ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ
ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ

ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം, ഗവർണർക്കെതിര മുഖ്യമന്ത്രി; സർക്കാർ സുപ്രീംകോടതിയിലേക്ക്

ഒരു വര്‍ഷവും 10 മാസവും ആയി എട്ട് ബില്ലുകളാണ് ഗവർണറുടെ അനുമതിക്കായി കിടക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു

നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ബില്ലുകൾ പാസാകാതെ വൈകുന്നത് ഗവര്‍ണറുടെ അനുചിതമായ സമീപനം മൂലമാണ്. ഒരു വര്‍ഷവും 10 മാസവുമായി എട്ട് ബില്ലുകളാണ് അദ്ദേഹത്തിന്റെ അനുമതിക്കായി കിടക്കുന്നത്. ഈ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല. ഗവർണറുടെ നടപടി കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്.

ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ
'വലിയ പാത്രത്തിലെ ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ അതെടുത്ത് മാറ്റുകയല്ലേ വേണ്ടൂ'; കരുവന്നൂരിൽ ഇ ഡിക്കെതിരെ മുഖ്യമന്ത്രി

ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം വരുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചതല്ല. ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയിട്ടും ഗവർണർ ബില്ലുകളിൽ ഒപ്പിട്ടില്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. എന്നാൽ സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ല. ഈ നടപടി കൊളോണിയൽ കാലത്തെ രീതിയാണ്. സർക്കാരിന്റെ ഉപദേശം തേടിയാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.

വിഷയത്തിൽ നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയാണ് സർക്കാരിനുമുന്നിലുള്ള വഴി. ഗവർണർക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാൻ അധികാരമുണ്ടോയെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് രിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ മുതിര്‍ന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ
പ്രതിപക്ഷം സങ്കുചിതത്വം വെടിയണം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

ആരോഗ്യവകുപ്പിലെ തൊഴില്‍ തട്ടിപ്പില്‍ ശാസ്ത്രീയ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരും. അതു വരെ കാക്കാം. പത്തനംതിട്ട സ്വദേശി അഖില്‍ സജീവ് എന്നയാള്‍ പണം വാങ്ങി എന്നായിരുന്നു പരാതി. രേഖാമൂലം പരാതി നല്‍കാന്‍ മന്ത്രി അന്നുതന്നെ പറഞ്ഞു. സെപ്റ്റംബർ 13 നാണ് മന്ത്രിക്ക് പരാതി ലഭിച്ചത്. പിന്നീട് സ്റ്റാഫ് അംഗം പണം വാങ്ങിയെന്ന പരാതിയില്‍ മന്ത്രി വിശദീകരണം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂരിൽ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിക്കെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉയർത്തിയത്. കേരളത്തിലെ സഹകരണമേഖലയുടെ കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂരിന്റെ പേരിൽ സിപിഎം നേതാക്കളെ ലക്ഷ്യം വച്ചുള്ള ഇ ഡിയുടെ നീക്കം, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. പാർട്ടി നേതാക്കൾക്ക് ബിനാമികളുടെ ആവശ്യമില്ല. അവരെ ലക്ഷ്യം വച്ചുള്ള ഇത്തരം അനുചിതമായ നീക്കങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in