രാജസ്ഥാനിൽ എഴുപതുകാരൻ വൃദ്ധയെ അടിച്ചുകൊന്നു; ശിവന്റെ അവതാരമെന്നും ജീവൻ തിരിച്ചുനൽകുമെന്നും അവകാശവാദം
രാജസ്ഥാനില്‍ മദ്യലഹരിയില്‍ 70 കാരന്‍ 85 കാരിയെ അടിച്ചുകൊന്നു. വൃദ്ധയെ ഇയാൾ കുടകൊണ്ട് അടിക്കുകയും കാൽകൊണ്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യലഹരിയിൽ ലക്കുകെട്ട് നിന്ന പ്രതി സ്വയം ശിവന്റെ അവതാരമെന്നാണ് അവകാശപ്പെടുന്നത്.
പ്രതിയായ പ്രതാപ് നാഥു സിങ് ഉള്‍പ്പെടെ നാല് പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്
രാജസ്ഥാനിലെ ഉയദ്പൂരിലാണ് സംഭവം. മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് കൊലപാതകം നടക്കുന്നത്. അക്രമം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. വൃദ്ധയുടെ ജീവന്‍ രക്ഷിക്കാനുള്ള യാതൊരു നടപടിയും ചുറ്റുമുള്ളവർ സ്വീകരിച്ചില്ല. പ്രതിയായ പ്രതാപ് സിങ് ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ പകര്‍ത്തിയ രണ്ടുപേരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടും.
വീഡിയോയില്‍ അടുത്ത് നിന്ന ആള്‍ സ്ത്രീയെ ഒന്നും ചെയ്യരുതെന്ന് പറയുന്നുണ്ടെങ്കിലും പ്രതി വകവെച്ചില്ല
മദ്യപിച്ചതിന് ശേഷം ശിവന്റെ അവതാരമാണെന്ന് തോന്നിയെന്നും അതിനാലാണ് സ്ത്രീയെ കൊലപ്പെടുത്തിയെന്നുമാണ് പ്രതി ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. തിരിച്ച് അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതി പറഞ്ഞതായും ഉദയ്പൂര്‍ എസ്‍ പി ഭൂവന്‍ ഭൂഷണ്‍ യാദവ് പറഞ്ഞു.