റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളോട് ലൈംഗികാതിക്രമം; നാല് അധ്യാപകർക്കെതിരെ കേസ്
വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ജാർഖണ്ഡിൽ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലെ നാല് അധ്യാപകർക്കെതിരെ കേസ്. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. സ്കൂളിലെ സെക്യൂരിറ്റിയും അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. പെൺകുട്ടികൾ ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ 280 പെൺകുട്ടികളാണ് പഠിക്കുന്നത്. പഠിക്കാനാകാത്ത സാഹചര്യമാണ് സ്കൂളിലേതെന്നും സാമുദായികമായി വരെ അധിക്ഷേപിക്കാറുണ്ടെന്നും വിദ്യാർഥികൾ പരാതിയിൽ പറയുന്നു. സ്കൂളിലെ ജീവനക്കാരൻ അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നും ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയിലുണ്ട്. മദ്യം വാങ്ങാനായി പ്രിൻസിപ്പൽ തങ്ങളുടെ രക്ഷിതാക്കളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
വിദ്യാർഥികളുടെ പരാതിയിൽ ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്തത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഐപിസി 354 -എ , 354 -ബി 354 ഡി വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തിലെ എട്ട്, 12 വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. ശനിയാഴ്ച മജിസ്ട്രേറ്റിന് മുന്നിലെത്തി വിദ്യാർഥികൾ മൊഴി നൽകിയെന്നും ഡെപ്യൂട്ടി കമ്മീഷണർ ആഞ്ജനേയുലു ദൊഡ്ഡെ പറഞ്ഞു.
വൈദ്യ പരിശോധനയുടെ മറവിൽ കുട്ടികളെ അധ്യാപകർ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ഓരോ സംഭവങ്ങളും എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ലെന്നും അതിന് വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.
ദുംക സംഭവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് രണ്ട് റെസിഡൻഷ്യൽ സ്കൂളുകളിലെ പുരുഷ അധ്യാപകരെ സർക്കാർ നീക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് കൗണ്‍സിലിങ് നല്‍കുമെന്നും നല്ല സ്പര്‍ശവും മോശം സ്പര്‍ശവും തമ്മില്‍ വിവേചിച്ചറിയാന്‍ പാകത്തിന് അവബോധം സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.