പ്രതിപക്ഷത്തിന് തിരിച്ചടി; ഡൽഹി ബില്ലിലും അവിശ്വാസപ്രമേയത്തിലും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ടിഡിപി

പ്രതിപക്ഷത്തിന് തിരിച്ചടി; ഡൽഹി ബില്ലിലും അവിശ്വാസപ്രമേയത്തിലും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ടിഡിപി

ടിഡിപി കൂടി പിന്തുണച്ചതോടെ രാജ്യസഭയിൽ ഡൽഹി ബിൽ പാസാക്കാനുള്ള ആൾബലം സർക്കാരിനായി

ഡൽഹി സർക്കാർ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാൻസ്ഫറുകളിലും കേന്ദ്രത്തിന് പൂർണ അധികാരം നൽകുന്ന വിവാദമായ ഡൽഹി സർവീസസ് ബില്ലിനെ തടയാനുള്ള പ്രതിപക്ഷത്തിന്റെ സകല വഴികളും അടയുന്നു. എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും ഡൽഹി സർവീസസ് ബില്ലിനെ പിന്തുണയ്ക്കും. രാജ്യസഭയിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ തടയാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ടിഡിപി കൂടി പിന്തുണയ്ക്കുന്നതോടെ രാജ്യസഭയിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ 124 വോട്ടുകളായി വർധിക്കും. ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിലും സർക്കാരിനെ പിന്തുണയ്ക്കാനാണ് ടിഡിപി തീരുമാനമെന്നാണ് സൂചന.

എൻഡിഎയുടെ ഭാഗമല്ലാത്ത ജഗൻ മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസും നവീൻ പട്നായികിന്റെ ബിജു ജനതാദളും ഇതിനോടകം തന്നെ ഡൽഹി സർവീസസ് ബില്ലിനുള്ള പിന്തുണ അറിയിച്ചുകഴിഞ്ഞു. നിലവിൽ 237 അംഗങ്ങളുള്ള രാജ്യസഭയിൽ 124 പേരുടെ പിന്തുണ ലഭിക്കുന്നതോടെ ഗവണ്മെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ 2023 യാതൊരു തടസവും കൂടാതെ പാസാക്കിയെടുക്കാൻ സർക്കാരിനാകും. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം തുടങ്ങി പ്രധാന തീരുമാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിൽ നിന്ന് കേന്ദ്രസർക്കാരിലേക്ക് മാറ്റാനായി കൊണ്ടുവന്ന വിവാദ ഭേദഗതി ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. പക്ഷെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ബിൽ ചർച്ചയ്‌ക്കെടുക്കാൻ സാധിച്ചിരുന്നില്ല.

പ്രതിപക്ഷത്തിന് തിരിച്ചടി; ഡൽഹി ബില്ലിലും അവിശ്വാസപ്രമേയത്തിലും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ടിഡിപി
ഡൽഹി നിയമഭേ​ദ​ഗതി ബില്‍: കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി

ടിഡിപിയുടെ നീക്കത്തിടെ വളരെ രൂക്ഷമായാണ് എഎപി പ്രതികരിച്ചത്. “ടിഡിപി, വൈഎസ്ആർസിപി, ബിജെഡി എന്നീ പാർട്ടികൾ സമ്മർദമൂലമാകാം സർക്കാരിനെ അനുകൂലിക്കാൻ തീരുമാനമെടുന്നത്. ബില്ലിനെ പിന്തുണയ്ക്കുന്നർ ദേശവിരുദ്ധരെന്നാണ് ഓർമിക്കപ്പെടുക. ഡൽഹിയിൽ ഈ ബിൽ കൊണ്ടുവരുന്നതിൽ വിജയിച്ചാൽ ബിജെപി ഇതര സംസ്ഥാനങ്ങളിലും സമാനമായ നടപടി ഉണ്ടാകുമെന്ന് ഓർക്കണം. ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്," എഎപി എം പി രാഘവ് ഛദ്ദ പറഞ്ഞു. എഎപി എം പി സഞ്ജയ് സിങ്ങും കോൺഗ്രസ് എം പി രജനി പാട്ടീലിനെയും സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനാൽ 106 അംഗങ്ങളുടെ പിന്തുണ മാത്രമേ രാജ്യസഭയിൽ പ്രതിപക്ഷത്തിനുള്ളൂ.

ഉദ്യോഗസ്ഥ തലത്തിലെ സകല അധികാരങ്ങളും കേന്ദ്രത്തിന്റെ കയ്യിൽ തന്നെ നിക്ഷിപ്തമാക്കുന്ന ഭേദഗതി മെയ് 19നാണ് കൊണ്ടുവന്നത്. പോലീസ്, ക്രമസമാധാനം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴികെ, രാജ്യതലസ്ഥാനത്തെ ഉദ്യോഗസ്ഥ ചുമതലകൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന മെയ് 11 ലെ സുപ്രീംകോടതി വിധിയെ അസാധുവാക്കുന്നതായിരുന്നു ഭേദഗതി. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായിരുന്ന അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. കൂടാതെ കെജ്രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന എഎപി നേതാക്കൾ ഭേദഗതിക്കെതിരെ പിന്തുണ ശേഖരിക്കാൻ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in