'തൊഴിലാളികൾ സുരക്ഷിതർ;' ഉത്തരാഖണ്ഡിൽ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തി

'തൊഴിലാളികൾ സുരക്ഷിതർ;' ഉത്തരാഖണ്ഡിൽ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തി

ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്

ഉത്തരാഖണ്ഡിലെ ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ തൊഴിലാളികൾ സുരക്ഷിതരെന്ന് അധികൃതർ. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു തുരങ്കം ഭാഗികമായി തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

'എല്ലാവരും സുരക്ഷിതരാണ്. അവരുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്' - ഉത്തരകാശി സർക്കിൾ ഓഫീസർ പ്രശാന്ത് കുമാർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ വെള്ളവും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകിയതായും അദ്ദേഹം അറിയിച്ചു. നാലര കിലോമീറ്റര്‍ ടണലിൽ വലിയ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞുവീണ് പുറത്തേക്കുള്ള വഴി അടയുകയായിരുന്നു. നിലവിൽ സ്ലാബിന്റെ 20 മീറ്റർ നീക്കം ചെയ്തിട്ടുണ്ടെന്നും ഇനിയൊരു 35 മീറ്റർ കൂടി മാറ്റിയാൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സാധിക്കുമെന്നും രക്ഷാസംഘം പറഞ്ഞു.

എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ചാണ് സംഘം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിൽനിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് നിർമാണം നടക്കുന്നത്. തുരങ്കം പണി പൂർത്തിയായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയും. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നത്.

'തൊഴിലാളികൾ സുരക്ഷിതർ;' ഉത്തരാഖണ്ഡിൽ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തി
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു; കുടുങ്ങി 40 തൊഴിലാളികള്‍

രക്ഷാപ്രവർത്തനത്തെക്കുറിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു."സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ ഞാൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തുണ്ട്. എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in