എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തിയുണ്ട്, ഇനിയെന്ത്? ദേവഗൗഡയെ കാണാന്‍ ജെഡിഎസ് കേരള ഘടകം

എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തിയുണ്ട്, ഇനിയെന്ത്? ദേവഗൗഡയെ കാണാന്‍ ജെഡിഎസ് കേരള ഘടകം

ജെഡിഎസ് ബിജെപിക്ക് കൈ കൊടുത്തതില്‍ കര്‍ണാടകയിലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്

ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) കേരള ഘടകം നേതാക്കാള്‍ പാര്‍ട്ടി തലവന്‍ എച്ച് ഡി ദേവഗൗഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍ഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലുള്ള അതൃപ്തി നേരിട്ടറിയിച്ചേക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവരാണ് ദേവഗൗഡയെ ബെംഗളൂരുവിലെത്തി കാണുന്നത്. കേരള ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം എന്ന് നേരത്തെ ദേവേഗൗഡ പ്രതികരിച്ചിരുന്നു.

എന്‍ഡിഎയിലേക്ക് ചേക്കേറിയ ജെഡിഎസിന്റെ തീരുമാനം കേരള ഘടകത്തിന് സമ്മര്‍ദം നല്‍കിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്നാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോസ് തെറ്റയില്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണിയില്‍ തന്നെ ഇത് വലിയ പ്രതിസന്ധിയായേക്കും. ബിജെപിക്കെതിരെ മത്സരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് എല്‍ഡിഎഫ്. അതിനാല്‍ ജെഡിഎസിന്റെ ഇരട്ടനിലപാട് ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

ഏത് മുന്നണിയില്‍ നിലകൊള്ളണമെന്നുള്ളതില്‍ ജെഡിഎസ് കേരള ഘടകത്തിന് അവ്യക്തതയില്ലെന്ന് ജോസ് തെറ്റയില്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. കേരള ഘടകം എല്‍ഡിഎഫിന് ഒപ്പം തുടരും. കൂറുമാറ്റ നിരോധന നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് ആശങ്കയില്ല. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പും നേരിട്ടിട്ടുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ജോസ് തെറ്റയില്‍ വ്യക്തമാക്കിയിരുന്നു.

എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തിയുണ്ട്, ഇനിയെന്ത്? ദേവഗൗഡയെ കാണാന്‍ ജെഡിഎസ് കേരള ഘടകം
മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം

ജെഡിഎസ് ബിജെപിക്ക് കൈ കൊടുത്തതില്‍ കര്‍ണാടകയിലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ താനുമായി കൂടിയാലോചിച്ചില്ലെന്ന് ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിം തുറന്നുപറഞ്ഞു. ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി, ബിജെപി ഇങ്ങോട്ട് വരണമായിരുന്നെന്നും ഇബ്രാഹിം പറയുന്നു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംബന്ധിച്ച് ഒക്ടോബര്‍ 16ന് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇബ്രാഹിം അറിയിക്കുന്നത്. സഖ്യം സംബന്ധിച്ച് ഒരു തീരുമാനം എടുക്കുമ്പോള്‍ അത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്നും പുതിയ തീരുമാനങ്ങള്‍ തന്നെ വേദനിപ്പിച്ചതായും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് ഇബ്രാഹിമിന്റെ നിലപാട്.

ബിജെപിക്കൊപ്പം ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികളുണ്ടാകില്ലെന്നാണ് ദേവഗൗഡ പറഞ്ഞത്. നേതാക്കളാരും പാര്‍ട്ടി വിടില്ല. പുതിയ സഖ്യരൂപീകരണം മൂലം പാര്‍ട്ടിക്ക് വീഴ്ചയുണ്ടാകുമെന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണ്. ഗുണവും ദോഷവും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടാണ് തീരുമാനമെടുത്തതെന്നും പാര്‍ട്ടി തലവന്‍ ചൂണ്ടിക്കാണിച്ചു. പാര്‍ട്ടിയെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് സഖ്യമെന്നും ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സെപ്തംബര്‍ 22നായിരുന്നു ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എച്ച് ഡി കുമാരസ്വാമി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ജെഡിഎസ് നിലകൊണ്ടത്.

logo
The Fourth
www.thefourthnews.in