സർക്കാർ ഭൂമിയിലെ ഹനുമാൻ ധ്വജ അഴിപ്പിച്ച് ദേശീയപതാക ഉയർത്തി ജില്ലാ ഭരണകൂടം; മണ്ടിയയിൽ സംഘർഷം
കർണാടകയിലെ മണ്ടിയയിൽ റിപ്പബ്ലിക് ദിനത്തിൽ ഉയർത്തിയ പതാകയെ ചൊല്ലി സംഘർഷം. മണ്ടിയയിലെ കെരഗുഡ് ഗ്രാമത്തിൽ ദേശീയപതാകക്ക് പകരം ജെഡിഎസ് - ബിജെപി പ്രവർത്തകർ ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടി ഉയർത്തിയതോടെയാണ് പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഉടലെടുത്തത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ജില്ലാ അധികൃതർ എത്തി പോലീസ് സാന്നിധ്യത്തിൽ കൊടി അഴിച്ചുമാറ്റി പകരം ദേശീയപതാക ഉയർത്തി. ഇതോടെ സംഘ്പരിവാർ സംഘടനകൾ വിഷയം ഏറ്റുപിടിച്ചു. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതിനു പിന്നാലെ പദയാത്രയുമായി ഹൈന്ദവ സംഘടനകൾ രംഗത്തെത്തി.
ഹനുമാൻ ധ്വജ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശത്ത് ഇവർ നിലയുറപ്പിച്ചിരിക്കുകയാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ മുഖമാണ് ഹനുമാൻ ധ്വജ അഴിച്ചുമാറ്റിയതിലൂടെ വെളിവായിരിക്കുന്നതെന്നാണ് ജെഡിഎസിന്റെയും ബിജെപിയുടെയും ആക്ഷേപം. അതേസമയം, അവിടെ കൊടി മരം സ്ഥാപിക്കാൻ അനുമതി തേടുമ്പോൾ ദേശീയപതാക മാത്രമേ ഉയർത്താൻ പാടുള്ളൂവെ്ന നിബന്ധന വെച്ചിരുന്നതായും അത് ലംഘിക്കപ്പെട്ടതോടെയാണ് ഇടപെട്ടതെന്നും ജില്ലാഭരണ കൂടം വ്യക്തമാക്കി.
ബിജെപിയുടെ ആരോപണത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. ജെഡിഎസും ബിജെപിയും കൈകോർത്തു മണ്ടിയയെ വർഗീയ രാഷ്ട്രീയത്തിനുള്ള പരീക്ഷണശാലയാക്കുകയാണെന്നും പ്രദേശവാസികൾ ഈ കെണിയിൽ വീഴരുതെന്നും സിദ്ധരാമയ്യ അഭ്യർത്ഥിച്ചു. സർക്കാരിനു ഒരു മതവിഭാഗത്തോടും പ്രത്യേക മമതയില്ല. ദേശീയപതാക ഉയരേണ്ട ഇടത്ത് അത് മാത്രമേ പാടുള്ളൂ. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയല്ലാത്ത പതാകകകൾ ഉയർത്തുന്നതിൽ ഔചിത്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
108 അടി നീളമുള്ള കൊടിമരമാണ് കെരെഗുഡിലെ സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നത്. മത - രാഷ്ട്രീയ പരിപാടികൾക്കായി കൊടിമരം ഉപയോഗിക്കുമെന്ന് ജില്ലാ ഭരണകൂടത്തിനു നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നെന്നാണ് പ്രതിഷേധക്കാരുടെ വാദം. പതാകയെച്ചൊല്ലി പ്രശ്നം രൂക്ഷമായതോടെ പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ജെഡിഎസും ബിജെപിയും പ്രതിഷേധ പദയാത്ര സംഘടിപ്പിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്തു കെരെഗുഡിൽ പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഹനുമാൻ ധ്വജ കൊടി മരത്തിൽ പുനഃസ്ഥാപിക്കും വരെ സമരമെന്ന നിലപാടിലാണ് ജെഡിഎസും ബിജെപിയും.