നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മഞ്ജു വാര്യരുള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കാം, ഇടപെടാതെ സുപ്രീംകോടതി
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടിലെന്ന നിലപാട് എടുത്ത സുപ്രീംകോടതി മതിയായ നടപടി കൈക്കൊള്ളണമെന്നും വിചാരണ കോടതിയോട് നിര്‍ദേശിച്ചു. ഇതോടെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള 44 സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള നീക്കം വിചാരണ വൈകിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് നേരത്തെ ദിലീപ് ആരോപിച്ചിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരിക്കരുത് എന്ന് ദിലീസ് ആവശ്യപ്പെട്ടത്.
അതേസമയം, കേസിലെ വിചാരണ വൈകുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണയ്ക്കുള്ള സമയം നാല് തവണ നീട്ടിയെന്നും, ഇപ്പോള്‍ തന്നെ വിചാരണ നടപടികള്‍ മൂന്ന് വര്‍ഷം പിന്നിട്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 30 ദിവസം മതിയാകും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതി ഇന്നലെ ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് മാസത്തെ സാവകാശം തേടി ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം നൽകണമെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ അപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത് .
നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് പൾസർ സുനിയോട് 2022 ജൂലായ് 13ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിചാരണ കോടതിയിൽ മഞ്ജുവാര്യർ ഉൾപ്പെടെയുളള സാക്ഷികളെ വിസ്തരിക്കുന്നതിനെതിരെ ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ നേരത്തെ വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് വിചാരണ നീട്ടാനാണ് പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നതെന്നാണ് ദിലീപിന്റെ വാദം