പത്ത് വര്‍ഷത്തിനിടെ ഇ ഡി കേസുകള്‍ വര്‍ധിച്ചത് നാലിരട്ടി; 
95 ശതമാനം കേസുകളും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട്

പത്ത് വര്‍ഷത്തിനിടെ ഇ ഡി കേസുകള്‍ വര്‍ധിച്ചത് നാലിരട്ടി; 95 ശതമാനം കേസുകളും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട്

ഇ ഡി എടുത്ത മിക്ക കേസുകളും കള്ളപ്പണ നിരോധന നിയമപ്രകാരമെടുത്തതാണ്

ഡല്‍ഹി മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് എതിരെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം വീണ്ടും ശക്തമാകുകയാണ്. ഇതിന് ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുത കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഇ ഡി കേസുകളുടെ വര്‍ധനയാണ്. 2014 നും 2022 നുമിടയില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണത്തില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയാണ്.

കണക്കുകള്‍ പ്രകാരം 121 പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ് 2014 നും 2022 നുമിടയില്‍ കേസെടുത്തിരിക്കുന്നത്. അതില്‍ തന്നെ 115 നേതാക്കളെയും ചോദ്യം ചെയ്യുകയോ, അവരുടെ വസതികള്‍ റെയ്ഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ 2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് 26 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് ഇ ഡി കേസെടുത്തത്. വ്യത്യസ്ത ഏജന്‍സികള്‍ അതില്‍ അന്വേഷണം നടത്തി. അതില്‍ 14 പേരായിരുന്നു പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നത്. എന്നുവച്ചാല്‍ ആകെ കേസെടുത്ത ആളുകളില്‍ 54 ശതമാനമാണ് പ്രതിപക്ഷത്തു നിന്നുള്ള നേതാക്കള്‍.

പത്ത് വര്‍ഷത്തിനിടെ ഇ ഡി കേസുകള്‍ വര്‍ധിച്ചത് നാലിരട്ടി; 
95 ശതമാനം കേസുകളും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട്
കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിന് എതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും, പ്രതിഷേധം കടുപ്പിക്കാന്‍ എഎപി

2022ൽ പുറത്ത് വന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടുന്നുണ്ടായിരുന്നു. അദ്ദേഹം പിന്നീട് അറസ്റ്റു ചെയ്യപ്പെട്ടു. ഇപ്പോൾ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റു ചെയ്യപ്പെട്ട ഡൽഹി മദ്യനയ കേസ് തന്നെയാണ് മനീഷ് സിസോദിയയക്ക് എതിരായ നടപടിയ്ക്കും പിന്നില്‍.

ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ അറസ്റ്റ് ചെയ്യപ്പെടുന്നത് ഈ വർഷം ജനുവരിയിലാണ്. അറസ്റ്റ് ചെയ്യപ്പെടുന്നതിനു കുറച്ച് മുമ്പാണ് ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജി വയ്ക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ ഡി എടുത്ത മിക്കകേസുകളും

ഇ ഡി അന്വേഷണം നേരിടുന്ന പ്രമുഖ നേതാക്കൾ

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയും അന്വേഷണം നേരിടുന്നു. 2015ലെ എംഎല്‍സി തിരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യുന്നതിന് എംഎല്‍എയ്ക്ക് 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇ ഡി അന്വേഷണം ആരംഭിക്കുന്നത് 2021ലാണ്. 1995ലെ എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണിത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ ഇടുക്കിയിലെ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് നല്‍കിയ കരാറില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി നിരവധി അന്വേഷണങ്ങളാണ് നിലവിൽ നേരിടുന്നത്. 2015ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തത്. ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമെന്റ്സിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്.

ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേലാണ് മറ്റൊരു പ്രധാനപ്പെട്ട നേതാവ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് കേസിലെങ്കിലും ഇദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്. കല്‍ക്കരി, ഗതാഗതം, മദ്യശാലകളുടെ പ്രവർത്തനം, മഹാദേവ് ഗെയിമിങ് ആപ്ലിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍.

ബിഹാർ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ റെയില്‍വേ, തൊഴില്‍ വകുപ്പുകളിൽ അഴിമതി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്നു. 2017ല്‍ ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് റെയിവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് ചില കമ്പനികള്‍ക്ക് അനുകൂലമായി പ്രവർത്തിച്ചതാണ് ഒരു കേസ്. റെയില്‍വെയില്‍ ജോലിക്ക് പകരം ഭൂമി സ്വന്തമാക്കിയെന്നതാണ് മറ്റൊരു കേസ് (2022).

ഹരിയാന മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡ മനേസർ ഭൂമിയിടപാട് കേസിൽ ഇ ഡി അന്വേഷണം നേരിടുന്നു. ഇതിനുപുറമെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) പഞ്ച്‌ഗുളയില്‍ ഭൂമിയനുവദിച്ച സംഭവത്തിലും അന്വേഷണം നേരിടുന്നുണ്ട്. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം എന്നിവർ ആംബുലന്‍സ് അഴിമതിക്കേസിലാണ് അന്വേഷണം നേരിടുന്നത്. 2010ല്‍ വഴിവിട്ട രീതിയില്‍ സിക്കിറ്റ്സ ഹെല്‍ത്ത്കെയറിന് ആംബുലന്‍സ് സർവീസ് നടത്താന്‍ കരാർ നല്‍കിയെന്നതാണ് കേസ്. 2015ലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി തലവനുമായ അഖിലേഷ് യാദവ് ഗോമതി നദീതീര പദ്ധതികളിലെ അഴിമതി ആരോപണത്തിൽ സിബിഐ, ഇ ഡി അന്വേഷണങ്ങള്‍ നേരിടുന്നു. ബിഎസ്‌പി അധ്യക്ഷയും ഉത്തർ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ പേര് കേന്ദ്ര ഏജന്‍സികളുടെ എഫ്ഐആറിലില്ലെങ്കിലും, മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പദ്ധതികള്‍ പലതും അന്വേഷണ പരിധിയിലാണ്.

ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസ് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കിയ ഗ്രാന്റില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചുള്ളതാണ്. ഫറൂഖിന്റെ മകനും ജമ്മു കശ്മീർ മുന്‍മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ ഇ ഡി 2022ല്‍ ചോദ്യം ചെയ്തിരുന്നു. ജെ ആന്‍ഡ് കെ ബാങ്കിലെ സാമ്പത്തിക ഇടപാടുകളും ഡയറക്ടമാരുടെ നിയമനവും സംബന്ധിച്ചതാണ് കേസ്. ജെ ആന്‍ഡ് കെ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് കാശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അന്വേഷണം നേരിടുന്നത്. ഒരു റെയ്ഡിനിടെ പിടിച്ചെടുത്തതായി ഇ ഡി പറയുന്ന ഡയറികളില്‍ മെഹബൂബയ്ക്കും കുടുംബത്തിനും നല്‍കിയ പണമിടപാടുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നാണ് ആരോപണം.

അഴിമതി ആരോപണത്തില്‍ 2019ലാണ് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തൂക്കിക്കെതിരെ സിബിഐ കേസെടുത്തത്. സിബിഐയുടെ എഫ്ഐആറിനെ അടിസ്ഥാനമാക്കി കള്ളപ്പണമിടപാടിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്. അടുത്ത മണിപ്പൂർ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയാണ്. അദ്ദേഹത്തിന്റ വസതിയില്‍ 2019 നവംബറിലാണ് സിബിഐ തിരച്ചില്‍ നടത്തിയത്. അഴിമതി ആരോപണം തന്നെയായിരുന്നു കേസ്. ഇബോബി ചെയർമാനായിരിക്കെ മണിപ്പൂർ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ 332 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.

പത്ത് വര്‍ഷത്തിനിടെ ഇ ഡി കേസുകള്‍ വര്‍ധിച്ചത് നാലിരട്ടി; 
95 ശതമാനം കേസുകളും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട്
അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന് ?; എന്താണ് ഡല്‍ഹി മദ്യനയകേസ് ?

കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയായിരുന്ന ശങ്കർസിങ് വഗേല മുംബൈയിലെ പ്രധാനഭൂമി വിറ്റ് ഖജനാവിന് 709 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. സിബിഐയും ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്. എന്‍സിപി തലവന്‍ ശരദ് പവാറാണ് മറ്റൊരു പ്രമുഖൻ. അദ്ദേഹവും അനന്തരവന്‍ അജിത് പവാറും മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടിന്റെ പേരിലാണ് അന്വേഷണം നേരിടുന്നത്.

logo
The Fourth
www.thefourthnews.in