ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരിപദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരിപദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

"സ്ത്രീകൾക്ക് എതിരായുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളിൽ പ്രതികരിക്കുമ്പോൾ സൈഡ് കൊടുക്കാത്ത പ്രശ്‌നമാണെന്ന് കരുതരുതെന്നുള്ള അഭ്യർത്ഥനയാണ് മുന്നോട്ടുവെക്കാനുള്ളത്"

കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയതിന് പിന്നിലെ കാരണം മാധ്യമങ്ങൾ പ്രചരിപ്പിച്ചതല്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തങ്ങൾ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് നൽകാത്തതായിരുന്നില്ല പ്രശ്നമെന്ന് ആര്യ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവർ ലൈംഗികച്ചുവയോടെയുള്ള ആംഗ്യം കാണിച്ചതാണ് പ്രശ്‌നം. അതിനെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും തിരുവനന്തപുരം മേയർ പ്രതികരിച്ചു.

സ്വകാര്യ വാഹനത്തിൽ പ്ലാമൂട് നിന്നും പിഎംജിയിലേക്ക് വരുന്ന ഭാഗത്തേക്ക് വരികയായിരുന്നു. അപ്പോഴാണ് ഇടത്തേവശത്തുകൂടി ഒരു കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നത് ശ്രദ്ധിക്കുന്നത്. താനും സഹോദരന്റെ ഭാര്യയും പിറകിലെ ഗ്ലാസിൽ കൂടി തിരിഞ്ഞ് നോക്കിയപ്പോൾ വാഹനമോടിച്ചിരുന്ന കെഎസ്ആർടിസി ഡ്രൈവറായ യദു, അസഭ്യമായ രീതിയിൽ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചുവെന്ന് ആര്യ പറഞ്ഞു.

സ്ത്രീകളെന്ന നിലയിൽ ഡ്രൈവറുടെ പെരുമാറ്റം അസ്വസ്ഥമാക്കി. എന്തുകൊണ്ടാണ് അങ്ങനെ അദ്ദേഹം കാണിച്ചതെന്ന് ചോദിക്കാനാണ് ബസ് തടഞ്ഞത്. സാഫല്യം കോംപ്ലക്‌സിന് മുന്നിലെ ട്രാഫിക് സിഗ്നലിൽ ചുവപ്പ് ആയിരുന്നു. എല്ലാ വാഹനവും അവിടെ നിർത്തിയിട്ടിരുന്ന സമയത്ത് തങ്ങളുടെ വാഹനവും നിർത്തി അദ്ദേഹത്തോട് സംസാരിക്കുന്ന സാഹചര്യമുണ്ടായി. സംസാരിക്കുന്നതിന് വേണ്ടി ആദ്യം ചെന്നപ്പോൾ തന്നെ വളരെ ക്ഷുഭിതനായി ആരാണെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്ന് സംസാരിക്കുകയായിരുന്നു ഡ്രൈവർ.

ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരിപദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ
''റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു''; ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ ഡ്രൈവര്‍

പല തവണ എന്തുകൊണ്ടാണ് ഇങ്ങനെ കാണിച്ചതെന്ന് ചോദിക്കുമ്പോൾ അദ്ദേഹം മറ്റ് പല കാര്യങ്ങൾ പറയുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഗതാഗതമന്ത്രി ഗണേഷ് കുമാറിനെ സംഭവസ്ഥലത്ത് നിന്ന് ബന്ധപ്പെട്ടിരുന്നുവെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. മന്ത്രിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ കെഎസ്ആർടിസിയുടെ വിജിലൻസ് ടീമിനെ അങ്ങോട്ട് അയക്കാമെന്ന് പറഞ്ഞു. തുടർന്ന് ഡിസിപിയെയും അറിയിച്ചു. കന്റോൺമെന്റ് പോലീസെത്തിയപ്പോഴാണ് ഡ്രൈവർ കുറച്ച് കൂടി മാന്യമായി പെരുമാറിയത്.

മാധ്യമങ്ങളും ഡ്രൈവറും പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിൽ വാഹനത്തിൽ സൈഡ് നൽകാത്ത പ്രശ്‌നമല്ല. സ്ത്രീകൾക്ക് എതിരായുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളിൽ പ്രതികരിക്കുമ്പോൾ സൈഡ് കൊടുക്കാത്ത പ്രശ്‌നമാണ് എന്ന് കരുതരുതെന്നുള്ള അഭ്യർത്ഥനയാണ് മുന്നോട്ട് വെക്കാനുള്ളത്. നിയമപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യാനാണ് ശ്രമിച്ചത്. പ്രൈവറ്റ് ബസിൽ ഡ്രൈവറായിരിക്കെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിന് യദുവിനെതിരെ പോലീസിൽ ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നുവെന്നും മേയർ പറഞ്ഞു.

ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരിപദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ
ഇ പിയില്‍ സിപിഎം 'ജാഗ്രതയില്‍', നിർണായക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട

അതേസമയം കെഎസ്ആർടിസി ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം നൽകിയുണ്ട്. ഡിടിഒയ്ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.

അതേസമയം, മേയർ പറയുന്നത് നുണയാണെന്നും കാർ കുറുകെ നിർത്തി ബസ് തടഞ്ഞ് മോശമായി പെരുമാറിയത് ആര്യയാണെന്നും ഡ്രൈവർ ആവർത്തിച്ചു. കൂടാതെ, രാത്രി പത്തര മുതൽ സ്റ്റേഷനിൽ ഇരുത്തി രാത്രി ഒരു മണിയോടെ മേയറെ ഫോണിൽ വിളിച്ചു പോലീസ് മാപ്പു പറയിച്ചെന്നും ഡ്രൈവർ യദു പറഞ്ഞു.

logo
The Fourth
www.thefourthnews.in