'ജയലളിതയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, ചികിത്സയില്‍ ഇടപെട്ടിട്ടില്ല'; അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ശശികല

'ജയലളിതയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, ചികിത്സയില്‍ ഇടപെട്ടിട്ടില്ല'; അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ശശികല

അറുമുഖ സാമി കമ്മീഷൻ റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് ശശികല

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അറുമുഖസാമി കമ്മീഷൻ റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് വി കെ ശശികല. ജയലളിതയുടെ ചികിത്സയിലുണ്ടായ വീഴ്ചകൾക്ക് ഉത്തരവാദിയാണെന്ന ആരോപണങ്ങളാണ് ശശികല നിഷേധിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കമ്മീഷൻ റിപ്പോർട്ടിൽ ശശികല കുറ്റക്കാരിയാണന്ന് കണ്ടെത്തിയിരുന്നു. മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിനും ശശികലയ്ക്കുമെതിരെ അന്വേഷണത്തിനും ശുപാർശ ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ അന്വേഷണം നേരിടാൻ തയ്യാറാണെന്നും ശശികല പറഞ്ഞു.

"റിപ്പോർട്ടിലെ ആരോപണങ്ങള്‍ ഞാൻ നിഷേധിക്കുന്നു. ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിരുന്നില്ല. അത് സംബന്ധിച്ച് അന്വേഷണം നേരിടാൻ തയ്യാറാണ്."

ശശികല

മൂന്ന് പേജുള്ള കത്തിലാണ് ശശികലയുടെ പ്രതികരണം. ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിരുന്നില്ലെന്ന് ശശികല വ്യക്തമാക്കുന്നു. "റിപ്പോർട്ടിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു. ജെ ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിരുന്നില്ല. ഇത് സംബന്ധിച്ച് അന്വേഷണം നേരിടാൻ ഞാൻ തയ്യാറാണ്. ജയലളിതയുമായി പ്രശ്നങ്ങളില്ല. ഞങ്ങള്‍ രണ്ടുപേരും സുഹൃദ്ബന്ധത്തിന്റെ മാതൃകകളായിരുന്നു'' -ശശികല പറയുന്നു.

ജയലളിതക്ക് ആൻജിയോഗ്രാം നൽകേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അവരെ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോവാനുള്ള നീക്കത്തെയും തടഞ്ഞിട്ടില്ല. 2016ൽ ജയയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ല എന്ന് ഡോക്ടർമാർ തീരുമാനിച്ചിരുന്നു. കേന്ദ്ര സർക്കാർ അയച്ച എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ജയലളിതയുടെ ചികിത്സ നടന്നിട്ടുള്ളത്. അതിൽ ഇടപെട്ടിട്ടില്ല. ആൻജിയോഗ്രാം പിന്നീട് നടത്തിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്. ഇക്കാര്യം തെളിയിക്കാൻ തെളിവുകൾ കയ്യിലുണ്ടെന്ന് ശശികലയുടെ അഭിഭാഷകനും വ്യക്തമാക്കി.

സർക്കാർ നിയമസഭയിൽ വെച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ജയലളിതയുടെ പേഴ്‌സണൽ ഫിസിഷ്യനും ശശികലയുടെ ബന്ധുവുമായ ഡോ. ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരെയും കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്.

2016 സെപ്റ്റംബർ 22ന് ജയലളിതയെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങളും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അവർക്ക് നൽകിയ ചികിത്സയും കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഡോക്‌ടർമാർ നിർദേശിച്ചിട്ടും ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി നടത്താത്തത് എന്തുകൊണ്ടാണെന്നും യുകെയിൽ നിന്നുള്ള ഡോ. റിച്ചാർഡ് ബീൽ നിർദേശിച്ചതുപോലെ ജയലളിതയെ തുടർ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും റിപ്പോർട്ടിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്.

'ജയലളിതയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, ചികിത്സയില്‍ ഇടപെട്ടിട്ടില്ല'; അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ശശികല
ജയലളിതയുടെ മരണം: ശശികല കുറ്റക്കാരി;മുൻ ആരോഗ്യമന്ത്രിക്കെതിരെയും അന്വേഷണത്തിന് ശുപാർശ

അന്നത്തെ ആരോഗ്യമന്ത്രി വിജയ ഭാസ്‌കറിനെതിരെയും റിപ്പോർട്ടിൽ ശക്തമായ പരാമർശമുണ്ട്. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ജയലളിത മരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മരണത്തെക്കുറിച്ച് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റിപ്പോർട്ട് നൽകിയത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് എഐഎഡിഎംകെ നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യൻ ആരോപിച്ചിരുന്നു. ഇതേതുടർന്നാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചത്. എഐഎഡിഎംകെ സർക്കാർ രൂപീകരിച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷൻ 2017 നവംബർ 22നാണ് കേസിൽ വാദം തുടങ്ങിയത്. ജസ്റ്റിസ് അറുമുഖസ്വാമി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാണ്.

logo
The Fourth
www.thefourthnews.in