വന്യമൃഗങ്ങള്‍ക്കായുള്ള വൈദ്യുതിക്കെണി: കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പാലക്കാട് പൊലിഞ്ഞത് ഏഴ് ജീവനുകള്‍
വന്യമൃഗശല്യം തടയാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതക്കെണികൾ മൂലം സംസ്ഥാനത്ത് പൊലിഞ്ഞ പത്ത് മനുഷ്യജീവനുകളില്‍ ഏഴും പാലക്കാട് ജില്ലയില്‍. ഇന്നലെ പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുളളിയിൽ രണ്ടു യുവാക്കളാണ് ഒടുവിലത്തെ ഇരകൾ. പുതുശേരി സ്വദേശി സതീഷ് (22) കൊട്ടേക്കാട് സ്വദേശി ഷിജിത് (22) എന്നിവരാണ് മരണപ്പെട്ടത്.
2022 മെയ് 19ന് മുട്ടിക്കുളങ്ങരയിൽ കാട്ടുപന്നിയ്ക്കായി വെച്ച വൈദ്യുതിക്കെണിയിൽ കുടുങ്ങി പോലീസുകാർ മരിച്ചിരുന്നു. സംഭവത്തില്‍ മുട്ടിക്കുളങ്ങര സ്വദേശിയായ സുരേഷിനെ അറസ്റ്റ് ചെയ്തിരുന്നു. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ മോഹൻദാസ്, അശോക് എന്നിവരാണ് അന്ന് മരണപ്പെട്ടത്. സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ പോകുമ്പോഴായിരുന്നു അപകടം.
പെരുമാട്ടി, ശ്രീകൃഷ്ണപുരം, എലപ്പുള്ളി എന്നിവിടങ്ങളിലും പന്നിക്കെണിയിൽ കുടുങ്ങി മരണങ്ങള്‍ സംഭവിച്ചിരുന്നു. ജില്ലയിലെ മലയോര മേഖലകളിൽ അനുമതിയോടെ വൈദ്യുതി വേലികൾ സ്ഥാപിക്കാറുണ്ടെങ്കിലും ചിലയിടങ്ങളിൽ വൈദ്യുതി ലൈനിൽ നിന്നും നേരിട്ട് കണക്ഷൻ കൊടുക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.
സാധാരണ പത്ത് വോൾട്ടിന് താഴെ മാത്രം വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള വൈദ്യുതി വേലികൾക്കാണ് അനുമതി ലഭിക്കുക. ഇത്തരത്തിലുള്ള വൈദ്യുതി വേലികളാണെങ്കില്‍ ഷോക്കേല്‍ക്കുന്നയാള്‍ തെറിച്ച് വീഴുക മാത്രമാണ് ചെയ്യുക. അപകട മരണങ്ങൾ ഒഴിവാകുകയും ചെയ്യും.
എന്നാൽ ചിലർ മനപൂർവം മൃഗങ്ങളെ കൊല്ലുന്നതിന് വേണ്ടി വോൾട്ട് കൂട്ടി വൈദ്യുതി കടത്തി വിടും. വൈദ്യുതി ലൈനിൽ നിന്നും നേരിട്ട് കണക്ഷൻ കൊടുക്കാൻ പാടില്ലായെന്നിരിക്കേയാണ് പലരും ഇത്തരത്തിൽ അപകടകരമായ രീതിയിൽ വേലികള്‍ സ്ഥാപിക്കുന്നത്.