കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് പോരിന്; താമര വാഴുമോ കൊഴിയുമോ ?

അഞ്ചേകാല്‍ കോടിയോളം സമ്മതിദായകരാണ് ഇത്തവണ കര്‍ണാടകയുടെ അധികാരം ആര്‍ക്ക് കൈമാറണമെന്ന് നിശ്ചയിക്കുക

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഡ്രസ്സ് റിഹേഴ്സലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. അരയും തലയും മുറുക്കി ഗോദയിലേക്കിറങ്ങുകയാണ് ബിജെപിയും കോണ്‍ഗ്രസും ജനതാദള്‍ എസ്സും. ഒപ്പം രാഷ്ട്രീയ ഭാഗ്യം പരീക്ഷിക്കാന്‍ കന്നഡ മണ്ണിലെത്തുന്നുണ്ട് ആം ആദ്മി പാര്‍ട്ടിയും മജ്‌ലിസെ പാര്‍ട്ടിയും എസ് ഡി പി ഐയും ശ്രീരാമ സേനയും മറ്റു പുത്തന്‍ പാര്‍ട്ടികളും. അഞ്ചേകാല്‍ കോടിയോളം സമ്മതിദായകരാണ് ഇത്തവണ കര്‍ണാടകയുടെ അധികാരം ആര്‍ക്ക് കൈമാറണമെന്ന് നിശ്ചയിക്കുക. 9 .17 ലക്ഷം കന്നി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും.

ഹിജാബ്, ഹലാല്‍, ടിപ്പു സുല്‍ത്താന്‍, സവര്‍ക്കര്‍, മതപരിവര്‍ത്തനം, ബീഫ് നിരോധനം, സംവരണ പ്രശ്നം തുടങ്ങി സംഘപരിവാര്‍ അജണ്ടകള്‍ ഉഴുതു മറിച്ച മണ്ണിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്

ദേശീയ പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാന പോരാട്ടമാണിത്. 2018ല്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ സംസ്ഥാന ഭരണം തിരിച്ചു പിടിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കോണ്‍ഗ്രസ്. അഴിമതി സര്‍ക്കാരെന്ന ചീത്തപ്പേരിനെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ മാഹാത്മ്യം കാട്ടി പ്രതിരോധിച്ച് ഭരണ തുടര്‍ച്ചയ്ക്കുള്ള അവസരം തേടുകയാണ് ബിജെപി. ഹിജാബ്, ഹലാല്‍, ടിപ്പു സുല്‍ത്താന്‍, സവര്‍ക്കര്‍, മതപരിവര്‍ത്തനം, ബീഫ് നിരോധനം, സംവരണ പ്രശ്നം തുടങ്ങി സംഘപരിവാര്‍ അജണ്ടകള്‍ ഉഴുതു മറിച്ച മണ്ണിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് കര്‍ണാടകയെ ആറ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. മൈസൂര്‍ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക, കല്യാണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക

224 അംഗ നിയമസഭയാണ് കര്‍ണാടകയുടേത്. ഭരണം പിടിക്കാനുള്ള മാന്ത്രിക സംഖ്യ 113 ആണ്. 2018 ല്‍ ബിജെപിക്ക് 104 സീറ്റുകളും കോണ്‍ഗ്രസിന് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളും നല്‍കി തൂക്കു സഭയായിരുന്നു കന്നഡ നാടിന്റെ വിധി എഴുത്ത്. ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരമേറിയെങ്കിലും അല്‍പ്പായുസ്സായിരുന്നു എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്. ' ഓപ്പറേഷന്‍ കമല' (OPERATION LOTUS) വഴി 17 എംഎല്‍എ മാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരം കയ്യാളുകയായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം ബിഎസ് യെദ്യൂരപ്പയും അടുത്ത രണ്ടു വര്‍ഷക്കാലം ബസവരാജ് ബൊമ്മെയും ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കി. വീണ്ടും തൂക്കു സഭയെങ്കില്‍ ഇതൊക്കെ തന്നെ ആവര്‍ത്തിക്കും കര്‍ണാടകയിലെന്ന കാര്യത്തില്‍ സംശയമില്ല.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് കര്‍ണാടകയെ ആറ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. മൈസൂര്‍ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക, കല്യാണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക എന്നിങ്ങനെയാണത്. മൈസൂര്‍ കര്‍ണാടക മേഖല ജെഡിഎസിന്റെ ശക്തി കേന്ദ്രമാണ്. ഈ മേഖലയില്‍ ആകെയുള്ള 61 സീറ്റുകളില്‍ 27 എണ്ണം ജയിച്ചത് ജെഡിഎസ് ആയിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും 11 സീറ്റുകള്‍ വീതമായിരുന്നു മൈസൂര്‍ കര്‍ണാടക നല്‍കിയത്.

കിട്ടൂര്‍ കര്‍ണാടകയില്‍ ബിജെപിയാണ് ശക്തര്‍. ആകെയുള്ള 50 സീറ്റുകളില്‍ 30 എണ്ണം ബിജെപിക്കൊപ്പമാണ് , കോണ്‍ഗ്രസിന് 17, ജെഡിഎസിന് രണ്ടു സീറ്റുകളുമാണ് ഈ മേഖലയില്‍ നിന്ന് കിട്ടിയത്.

കല്യാണ കര്‍ണാടക കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്ന മേഖലയാണ്. 40 സീറ്റുകളില്‍ 21 എണ്ണം കോണ്‍ഗ്രസിനൊപ്പവും 15 എണ്ണം ബിജെപിക്കൊപ്പവുമാണ്. നാലു സീറ്റുകളാണ് ഇവിടെ ജെഡിഎസിനുള്ളത്.

കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് പോരിന്; താമര വാഴുമോ കൊഴിയുമോ ?
കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാട് ഉപതിരഞ്ഞെടുപ്പും പരിഗണനയില്‍

ബെംഗളുരു കര്‍ണാടകയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പവും 11 സീറ്റുകള്‍ ബിജെപിക്കൊപ്പവും നിന്നു. മേഖലയിലെ ആകെയുള്ള 32 സീറ്റുകളില്‍ നാലെണ്ണം മാത്രമാണ് ജെഡിഎസിനെ തുണച്ചത്. മധ്യ കര്‍ണാടക മേഖല 26ല്‍ 21 സീറ്റുകളും നല്‍കിയിരിക്കുന്നത് ബിജെപിക്കാണ്. വെറും 5 സീറ്റുകളാണ് കോണ്‍ഗ്രസിന് ഉള്ളത്. ജെഡിഎസിന് ഒരു ചലനവുമുണ്ടാക്കാന്‍ ആവാത്ത മേഖലയാണിത്. തീരദേശ കര്‍ണാടക എന്നും ബിജെപിയുടെ ഉറച്ച കോട്ടയാണ്. 19 ല്‍ 16 സീറ്റുകളും താമര പാര്‍ട്ടിക്കൊപ്പമാണ്. മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസിനെ തുണച്ചു ജെഡിഎസ് മത്സര രംഗത്തിറങ്ങാന്‍ ധൈര്യപ്പെടാത്ത മേഖലയാണ് തീരദേശ കര്‍ണാടക മേഖല.

logo
The Fourth
www.thefourthnews.in