ആരോപണം തെളിഞ്ഞാൽ ആത്മഹത്യയെന്ന് ബ്രിജ്ഭൂഷൺ; തെളിവുകളില്ലെന്ന വാര്‍ത്ത നിഷേധിച്ച് പോലീസ്, പിന്നാലെ ട്വീറ്റ് മുക്കി
തനിക്കെതിരേ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും വാസ്തവമെന്നു തെളിഞ്ഞാല്‍ തൂങ്ങിമരിക്കുമെന്ന് ഡബ്ല്യുഎഫ്‌ഐ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് ബ്രിജ്ഭൂഷണ്‍ താരങ്ങളെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. തനിക്കെതിരേ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ താരങ്ങൾ അത് കോടതിയിൽ ഹാജരാക്കണമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
എനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കും. ഗുസ്തി താരങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കുക. ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്,"- ബ്രിജ് ഭൂഷൺ
നേരത്തെ ബ്രിജ്ഭൂഷണെതിരേ തെളിവുകള്‍ ഇല്ലെന്നു ഡല്‍ഹി പോലീസ് വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതു വിവാദമായതോടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ബ്രിജ് ഭൂഷണെതിരായ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതേയുള്ളുവെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ബ്രിജ് ഭൂഷൻ രംഗത്തെത്തിയത്. ഇതോടെ ഡൽഹി പോലീസ് ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. വനിതാ ഗുസ്തി താരങ്ങളുടെ പരാതിന്മേലുള്ള കേസിൽ പോലീസ് അന്തിമ റിപ്പോർട്ട് നൽകിയെന്ന വാർത്ത ചില മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തത് ശ്രദ്ധയിൽപ്പെട്ടുവെന്നും അവ വ്യാജമാണെന്നും ഡൽഹി പോലീസ് നീക്കം ചെയ്ത ട്വീറ്റിൽ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയുള്ളുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.
ബ്രിജ്ഭൂഷനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനയെ സമര്‍ഥിക്കുന്നതായിരുന്നു ഡൽഹിപോലീസിന്റെ ട്വീറ്റ്. 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനക്കുകയാണ്.
അതേസമയം ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പൂര്‍ത്തിയാകുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തി. കായിക മേഖലയ്ക്കും കായിക താരങ്ങള്‍ക്കുമെല്ലാം പിന്തുണ നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യയിലെ കായിക മേഖലയ്ക്ക് ദോഷം വരുത്തുന്ന ഒന്നും താരങ്ങള്‍ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.