വേദനകളെ കലയിലൂടെ പ്രതിരോധിക്കുന്ന ജിനേഷ്

വേദനകളെ കലയിലൂടെ പ്രതിരോധിക്കുന്ന ജിനേഷ്

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്ന് ഇനങ്ങളുമായാണ് ജിനേഷ് മത്സരിക്കാനെത്തിയത്.

പാട്ട് പഠിക്കാത്ത എന്നാല്‍ ചെറുപ്പം തൊട്ടേ പാട്ടു പാടുന്ന ജെ എസ് ജിനേഷിന് അധ്യാപകരും സുഹൃത്തുക്കളും പറഞ്ഞുതുടങ്ങിയപ്പോഴാണ് ആത്മവിശ്വാസം വന്നു തുടങ്ങിയത്. അവരുടെ പ്രോത്സാഹനത്തില്‍ പാടി തെളിയിച്ചുക്കൊണ്ടിരിക്കുന്ന ആ കലാകാരന്‍ മൂന്ന് മത്സരയിനങ്ങളുമായാണ് ഇത്തവണ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വണ്ടി കയറിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നന്നായി മത്സരിക്കാന്‍ ആത്മവിശ്വാസമുള്ള ജിനേഷിന് ഒരു വിഷമം മാത്രമേയുള്ളു. എക്കാലവും തന്നെ അലട്ടുന്ന ഇതൊന്നും കാണാന്‍ മാതാപിതാക്കളില്ലല്ലോ എന്ന വിഷമം.

അമ്മയും അച്ഛനും ചേട്ടനും അടങ്ങിയ ചെറിയ സന്തുഷ്ട കുടുംബമായിരുന്നു ജിനേഷിന്റത്. എന്നാല്‍ ഇവിടേക്കാണ് അപ്രതീക്ഷിതമായി പ്രമേഹമെന്ന വില്ലന്‍ കയറിവരുന്നത്. അതോടെ സങ്കടത്തിന്റെയും ദുരിതത്തിന്റെയും ആഴക്കടലിലേക്കായിരുന്നു ജിനേഷിന്റെ കുടുംബത്തിന്റെ യാത്ര. അതിന് ശേഷം സന്തോഷമെന്താണെന്ന് അറിഞ്ഞിട്ടില്ലെന്നാണ് ജിനേഷ് പറയുന്നത്. അധികം വൈകാതെ രണ്ട് പേരും കിടപ്പിലായി. മരുന്ന് വാങ്ങാന്‍ പോലും കാശില്ലാത്ത ദുരിതപ്പെയ്ത്തില്‍ നിന്നും ഒറ്റമുറി വീട്ടില്‍ ജിനേഷിനെ തനിച്ചാക്കി അവര്‍ രണ്ട് പേരും മരണം വഴി രക്ഷപ്പെട്ടു.

വേദനകളെ കലയിലൂടെ പ്രതിരോധിക്കുന്ന ജിനേഷ്
കലയും മഴയും പെയ്തു; മനം നിറഞ്ഞ് കൊല്ലം

കഷ്ടപ്പാടുകള്‍ക്കിടയില്‍ മോചനം ലഭിക്കാന്‍ ജ്യേഷ്ഠന്‍ പ്രവാസ ജീവിതം തിരഞ്ഞെടുത്തത്തോടെ അക്ഷരാര്‍ത്ഥത്തില്‍ ജിനേഷ് ഒറ്റയ്ക്കാവുകയായിരുന്നു. സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ് തനിക്കുള്ള ഭക്ഷണം വരെ പാകം ചെയ്തിറങ്ങുന്ന ജിനേഷ് കലോത്സവ സമയത്തും പതിവുകള്‍ തെറ്റിച്ചില്ല. നന്ദിയോട് എസ് കെ വി സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരന്‍ ജിനേഷ് റബ്ബര്‍ ടാപ്പിംഗിന് പോയും, വിറക് വെട്ടിയും, കൂലിപ്പണി ചെയ്തുമാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്.

വേദനകള്‍ മറക്കാന്‍ കലയാണ് ജിനേഷ് മരുന്നായി തിരഞ്ഞെടുത്തത്. ഇതൊന്നും കാണാന്‍ അവരില്ലല്ലോയെന്ന സങ്കടം ജിനേഷിന്റെ വാക്കുകളിലുണ്ടെങ്കിലും കര്‍ട്ടന്‍ ഉയരുമ്പോള്‍ ഇമ്പത്തിലും ഈണത്തിലുമുള്ള ജിനേഷിന്റെ പാട്ടുകള്‍ക്ക് ഗ്യാരണ്ടിക്കുറവ് ഒന്നുമില്ല.

logo
The Fourth
www.thefourthnews.in