വിദേശികളുടെ മൃതദേഹാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അവകാശമില്ല; സൂഫി ദർഗയുടെ ഹർജി തള്ളി സുപ്രീം കോടതി
വിദേശിയുടെ മൃതദേഹാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി. തങ്ങളുടെ ആത്മീയ ഗുരു ഹസ്രത്ത് ഷായുടെ മൃതദേഹാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൂഫി ദര്‍ഗ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ത്യയില്‍ ജനിച്ച ഹസ്രത്ത് ഷാ 1992ല്‍ പാകിസ്താന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു.
2022ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ മരിച്ച ഹസ്രത്ത് ഷായുടെ മൃതദേഹാവശിഷ്ടം ഇന്ത്യയിലെത്തിക്കാൻ അനുമതി നൽകമണമെന്നാവശ്യപ്പെട്ടാണ് സൂഫി ദര്‍ഗ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹസ്രത്ത് ഷായ്ക്ക് പ്രയാഗ്‌രാജില്‍ ബന്ധുക്കളുണ്ടെന്നും ദര്‍ഗയുടെ പരിസരത്ത് സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. അരുന്ധതി കട്‍ജു വാദിച്ചു. 2021 മാര്‍ച്ച് എട്ടിന് ഹസ്രത്ത് ഷാ തന്നെ പൂര്‍വികരുടെ കല്ലറയ്ക്കു സമീപം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വിൽപ്പത്രം തയാറാക്കിയതായും ഹര്‍ജിക്കാര്‍ വാദിച്ചു. കൂടാതെ ധാക്കയിലെ നിലവിലെ ശവകുടീരം പരിപാലിക്കപ്പെടാത്തതും വൃത്തിഹീനവുമാണെന്നും അരുന്ധതി പറഞ്ഞു.
എന്നാല്‍ അനുച്ഛേദം 32 പ്രകാരം പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. ''ഹസ്രത്ത് ഷാ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചിരുന്നു. ധാക്കയില്‍നിന്ന് ഇന്ത്യയിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടം കൊണ്ടുവരണമെന്ന ഹര്‍ജിക്കാരുടെ വാദത്തിന് ഭരണഘടനാപരമായ അവകാശമില്ല,'' സുപ്രീം കോടതി നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് ഹസ്രത്ത് ഷാ ജനിച്ചത്. 1992ല്‍ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചിട്ടും ഇന്ത്യയിലെ അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ ആത്മീയ ഗുരുവായി 2008 ഫെബ്രുവരി 24ന് തിരഞ്ഞെടുക്കുകയായിരുന്നു. 2022 ജനുവരി 21ന് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അദ്ദേഹം ധാക്കയില്‍ മരിക്കുകയായിരുന്നു.
ഹസ്രത്ത് ഷായുടെ ഇളയ സഹോദരി ഖാലിദ യൂസുഫ് സാബിര്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അവര്‍ അത് പരിഗണിച്ചില്ലെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. അവരുടെ നിവേദനത്തോട് പ്രതികരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുമോയെന്ന അഭിഭാഷകയുടെ ചോദ്യവും കോടതി പരിഗണിച്ചില്ല.