'പോരാട്ടം ഇനി കോടതിയിൽ'; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ

'പോരാട്ടം ഇനി കോടതിയിൽ'; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചതിനാലാണ് പോരാട്ടം കോടതിയിൽ തുടരാൻ താരങ്ങൾ തീരുമാനിച്ചത്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങൾ. അതേസമയം നിയമ പോരാട്ടം കോടതിയിലൂടെ തുടരുമെന്നും താരങ്ങൾ വ്യക്തമാക്കി. സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഒപ്പം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരും ട്വീറ്റ് ചെയ്തു.

ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചതായും അതിനാൽ സമരം ഇനി റോഡിൽ ആയിരിക്കില്ലെന്നും കോടതിയിലായിരിക്കുമെന്നുമാണ് താരങ്ങൾ പറഞ്ഞത്.

'ജൂൺ 7 ന് നടന്ന ചർച്ചകൾ പ്രകാരം സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കി. ആറ് വനിതാ ഗുസ്തി താരങ്ങൾ സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമ ആരോപണങ്ങളിൽ അന്വേഷണം നടത്തുകയും ജൂൺ 15 ന് ഡൽഹി പോലീസ്, കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇനി നീതി ലഭിക്കുന്നത് വരെ പോരാട്ടം കോടതിയിൽ തുടരും, റോഡിലാകില്ല. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ പറഞ്ഞതനുസരിച്ച് ജൂലൈ 11ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. വാഗ്ദാനം നടപ്പിലാക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കും' ട്വീറ്റിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് തത്ക്കാലം ഇടവേള എടുക്കുന്നതായി സാക്ഷി മാലിക്കും, വിനേഷ് ഫോഗട്ടും വ്യക്തമാക്കി.

'പോരാട്ടം ഇനി കോടതിയിൽ'; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ
ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതിയുടെ സ്‌റ്റേ

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരെ അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്രത്തിന് ജൂൺ 15 വരെ ഗുസ്തി താരങ്ങൾ സമയം നൽകിയിരുന്നു. അതുവരെ സമരം നിർത്തി വച്ചിരിക്കുകയായിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനും കുടുംബത്തെയും ഒഴിവാക്കി ഗുസ്തി ഫെഡറേഷനിലേക്ക് സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്താമെന്നും കേന്ദ്രം ഗുസ്തി താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in