്ള വേനൽക്കാലമാണ് ബംഗളുരുവിൽ അനുഭവപ്പെടുന്നത്. ഉച്ച സമയത്തെ താപനില 37  ഡിഗ്രി സെൽഷ്യസ്  കടക്കുകയാണ്  പലപ്പോഴും. കർണാടകയിലെ ബീദറിൽ താപനില 41  ഡിഗ്രി സെൽഷ്യസിന്  മുകളിൽ രെഖപ്പെടുത്തി. അതിനൊപ്പം സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതയും പ്രവചിച്ചിച്ചിട്ടുണ്ട്. ഏപ്രിൽ  7  വരെയുള്ള കാലയളവിലാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്തൊന്നും സംസ്ഥാനത്തു മഴ ലഭിക്കുന്ന ലക്ഷണമില്ലെന്നാണ് റിപ്പോർട്ട് .

logo
The Fourth
www.thefourthnews.in