മോർബി പാലം ദുരന്തം: നവീകരണം നടത്തിയ  ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്‍പതുപേർ അറസ്റ്റിൽ

മോർബി പാലം ദുരന്തം: നവീകരണം നടത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്‍പതുപേർ അറസ്റ്റിൽ

പാലത്തിന്റെ നവീകരണ ജോലികൾ ചെയ്ത ഒറേവ എന്ന കമ്പനി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ

ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന് 130 ലധികം പേർ മരിച്ച സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. പാലത്തിന്റെ നവീകരണ പണികൾ ചെയ്ത കമ്പനിയായ ഒറേവയുടെ മാനേജർമാരും ടിക്കറ്റ് വിൽപനക്കാരും പാലം അറ്റകുറ്റപ്പണി ചെയ്യുന്ന കോൺട്രാക്ടർമാരും മൂന്ന് സെക്യൂരിറ്റി ഗാർഡുകളും ഉൾപ്പെടെയാണ് അറസ്റ്റിലായത്. പാലത്തിന്റെ നവീകരണ ജോലികൾ ചെയ്ത ഒറേവ എന്ന കമ്പനി നിരവധി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ.

നവീകരണത്തിനു ശേഷം പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിലാണ് തകർന്നുവീണത്. എന്നാൽ കാരണക്കാരിൽ ഉന്നത മേധാവികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിരുന്നു. അതേസമയം, കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മോർബി പോലീസ് മേധാവി അശോക് യാദവ് പറഞ്ഞു.

മച്ചു നദിക്കു മുകളിലൂടെ പോകുന്ന 230 മീറ്റർ നീളമുള്ള തൂക്കുപാലം ബ്രിട്ടിഷുകാരുടെ കാലത്താണ് നിർമ്മിച്ചത്. 140 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായുളള കരാർ ഒറേവ കമ്പനി മാർച്ചിലാണ് ഒപ്പിട്ടത്. 15 വർഷത്തെ കരാറാണ് ഒപ്പുവച്ചത്. ഒപ്പുവച്ച് ഏഴു മാസത്തിനു ശേഷം ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സര ആഘോഷവേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടാൻ കമ്പനി കരാറിൽ പറഞ്ഞിരുന്നു. എന്നാൽ, പൊതുജനങ്ങൾക്കായി നേരത്തെ പാലം തുറന്നു കൊടുത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല, പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തവർ അത് കൃത്യമായി ചെയ്തില്ലെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.

അപകടം നടക്കുന്നതിന് മുന്നെ 12 രൂപ മുതൽ 17 രൂപ വരെ നിരക്കില്‍ 500 ഓളം പേർക്കാണ് ടിക്കറ്റ് വിറ്റിരുന്നത്. പഴയ മെറ്റൽ കേബിളുകൾക്ക് ഇത്രയധികം ആളുകളെ താങ്ങാനുളള ശേഷി ഉണ്ടായിരുന്നില്ല. ഒരേസമയം, 125 ഓളം ആളുകൾക്ക് മാത്രമേ പാലത്തിൽ കയറാൻ സാധിക്കൂ. കൂടാതെ, ചിലർ കേബിളുകൾ മനഃപൂർവം കുലുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

മോർബി പാലം ദുരന്തം: നവീകരണം നടത്തിയ  ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്‍പതുപേർ അറസ്റ്റിൽ
ഗുജറാത്തില്‍ തൂക്കുപാലം തകർന്ന് വീണ് 141 മരണം, പുഴയില്‍ വീണവര്‍ക്കായി തിരച്ചില്‍

രണ്ട് കോടി രൂപ ഉപയോഗിച്ച് കമ്പനി പാലത്തിന്റെ നവീകരണം പൂർത്തിയാക്കിയെന്നാണ് ഒറേവ മാനേജിംഗ് ഡയറക്ടർ ജയ്സുഖ്ഭായ് പട്ടേൽ രണ്ടാഴ്ച മുന്നെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കൂടാതെ, എട്ട് മുതൽ 10 വർഷം വരെ പാലത്തിന് ഒന്നും സംഭവിക്കില്ലെന്ന അവകാശവാദവും അദ്ദേഹം ഉയർത്തിയിരുന്നു. എന്നാൽ, പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾക്കുശേഷം അധികൃതർ പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകിയിരുന്നില്ല.

logo
The Fourth
www.thefourthnews.in