ആഗോള തിളപ്പ്, എല്‍നിനോ; മണ്‍സൂണിലും വെയിലേറ്റ് പൊള്ളി കേരളം

ആഗോള തിളപ്പ്, എല്‍നിനോ; മണ്‍സൂണിലും വെയിലേറ്റ് പൊള്ളി കേരളം

സെപ്തംബര്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ചെറിയ മഴയും കിട്ടിയില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് കടക്കും.

കേരളം വരള്‍ച്ചയിലേക്ക്. സെപ്തംബര്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ചെറിയ മഴയും കിട്ടിയില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് കടക്കും എന്ന് വിദഗ്ദ്ധര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ താരതമ്യേന മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും ഈ വര്‍ഷം ഉണ്ടായില്ല. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 50 ശതമാനത്തിലധികം മഴ കുറവാണ് ലഭിച്ചത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 90 ശതമാനം മഴക്കുറവ് രേഖപ്പെടുത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ വരള്‍ച്ചയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍. വരള്‍ച്ച പ്രതിരോധ മാര്‍ഗങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ കൈമാറും.

എല്ലാ മഴ മുന്നറിയിപ്പുകളേയും അപ്രസക്തമാക്കുന്നതാണ് ഈ വര്‍ഷത്തെ മഴക്കുറവ് കണക്കുകള്‍

ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിലിറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 877.1 മില്ലി ലിറ്റര്‍ മഴ മാത്രമാണ് ഈ കാലയളവില്‍ ലഭിച്ചത്. കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2016ന് സമാനമായ എല്‍നിനോ പ്രതിഭാസം ഇത്തവണ കേരളത്തെയം ബാധിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മഴ ചുരുങ്ങിയ തോതിലെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ നിന്ന് ലഭിച്ചിരുന്നു. എല്ലാ മഴ മുന്നറിയിപ്പുകളേയും അപ്രസക്തമാക്കുന്നതാണ് ഈ വര്‍ഷത്തെ മഴക്കുറവ് കണക്കുകള്‍.

ആഗോള തിളപ്പ്, എല്‍നിനോ; മണ്‍സൂണിലും വെയിലേറ്റ് പൊള്ളി കേരളം
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

'ആഗോള തിളപ്പിന്റെ ദിനങ്ങള്‍'

'ആഗോള താപനം ആഗോള തിളപ്പായെന്ന മുന്നറിയിപ്പുമായി യുന്‍ എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് എത്തിയത് ജൂലൈ മാസത്തിലാണ്. വെന്തുരുകലിന്റെ കാലത്തിലൂടെയാണ് കേരളവും കടന്നുപോവുന്നതെന്ന് വിദഗ്ദ്ധര്‍. 34- 35 ഡിഗ്രി വരെയാണ് കേരളത്തില്‍ പലയിടങ്ങളിലും താപനില രേഖപ്പെടുത്തുന്നത്. എന്നാല്‍ അനുഭവവേദ്യമാവുന്ന ചൂട് 40 ഡിഗ്രിയിലുമധികമാണ്. പലയിടങ്ങളിലും താപസൂചിക 40 ഡിഗ്രിയ്ക്ക് മുകളിലാണ്. അള്‍ട്രാ വയലറ്റ് സൂചികയും ഏറിയാണ് നില്‍ക്കുന്നത്. 8 മുതല്‍ 13 വരെയാണ് അടുത്ത ദിവസങ്ങളിലെ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ സൂചിക.

'സെപ്തംബര്‍ മാസത്തില്‍ ചെറിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതും ഉണ്ടാവുമോ എന്ന് ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വിന്‍ഡ് പാറ്റേണ്‍ ശരിയായി വന്നാല്‍ മാത്രമേ അതിനും സാധ്യത കാണുന്നുള്ളൂ. വരള്‍ച്ച എന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെങ്കിലും അതിലേക്കാണ് കേരളം പോയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് മാസത്തിലെങ്കിലും കുറയാതെ മഴ കിട്ടിയിരുന്നു. എന്നാല്‍ അതും ഇല്ലാതായതോടെ വേനല്‍ക്കാലത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.' കെ എസ് ഡി എം എ അധികൃതര്‍ പറയുന്നു.

34- 35 ഡിഗ്രി വരെയാണ് കേരളത്തില്‍ പലയിടങ്ങളിലും താപനില രേഖപ്പെടുത്തുന്നത്. എന്നാല്‍ അനുഭവവേദ്യമാവുന്ന ചൂട് 40 ഡിഗ്രിയിലുമധികമാണ്.

എല്‍നിനോ

2015ലാണ് പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ഉണ്ടായത്. 2015- 2016 വര്‍ഷങ്ങളില്‍ കേരളത്തിലും പൊതുവെ ദക്ഷിണേന്ത്യയിലും മഴ കുറയാന്‍ ഇത് കാരണമായി. 2016ല്‍ വരള്‍ച്ചയിലേക്ക് പോവുകയും ചെയ്തു. ഇതിന് സമാനമായ സാഹചര്യമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

ഐ ഒ ഡി പോസിറ്റീവ് ആവാതിരിക്കുകയും പസഫിക്കില്‍ എല്‍നിനോ ശക്തമായി വരികയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ മഴക്കുറവിന് പ്രധാന കാരണമായത്

മണ്‍സൂണിന്റെ ആദ്യ ആഴ്ചകളിലാണ് എല്‍നിനോ പസഫിക്കില്‍ രൂപപ്പെടുന്നത്. എന്നാല്‍ അതിന് സമാന്തരമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ ( ഐഒഡി) എന്ന പ്രതിഭാസവും രൂപപ്പെടും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്ക് ഭാഗത്തേക്കാള്‍ പടിഞ്ഞാറ് ഭാഗത്ത് ചൂട് കൂടുന്നതാണ് ഐ ഒ ഡി പോസിറ്റീവ്. കേരളത്തിലുള്‍പ്പെടെ മണ്‍സൂണിനെ സ്വാധീനിക്കുന്നതും നല്ല തോതില്‍ മഴ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുന്നതും ഐ ഒ ഡി പോസിറ്റീവ് ആണ്.

ഐ ഒ ഡി പോസിറ്റീവ് ആവാതിരിക്കുകയും പസഫിക്കില്‍ എല്‍നിനോ ശക്തമായി വരികയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ മഴക്കുറവിന് പ്രധാന കാരണമായത്. എല്‍നിനോ കാലവര്‍ഷ കാറ്റിന്റെ ശക്തി കുറയ്ക്കുമെന്നതിനാല്‍ അറബിക്കടലില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ട സമയത്ത് പോലും കാലവര്‍ഷക്കാറ്റ് ശക്തമല്ലാതെപോയി. കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് ഇടക്കിടെ ഉണ്ടാവുന്ന ന്യൂനമര്‍ദ്ദ പാത്തികളും ഇക്കുറി കുറവായിരുന്നു.

"എല്‍ നിനോ മണ്‍സൂണിന്റെ രണ്ടാം പാതിയില്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നതാണ്. എന്നാല്‍ എല്‍നിനോ മാത്രമല്ല മഴക്കുറവിന് കാരണമാവുന്നത്. മണ്‍സൂണിന്റെ തുടക്കത്തില്‍ ഏറ്റവുമധികം മഴ കിട്ടുന്നത് കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ പശ്ചിമ തീരങ്ങളിലാണ്. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് അറബിക്കടലില്‍ അതിതീവ്രമായ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുമുണ്ടായി. അത് മണ്‍സൂണ്‍ കാറ്റിനേയും, മഴയെയും വലിച്ചുകൊണ്ടുപോയി. ജൂലൈ മാസത്തില്‍ ആകെ രണ്ട് സ്‌പെല്‍ ആണ് കാര്യമായുണ്ടായത്. സാധാരണ ലഭിക്കേണ്ടതിലും അളവില്‍ കൂടുതല്‍ ലഭിച്ച പത്തോ പന്ത്രണ്ടോ ദിവസങ്ങളേയുള്ളൂ. ഓഗസ്റ്റില്‍ സജീവമായി മഴ ലഭിച്ച ഒറ്റ ദിവസം പോലുമുണ്ടായില്ല." കുസാറ്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ് അഭിലാഷ് പറയുന്നു.

മണ്‍സൂണ്‍ കാലത്തിന്റെ 70 ശതമാനവും കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി ഗുരുതരമാവുകയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

"എല്‍നിനോ ഉണ്ടായാലും പോസിറ്റീവ് ഐഒഡി കുറേക്കൂടി സഹായിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല. കൂട്ടത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉപരിതല താപനിലയുടെ വിതരണം മണ്‍സൂണ്‍കാറ്റ് കേരളത്തിലേക്ക് കടന്നുവരുന്നതിന് അനുകൂലമല്ല. പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യഭാഗവും കിഴക്ക് ഭാഗവും തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രവുമൊക്കെ ചൂടുപിടിച്ചു കിടക്കുകയാണ്."

ആഗോള തിളപ്പ്, എല്‍നിനോ; മണ്‍സൂണിലും വെയിലേറ്റ് പൊള്ളി കേരളം
സമുദ്രനിരപ്പ് ഉയരുന്നു; കേരളത്തിൽ നാല് ജില്ലകളുടെ വലിയൊരുഭാഗം 2050 ഓടെ കടലേറ്റത്തിൽ ഇല്ലാതാവുമെന്ന് പഠനം

മണ്‍സൂണ്‍ കാലത്തിന്റെ 70 ശതമാനവും കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി ഗുരുതരമാവുകയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഐ ഒ ഡി പോസിറ്റീവ് ആയാല്‍ മാത്രമാണ് സെപ്തംബറില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷ. എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിഫലനം 2024 വേനല്‍ക്കാലം വരെ നിലനില്‍ക്കുമെന്നതിനാല്‍ അതീവ ഗൗരവത്തോടെ വിഷയത്തെ സമീപിക്കണമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in