സിവില്‍ സര്‍വീസ് പരീക്ഷയിൽ  പെൺകരുത്ത്; തിരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്നിലൊന്നും വനിതകൾ

സിവില്‍ സര്‍വീസ് പരീക്ഷയിൽ പെൺകരുത്ത്; തിരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്നിലൊന്നും വനിതകൾ

തുടർച്ചയായ രണ്ടാം വർഷമാണ് വനിതാ ഉദ്യോഗാർത്ഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നത്

ഈ വർഷത്തെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രമെഴുതി വനിതകൾ. പരീക്ഷാഫലം പുറത്തുവിട്ടപ്പോൾ തിരഞ്ഞെടുക്കപ്പെട്ട മൂന്നിലൊന്നും വനിതകളായിരുന്നു. ആദ്യ 10 റാങ്ക് നേടിയവരിൽ 7 പേരും സ്ത്രീകളാണ്. ആദ്യത്തെ നാല് റാങ്കുകൾ കരസ്ഥമാക്കിയതും സ്ത്രീകൾ തന്നെ. തുടർച്ചയായ രണ്ടാം വർഷമാണ് വനിതാ ഉദ്യോഗാർത്ഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നത്. 20 വർഷങ്ങൾക്ക് മുൻപ് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളിൽ വെറും 20 % സ്ത്രീകൾ മാത്രമായിരുന്നു സ്ത്രീകൾ.

2023 ലെ യുപിഎസ്‌സി പരീക്ഷയിൽ നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് 933 ഉദ്യോഗാർത്ഥികളാണ്. ഇതിൽ 320 പേരാണ് സ്ത്രീകൾ. പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്നതും ഈ വർഷമാണ്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക് നേടിയത്. ഡൽഹി യൂണിവേഴ്സിറ്റി സാമ്പത്തികശാസ്ത്ര ബിരുദധാരിയാണ് ഇഷിത. മൂന്നാമത്തെ ശ്രമത്തിലാണ് ഇഷിത ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

സിവില്‍ സര്‍വീസ് പരീക്ഷയിൽ  പെൺകരുത്ത്; തിരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്നിലൊന്നും വനിതകൾ
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

ബിഹാറിലെ ബക്‌സറിൽ നിന്നുള്ള ഗരിമ ലോഹ്യയാണ് രണ്ടാം റാങ്ക് നേടിയത്. ഹൈദരാബാദ് ഐഐടിയിൽ നിന്ന് ബിടെക് ബിരുദം നേടിയ തെലങ്കാനയിൽ നിന്നുള്ള ഉമാ ഹരതി എൻ മൂന്നാം സ്ഥാനത്തെത്തി. ബിഎസ്‌സി ബിരുദധാരിയായ സ്മൃതി മിശ്രയാണ് നാലാം റാങ്ക് കരസ്ഥമാക്കിയത്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് വിജയികളുടെ പട്ടികയിൽ ഇടംപിടിച്ച മലയാളികളിൽ മുൻപന്തിയിൽ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയാണ് സിവിൽ സർവീസിൽ സ്ത്രീകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായത്. 2006 വരെ, UPSC തിരഞ്ഞെടുത്ത ആകെ ഉദ്യോഗാർത്ഥികളിൽ ഏകദേശം 20% മാത്രമായിരുന്നു സ്ത്രീകൾ. 2019 ൽ 24 ശതമാനവും 2020ൽ 29 ശതമാനവുമായിരുന്നു സ്ത്രീ പ്രാതിനിധ്യം. ഈ വർഷമാണ് ഏറ്റവും ഉയർന്ന നിരക്കായ 34 ശതമാനത്തിലെത്തി നിൽക്കുന്നത്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ഇത് 20% ലും താഴെയായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയാണ് സിവിൽ സർവീസിൽ സ്ത്രീകളുടെ ക്രമാനുഗതമായ വർദ്ധനവുണ്ടായത്

കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട 685 ഉദ്യോഗാർത്ഥികളിൽ 177 പേർ മാത്രമായിരുന്നു സ്ത്രീകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വനിതാ പ്രാതിനിധ്യത്തിൽ 9 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഐഎഎസിലേക്ക്‌ 180 പേരുള്‍പ്പെടെ 933 പേരാണ് വിവിധി സർവീസുകളിലേക്കുള്ള അവസാന റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിൽനിന്ന് 345 പേർക്കാണ് യോഗ്യത. 2022 ജൂണിലാണ് യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടത്തിയത്. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷയും നടത്തി. ഡിസംബറിലായിരുന്നു ഫലപ്രഖ്യാപനം. തുടർന്ന് ജനുവരി മുതല്‍ മെയ് വരെയുളള കാലയളവിലാണ് ഇന്റര്‍വ്യൂ അടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

logo
The Fourth
www.thefourthnews.in