പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ കർണാടക സർക്കാർ അടയ്ക്കും; മന്ത്രി ഖന്ദ്രെയുടെ ഉറപ്പ്‌

പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ കർണാടക സർക്കാർ അടയ്ക്കും; മന്ത്രി ഖന്ദ്രെയുടെ ഉറപ്പ്‌

മൈസൂരുവിലെ ആഡംബര ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിൽ തീർപ്പാക്കാനുള്ളത് 80.06 ലക്ഷം രൂപയുടെ ബില്ല്

പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച മൈസൂരുവിലെ ഹോട്ടൽ ബിൽ കർണാടക സർക്കാർ തീർപ്പാക്കും. ബിൽ തുക മുഴുവനായും അടച്ച് നിയമനടപടി ഒഴിവാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു.

മൈസൂരുവിലെ ആഡംബര ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിൽ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു പ്രധാനമന്ത്രി താമസിച്ചത്. ഒരു വർഷം പിന്നിട്ടിട്ടും 80.06 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാത്തതിനാൽ ഹോട്ടൽ നിയമനടപടിക്ക് ഒരുങ്ങുന്നതായി അറിയിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് ബിൽ തുക തീർപ്പാക്കാൻ കർണാടക സർക്കാരിന്റെ തീരുമാനം.

പ്രോജക്റ്റ് ടൈഗർ പദ്ധതിയുടെ അമ്പതാം വാർഷികം ഉദ്‌ഘാടനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി എത്തിയത്. 2023 ഏപ്രിൽ 9,10,11 തിയ്യതികളിൽ ആയിരുന്നു മൈസൂരുവിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി യും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയവും ബന്ദിപ്പൂർ കടുവാ സങ്കേതം കേന്ദ്രീകരിച്ച്‌ പരിപാടി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ കർണാടക സർക്കാർ അടയ്ക്കും; മന്ത്രി ഖന്ദ്രെയുടെ ഉറപ്പ്‌
പ്രധാനമന്ത്രി താമസിച്ചതിന്റെ ബില്ലടച്ചില്ല; മൈസൂരുവിലെ ആഡംബര ഹോട്ടല്‍ നിയമനടപടിക്ക്

ഈ സമയം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നതിനാൽ പ്രധാനമന്ത്രിയുടെയും സംഘാംഗങ്ങളുടെയും താമസത്തിനു സ്വകാര്യ ഹോട്ടലിനെ ആശ്രയിക്കുകയായിരുന്നു. 10,11 തീയതികളിലാണ് പ്രധാനമന്ത്രി ഹോട്ടലിൽ തങ്ങിയത്.

പരിപാടി കഴിഞ്ഞ്‌ അഞ്ചു മാസം പിന്നിട്ടിട്ടും ബിൽ തീർപ്പാക്കാതായതോടെ ഹോട്ടൽ മാനേജ്മെന്റ് സംഘാടകരായ എൻ ടി സി എ യ്ക്കും വനം പരിസ്ഥിതി മന്ത്രാലയത്തിനും ഇ മെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ കർണാടകയാണ് ബില്ല് തീർപ്പാക്കേണ്ടത് എന്ന മറുപടി ആയിരുന്നു ആണ് ലഭിച്ചത് . കർണാടക വനം വകുപ്പിനെഴുതിയെങ്കിലും പ്രൊജക്റ്റ് ടൈഗർ കേന്ദ്ര സർക്കാർ പദ്ധതിയാണെന്നു ചൂണ്ടിക്കാട്ടി കൈ മലർത്തി.

മാർച്ചിൽ ബില്ലിനെക്കുറിച്ച് ഓർമിപ്പിച്ച്‌ വീണ്ടും ഹോട്ടൽ അധികൃതർ കത്തയച്ചെങ്കിലും കേന്ദ്രത്തിൽ നിന്നൊരാനക്കവും ഉണ്ടായില്ല . ഇതേ തുടർന്നായിരുന്നു നിയമനടപടിക്ക് ഒരുങ്ങുന്നതായി ചൂണ്ടിക്കാട്ടിയുളള നീക്കം. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ ഉളളതിനാൽ കർണാടക സർക്കാർ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ വേണ്ട സഹായങ്ങൾ ചെയ്തിരുന്നു. പരിപാടിക്കായി 6.33 കോടി രൂപ ചിലവായി. ഇതിൽ മൂന്നു കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാരും എൻ ടി സി എയും ചിലവഴിച്ചതെന്നും കർണാടക വനം മന്ത്രി വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in