വ്യവസായിയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ, ചുരത്തിൽ കണ്ടെത്തിയ ബാഗ് പരിശോധിക്കുന്നു
വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയില്‍. ഫര്‍ഹാനയുടെ സഹോദരൻ ആഷിക്കാണ് പിടിയിലായത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിൽ ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇരുവരും കൊല്ലപ്പെട്ട സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായിരുന്നു.
അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ പെട്ടികള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ ആഷിക്കിനെ സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടക്കുന്നത്. ആഷിക്കാണ് ഹോട്ടലില്‍ ബാഗ് എത്തിച്ചതെന്നും ഇയാളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം നടന്നതെന്നുമാണ് വിവരം.
കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടലില്‍ പ്രതികള്‍ രണ്ട് റൂമുകളാണ് ബുക്ക് ചെയ്തത്. ഒന്നാം നിലയിലെ 3,4 നമ്പര്‍ റൂമുകളാണ് ബുക്ക് ചെയ്തത്. ഹോട്ടല്‍ മുറിയില്‍ വച്ച് മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു എന്നാണ് സൂചന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
പ്രതികളിലൊരാളായ ഷിബിലിയെ 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹോട്ടലില്‍ ജോലിക്കെടുത്തതെന്ന് സിദ്ദിഖിന്റെ മകന്‍ പറഞ്ഞു. എന്നാല്‍ മോശം സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടേണ്ടി വന്നു. കൊടുക്കാനുള്ള പണം നല്‍കിയ ശേഷമായിരുന്നു പിരിച്ചു വിടല്‍. ഇതിന് 45 മിനിറ്റിന് ശേഷം സിദ്ദിഖ് ഹോട്ടലില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നും മകന്‍ പറയുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ടുകൾ.
എടിഎം വഴി പണം നഷ്ടമായിക്കൊണ്ടിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് മകന്‍
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സിദ്ദിഖിനെ ഫോണില്‍ കിട്ടാതായതെന്ന് മകന്‍ പറയുന്നു. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഹോട്ടലില്‍ സിദ്ദിഖ് ഇല്ല എന്ന് അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷമാണ്. എന്നാല്‍ എടിഎം വഴി പണം നഷ്ടമായിക്കൊണ്ടിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയതെന്നും മകന്‍ പറയുന്നു.